പ്രകടനപത്രിക

ആമുഖം

നവകേരള നിർമ്മിതിയുടെ പുതിയൊരു ഘട്ടത്തിലേയ്ക്ക് നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ പിണറായി വിജയൻ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കണം. പാവങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണം. അതിനായി കേരളത്തെ ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായും രൂപപ്പെടുത്തണം. ഇവ ഉറപ്പുവരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്. അതിനനുകൂലമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ തവണ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ നൽകിയ 600 വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കിയ ചരിത്ര നേട്ടത്തിന്റെ അഭിമാനകരമായ റിപ്പോർട്ട് കാർഡുമായിട്ടാണ് എല്‍ഡിഎഫ് ഇന്നു വീണ്ടും ജനങ്ങളെ സമീപിക്കുന്നത്.

കേരളം ഒന്നാമത്

ക്ഷേമ വികസന മേഖലകളിൽ കേരളത്തിന്റെ ഒന്നാമത് എന്ന സ്ഥാനത്തിന്  കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോകസ്വീകാര്യത ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിലും ഒന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടക്കുന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം കഴിഞ്ഞ വർഷവും നമുക്കു ലഭിച്ചു. വളർച്ച, സുസ്ഥിര വികസനം, സാമൂഹികനീതി, തുല്യത എന്നീ തൂണുകളിൽ ഉറച്ചു നിന്ന് മുന്നേറുന്ന വികസനശൈലിയുടെ മികവാണ് കേരളത്തെ ഈ പുരസ്കാരത്തിന് പ്രാപ്തമാക്കിയത്.

നീതി ആയോഗ് തയ്യാറാക്കിയ സൂചികകൾ പ്രകാരം ആരോഗ്യമേഖലയിലും കേരളം തുടർച്ചയായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന കാര്യത്തിലും കേരളം മുന്നേറി. ക്ഷയരോഗ നിവാരണത്തിലും സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡിൽ ആദ്യ പന്ത്രണ്ടു സ്ഥാനങ്ങളിലും കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.

ഭരണ നേതൃത്വത്തിൽ നിന്ന് അഴിമതി സമ്പൂർണമായി തുടച്ചു നീക്കിക്കഴിഞ്ഞു. “ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യ”യും “ലോക്കൽ സർക്കിൾസ്” എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവെയിൽ, രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെയാണ് തിരഞ്ഞെടുത്തത്. ഗുണനിലവാര സൂചികകളിലെ ഒന്നാംസ്ഥാനം നിലനിർത്തിക്കൊണ്ട്, ശാന്തവും സമാധാനപൂർണവുമായ സാമൂഹ്യജീവിതം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ക്രമസമാധാനപാലനത്തിലും ഇന്ത്യയിലെ ഏറ്റവും മുന്നിൽ കേരളം തന്നെയാണ്.

കേരളം കൈവരിച്ച പ്രഥമസ്ഥാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. യുബിഐ ഗ്ലോബൽ നടത്തിയ പഠനത്തിൽ പബ്ലിക് ബിസിനസ് ആക്സിലറേറ്ററിനുള്ള ഒന്നാം സ്ഥാനത്തിന് കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ഉയര്‍ന്ന ജീവിതായുസ്സും ലിംഗ അനുപാതവും സാക്ഷരതയും കേരളത്തിലാണ്. പഠനപ്രായത്തിലെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. ഏതാണ്ട് എല്ലാവരും ഇപ്പോൾ പത്തു വരെ പഠിക്കും. കൊഴിഞ്ഞു പോക്ക് ഏറ്റവും താഴ്ന്നത് കേരളത്തിലാണ്.

ഭൂപരിഷ്കരണം വളരെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമംകൂലി ലഭിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് അതിഥി തൊഴിലാളികൾ ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. മലയാളിയുടെ പ്രതിശീർഷ വരുമാനം ദേശീയശരാശരിയേക്കാൾ ഏതാണ്ട് 50 ശതമാനം ഉയർന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നുമാത്രമല്ല, ജെൻഡർ ബജറ്റിനും തുടക്കമിട്ടു. സംസ്ഥാന ബജറ്റിന്റെ 16 ശതമാനം വനിതാപദ്ധതികൾക്ക് നീക്കിവച്ചു. ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡർ നയം പ്രഖ്യാപിച്ചത് കേരളമാണ്.  ലൈംഗികാതിക്രമം നടത്തുന്നവരുടെ രജിസ്ട്രിക്ക് തുടക്കംകുറിച്ച ആദ്യസംസ്ഥാനവും നാം തന്നെ. രാജ്യത്ത് ഏറ്റവും വേഗതയിൽ ദാരിദ്ര്യം കുറഞ്ഞത് കേരളത്തിലാണ്.

