കണ്ണൂർ നിയോജകമണ്ഡലത്തിൽ മൂന്നാമങ്കം കുറിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനാണ്. തുറമുഖ–-പുരാവസ്തു–-പുരാരേഖ മ്യൂസിയം മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തുടനീളവും മണ്ഡലത്തിലും ഒട്ടേറെ പദ്ധതികൾ യാഥാർഥ്യമാക്കി.
കോൺഗ്രസ്–-എസ് സംസ്ഥാന പ്രസിഡന്റാണ്. കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കെ, 26–-ാം വയസിലാണ് ആദ്യ മത്സരം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനത്തിനിടെ 1971–-ൽ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഇ കെ നായനാരെയാണ് തോൽപ്പിച്ചത്. ഇവിടെ ’77ലും വിജയം ആവർത്തിച്ചു. 1980–-ൽ കോൺഗ്രസ് –-എയിലൂടെ എൽഡിഎഫിലെത്തി. 1981–-ൽ നായനാർ മന്ത്രിസഭയെ എ കെ ആന്റണിയും കൂട്ടരും പിന്നിൽനിന്നുകുത്തി യുഡിഎഫിലേക്ക് ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. ’80–-ൽ ഇരിക്കൂറിൽനിന്ന് നിയമസഭാംഗമായി. പേരാവൂരിൽനിന്നും രണ്ടുതവണ ജയിച്ചു. 1996–-ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.
2006–-ൽ എടക്കാട് മണ്ഡലത്തിൽ വിജയിച്ചു. 2009 –-ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ദേവസ്വം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി. 2011 –-ൽ കണ്ണൂരിൽ പരാജയപ്പെട്ടെങ്കിലും
2016–-ൽ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ തോൽപ്പിച്ചു. പിണറായി സർക്കാരിൽ തുറമുഖ, -പുരാവസ്തു, മ്യൂസിയം മന്ത്രിയായി.