എല്ലാ വീടുകളിലും ശുചിത്വ സൗകര്യങ്ങൾ ഉറപ്പുവരുത്തിയ ആദ്യ സംസ്ഥാനമാണു കേരളം. നൂറുശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യസംസ്ഥാനവും കേരളം തന്നെ. എല്ലാവർക്കും വീട് എന്ന സ്വപ്നം കേരളത്തിന് ഇന്നു കൈയ്യെത്തും അരികിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ കേരളത്തിലാണ്. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ പൗരന്റെയും അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലുകൂടി ചരിത്രത്തിൽ നാം സ്ഥാപിച്ചു.

ജനസംഖ്യാനുപാതികമായി പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക്സംസ്ഥാന ബജറ്റ് വിഹിതം നീക്കിവയ്ക്കുന്ന ഏക സംസ്ഥാനവും കേരളം തന്നെ. ഈ വിഭാഗങ്ങൾക്ക് നീക്കിവച്ച തുകയുടെ വിഹിതം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവച്ചതിനേക്കാളും കൂടുതലാണുതാനും. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മികച്ച പാക്കേജുകള്‍ രൂപപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതൽ ശതമാനം കുടുംബങ്ങൾക്ക് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നത് കേരളത്തിലാണ്. ക്ഷേമ വികസനത്തിന് മുൻനിരയിൽ മുന്നേറാൻ അഞ്ചുവർഷത്തെ ഭരണത്തിനു കഴിഞ്ഞുവെന്ന് എതിരാളികൾ പോലും സമ്മതിക്കും.

ക്ഷേമകേരളം

കേരളത്തെ ഇത്തരത്തിൽ ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിർത്തുന്നതിന്റെ പെരുമ മുഖ്യമായും ഇടതുപക്ഷത്തിനു അവകാശപ്പെട്ടതാണ്. മെച്ചപ്പെട്ട കൂലിയും കൂടുതൽ നീതിപൂർവമായ ഭൂവിതരണവും എല്ലാവർക്കും ഗുണമേന്മയുള്ള പൊതുസേവനങ്ങളും ഉറപ്പുവരുത്തിയത് ഇടതുപക്ഷ സർക്കാരുകളായിരുന്നു. 1957-ലെ ഇഎംഎസ് സർക്കാർ ഉയർത്തിപ്പിടിച്ച ഈ പാരമ്പര്യത്തെ ഏറ്റവും ഉജ്വലമാക്കിയ അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. എല്ലാവർക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വീട്, കക്കൂസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ വലിയ കുതിപ്പുതന്നെ ഉണ്ടായി. എല്ലാവർക്കും സൗജന്യ ചികിത്സയും സൗജന്യ ഭക്ഷണവും പകുതി കുടുംബങ്ങൾക്കെങ്കിലും ധനസഹായവും ഉറപ്പുവരുത്തിയ കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകത്താകെ പ്രകീർത്തിക്കപ്പെട്ടു. കേരള സർക്കാരിന്റെ കമ്പോള ഇടപെടൽ എത്രമേൽ ആശ്വാസമാണ് ഈ നാടിന് ഉണ്ടാക്കിയതെന്ന് കോവിഡ്കാലം  തെളിയിച്ചു. ഒരാളും പട്ടിണി കിടക്കേണ്ടി വന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്തി. ഈ ക്ഷേമസുരക്ഷാ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ പരിപാടി കൂടിയാണ് ഈ മാനിഫെസ്റ്റോ.

പശ്ചാത്തലമേഖലയിലെ കുതിപ്പ്

ജനക്ഷേമത്തിലുള്ള ഊന്നൽ എക്കാലത്തും ഇടതുപക്ഷത്തിന്റെ തനിമയായിരുന്നു. ക്ഷേമച്ചെലവുകളെല്ലാം കഴിഞ്ഞ് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് നീക്കിവെയ്ക്കാൻ ബജറ്റിൽ വേണ്ടത്ര പണമുണ്ടാകാറില്ല. വായ്പയെടുക്കുന്ന പണത്തിന്റെ വലിയപങ്കും മറ്റു വികസന പ്രവർത്തനങ്ങൾക്കും ദൈനംദിന ചെലവുകൾക്കുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പശ്ചാത്തലസൗകര്യ മേഖലയിലെ പിന്നാക്കാവസ്ഥ മറികടക്കാതെ നവകേരള സൃഷ്ടി അസാധ്യമാണെന്ന് വ്യക്തമായിരുന്നു. ഇതിനുള്ള മാർഗം കിഫ്ബിയിലൂടെ തുറന്നു. അസംഭവ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചത് നമ്മുടെ കൺമുന്നിൽ യാഥാർത്ഥ്യമായി.

കാൽനൂറ്റാണ്ടു കാത്തിരുന്നാൽ മാത്രം സാധ്യമാകുന്ന പശ്ചാത്തല സൗകര്യവികസനമാണ് കിഫ്ബി കേരളത്തിൽ സാധ്യമാക്കിയത്. അങ്ങനെയൊരു സംവിധാനത്തെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.  കിഫ്ബി നടത്തുന്ന വിഭവസമാഹരണം ഭരണഘടനാവിരുദ്ധമാണെന്ന് സിഎജിയോടൊപ്പം പ്രതിപക്ഷവും ആവർത്തിച്ചു വാദിച്ചു. എന്നാൽ, അടുത്ത അഞ്ചുവർഷം കൊണ്ട് 60000 കോടി രൂപ സമാഹരിക്കാൻ അവരുടെ കൈയിൽ ബദൽ പരിപാടിയുമില്ല. നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളെ എങ്ങനെയെങ്കിലും മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇത് അനുവദിക്കാനാവില്ല.  ഭരണത്തുടർച്ചയില്ലെങ്കിൽ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും തുടങ്ങിയവയോ തുടങ്ങാൻ പോകുന്നതോ ആയ എല്ലാ പദ്ധതികളും അവതാളത്തിലാകും. സിഎജി, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ചേർന്ന് യുഡിഎഫും ബിജെപിയും കിഫ്ബിയെ തകർക്കുന്നതിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്‍റെ വികസനത്തെ തകര്‍ക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാവണം. നമ്മുടെ സംസ്ഥാനത്ത് ആവിഷ്ക്കരിച്ചിട്ടുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരിക എന്നത് പ്രധാനമാണ്.

സാമ്പത്തിക അടിത്തറയിൽ പൊളിച്ചെഴുത്ത്

മേൽപ്പറഞ്ഞ പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൂടുതൽ ആകർഷിക്കും. കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനമുള്ളത് കമ്പ്യൂട്ടർ നിർമ്മാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർദ്ധിത വ്യവസായങ്ങളുമാണ്. ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ബയോടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്.

വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവർത്തനത്തിന് ഉന്നത വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപാന്തരപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്തമേഖലകളിലും ആധുനിക ശാസ്ത്രവും നൂതനസാങ്കേതികവിദ്യകളും ഉൾക്കൊള്ളാനാവുംവിധം ആസൂത്രിതമായ ഇടപെടൽ വേണം. നൂതനവിദ്യാ സംരംഭങ്ങൾ അഥവാ സ്റ്റാർട്ട് അപ്പുകൾ തഴച്ചുവളരണം. ഇതിനെല്ലാമായി ഉന്നത വിദ്യാഭ്യാസത്തിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടായതുപോലുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇനിയും കഴിയേണ്ടതുണ്ട്.

ജനതയുടെ സാമൂഹ്യ ബോധവും ചരിത്രബോധവും മാനവിക മൂല്യങ്ങളുമെല്ലാം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങളുടെ വികാസവും പ്രധാനമാണ്. ഇത്തരം പഠനങ്ങളില്‍ അത്യുന്നത തലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ രൂപീകരണവും പ്രധാനമായി നമുക്ക് മുമ്പിലുണ്ട്.

മതനിരപേക്ഷ സർക്കാർ

അങ്ങനെ, കേരള സമ്പദ്ഘടനയുടെ അടിത്തറ പൊളിച്ചു പണിയുന്നതിനുള്ള കർമ്മപദ്ധതിയാണ് ഈ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. അഭ്യസ്തവിദ്യരായ മലയാളികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങൾ നാട്ടിൽത്തന്നെ ലഭ്യമാക്കും. സമ്പദ്ഘടനയുടെ മാറ്റം സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കും. ക്ഷേമസുരക്ഷാ സൗകര്യങ്ങൾ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തും. പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ കേരളം ഒരു പുതിയ വികസനപാതയിലേയ്ക്ക് പുരോഗമിക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണെന്ന് കാണാനാവും.

സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് പ്രധാനമായ സമാധാന അന്തരീക്ഷം ഇന്ന് വലിയ വെല്ലുവിളികളെ നേരിടുന്നുണ്ട്. കറകളഞ്ഞ ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതിനും ജനാധിപത്യപരമായ കാഴ്ചപ്പാടുകളെ നിരാകരിച്ചും ഭരണഘടനാസ്ഥാപനങ്ങളെയും അവയുടെ അവകാശങ്ങളെയും നിർവീര്യമാക്കിയും തങ്ങളുടെ രാഷ്ട്രീയ ഭരണാധികാരത്തെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഫാസിസ്റ്റ് പ്രവണതകളോടുകൂടിയുള്ള സംഘപരിവാറിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും ആപത്കരമായ വെല്ലുവിളി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി രൂപപ്പെടുന്ന അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജമായത്തെ ഇസ്ലാമിയെ പോലെയുള്ള മൗദൂദിസ്റ്റ് സംഘടനകളുടെയും എസ്ഡിപിഐ പോലുള്ള തീവ്രചിന്താഗതിക്കാരുടെയും  പ്രചാരണ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗ്ഗീയതയ്ക്കു വളമായി തീരുന്നു.

ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്‌ട്രവാദം നാടിന് അപകടമാണ്. മതരാഷ്‌ട്രവാദവും മതവിശ്വാസവും രണ്ടാണ് എന്ന സുചിന്തിതമായ നിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്നത്. വർഗീയ തീവ്രവാദ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരുതരത്തിലുള്ള വര്‍ഗീയതയുമായും സന്ധി ചെയ്യാതെ എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവർക്കും സമാധാനത്തോടെ ജീവിക്കാനും വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങൾക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകും.

നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്‍റെ കാവലാളായ മാതൃഭാഷയുടെ സംരക്ഷണവും വികാസവും ഇതോടൊപ്പം തന്നെ പ്രധാനമാണ്. നവകേരള നിര്‍മ്മിതിയുടെ സാംസ്കാരിക അടിത്തറ ഭാഷയാണെന്ന കാഴ്ചപ്പാടോടെ അവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രധാനമാണ്. മനുഷ്യബന്ധങ്ങളെ ആര്‍ദ്രവും ജനാധിപത്യപരവുമാക്കുന്നത് കലയും അതുമായി ബന്ധപ്പെട്ട സംസ്കാരങ്ങളുമാണ്. അതിനാല്‍ നമ്മുടെ ഭാഷയും സംസ്കാരവും കലകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ ജീവിതത്തെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുന്നതിന് പ്രധാനമാണ്. ആഗോളവത്ക്കരണം ഉയര്‍ത്തുന്ന സാംസ്കാരിക രൂപങ്ങളും വര്‍ഗീയമായ കാഴ്ചപ്പാടുകളും പ്രതിരോധിച്ച് മുന്നേറുന്നതിന് ഇത് പ്രധാനമാണ്. അതിനാല്‍ നമ്മുടെ സംസ്കാരത്തിന്‍റെ പൊതുവായ ഈടുവയ്പ്പുകളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നാടിന്‍റെ വികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ

ഹിന്ദു വർഗ്ഗീയതയെ ഉയർത്തി കേന്ദ്ര അധികാരം കൈക്കലാക്കിയ ബിജെപി അറുപിന്തിരിപ്പൻ കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നു. നിയന്ത്രിത കമ്പോളങ്ങളെ തകർത്ത് കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നു. പൊതുമേഖല വിറ്റുതുലയ്ക്കുന്നു. ബാങ്കും ഇൻഷ്വറൻസുംപോലും വിൽക്കാൻ തുടങ്ങിയിരിക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചപ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ കോവിഡ് നാടിനെ ഗ്രസിച്ചത്. തൊഴിലെടുക്കുന്നവരുടെ 92 ശതമാനം പണിയെടുക്കുന്ന അസംഘടിത മേഖലയാണ് എറ്റവും പ്രതികൂലമായി ബാധിക്കപ്പെട്ടത്. എണ്ണവില ഉയർത്തി ജനങ്ങളെ പിഴിയുക, കോർപ്പറേറ്റുകൾക്ക് നികുതിയിളവ് കൊടുക്കുക ഇതാണ് ബിജെപിയുടെ നികുതി നയം. ജനങ്ങളുടെ കൈയിൽ പണം എത്തിച്ച് കമ്പോള മുരടിപ്പിൽ നിന്ന് പുറത്തു കടക്കാനല്ല അവർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകളെയും ഫിനാൻസ് മൂലധനത്തെയും പ്രീതിപ്പെടുത്തി നിക്ഷേപം വർദ്ധിപ്പിച്ച് മാന്ദ്യത്തിൽ നിന്ന് കരകയറാമെന്നാണ് അവരുടെ വാദം. ഇതിന്റെ ഫലമായി കോവിഡുകാലത്ത് ലോകത്ത് ഏറ്റവും രൂക്ഷമായ ഉൽപ്പാദന തകർച്ചയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഈ നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമരങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. അവരോടൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും നയങ്ങളിലെ അന്തരം മനസ്സിലാക്കുന്നതിന് ഈ കോവിഡുകാലത്തു സ്വീകരിച്ച നയങ്ങൾ താരതമ്യപ്പെടുത്തിയാൽ മതിയാകും. ജനങ്ങൾക്കു പരമാവധി സമാശ്വാസം നൽകുന്ന നയമാണ് കേരള സർക്കാർ സ്വീകരിച്ചത്. ഒരാളുപോലും കേരളത്തിൽ പട്ടിണികിടക്കില്ലായെന്ന് ഉറപ്പുവരുത്തി. ഉയർന്ന പെൻഷനും ഭക്ഷ്യക്കിറ്റും കുടുംബശ്രീ വഴിയുള്ള ഉപജീവന വായ്പയും മറ്റും സാർവ്വത്രിക അംഗീകാരം നേടി. കോവിഡ് രോഗികൾക്കു സൗജന്യ ചികിത്സ മാത്രമല്ല, സൗജന്യ ഭക്ഷണവും നൽകി. ഇന്ത്യയില്‍ ആദ്യമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉത്തേജക പാക്കേജ് മുന്നോട്ടുവച്ച സംസ്ഥാനമാണ് കേരളം. കേരളം കോവിഡ് കാലത്ത് സ്വീകരിച്ച പ്രവര്‍ത്തന മാതൃക റിസര്‍വ്വ് ബാങ്കിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കേരളത്തിലെ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയുടെ മൂന്നിലൊന്നിൽ താഴെയാണ്. രോഗവ്യാപനം അഖിലേന്ത്യാ ശരാശരിയുടെ പകുതി മാത്രമാണ്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് കേരളം സമ്പദ്ഘടനയെ ഉണർത്താൻ നൂറുദിന പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന ഉത്തേജക പാക്കേജായി മാറി. പൊതു ആരോഗ്യവും പൊതു വിദ്യാഭ്യാസും ശക്തിപ്പെടുത്തി. വികേന്ദ്രീകൃത ഭരണക്രമത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് കേരളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനാനുഭവം ആഗോളമായി ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോവിഡ് പ്രതിരോധം ഇതിനെ കൂടുതല്‍ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. വേറിട്ടൊരു ലോകം സാധ്യമാക്കുന്നതിനുവേണ്ടി ലോകമെമ്പാടും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കേരളം തീർക്കുന്ന ഈ പുത്തൻ മാതൃക പ്രചോദനവും ആവേശവുമായി മാറും. ഇതിനായി വീണ്ടും ഒരു കർമ്മ പരിപാടി കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ മുന്നിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിക്കുന്നു.

പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിനും നാടിന്‍റെ വികസനത്തിന് സവിശേഷമായ കുതിപ്പ് സംഭാവന ചെയ്ത് മുന്നോട്ടുപോകുന്നതിനും കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികള്‍ നടപ്പിലാക്കിയത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ്. കേരളത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശി. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ട നിപ്പ വൈറസിനെയും അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞു. ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തെയും ഈ കാലയളവിലാണ് നാം അതിജീവിച്ചത്. ലോകത്തെമ്പാടും മരണം വാരിവിതറിയ കോവിഡ് 19 നെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും മരണ സംഖ്യ ഏറെ പരിമിതപ്പെടുത്താനും കഴിഞ്ഞുവെന്നതും അഭിമാനകരമായ കാര്യമാണ്. ഇത്തരത്തില്‍ ഉണ്ടായ നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് നവകേരള സൃഷ്ടിക്ക് ഉതകുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഒന്നും നടക്കില്ലായെന്ന നിരാശയില്‍ നിന്ന് ഒന്നായി നിന്നാല്‍ നമുക്ക് പലതും നേടാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ഒന്നാക്കി നിര്‍ത്തി ഭരണസംവിധാനത്തെ ജനങ്ങളുമായി താദാമ്യം പ്രാപിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിഞ്ഞുവെന്നതും അഭിമാനകരമായ നേട്ടം തന്നെയാണ്. ഭരണയന്ത്രത്തെ ജനകീയവത്ക്കരിച്ചുകൊണ്ടുള്ള ഇടപെടലിന്‍റെ കാലമായിരുന്നു ഈ 5 വര്‍ഷക്കാലം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഭരണസംവിധാനം പ്രാദേശിക തലങ്ങളില്‍ രൂപപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഈ സവിശേഷതയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി തീരുകയും ചെയ്തു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ അഭിമാനബോധത്തോടെയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്.

50 ഇന പരിപാടി

ഈ പ്രകടനപത്രിക രൂപപ്പെടുത്തിയതു ജനപങ്കാളിത്തത്തോടെയാണ്. എല്ലാവിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ സംവാദങ്ങൾ, വിവിധ സംഘടനകളും വ്യക്തികളും ഓൺലൈനായും അല്ലാതെയും അയച്ചതന്ന നിർദ്ദേശങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാർട്ടികളുടെ കുറിപ്പുകൾ, ഇവയെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് 900 വാഗ്ദാനങ്ങളുടെ പ്രകടനപത്രിക രൂപംകൊണ്ടത്. പെട്ടെന്നൊരു വിഗഹവീക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇവയെ ഒരു 50 ഇന പരിപാടിയായി സംക്ഷേപിച്ചിരിക്കുകയാണ്. 900 വാഗ്ദാനങ്ങൾ അനുബന്ധമായി ചേർത്തിരിക്കുകയാണ്.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്നത്തെ ഉള്‍ക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ പ്രകടനപത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. മൊത്തം 40 ലക്ഷം തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നൈപുണി പരിശീലനം, വ്യവസായ പുനസംഘടന, കാർഷിക നവീകരണം എന്നിവയ്ക്കു കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിപാടികൾ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നു. കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകളിലൂടെ കേവലദാരിദ്ര്യം ഇല്ലാതാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയർത്തും. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ലോകോത്തരമാക്കും.

20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. കോവിഡാനന്തര കാലത്ത് 18 കോടി ആളുകള്‍ക്ക് വീടുകളില്‍ ഡിജിറ്റല്‍ ജോലികള്‍ ചെയ്യുന്നവരായി മാറുമെന്നാണ് ഒരു കണക്ക്. വീട്ടിന അകത്തോ, അടുത്തോ ഇരുന്ന് തൊഴിലെടുക്കാന്‍ സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കും. അവര്‍ക്കുവേണ്ടി അന്തര്‍ദേശീയ തൊഴില്‍ കമ്പനികളോടു സംവദിക്കും. ഇങ്ങനെ തൊഴില്‍ ലഭിക്കുന്നവരുടെ സാമൂഹ്യസുരക്ഷാ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതെല്ലാം ചെയ്യുന്നതിന് മികവുറ്റ സ്ഥാപനമാക്കി കെ-ഡിസ്കിനെ മാറ്റും. ഇതിനകം തന്നെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ് ഫോമുകള്‍ കെ-ഡിസ്കുമായി ധാരണാപത്രങ്ങള്‍ ഒപ്പിടാന്‍ തയ്യാറായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ജാവ സേഫ്ട്വെയര്‍ വിദഗ്ദ്ധരെയും ഫിന്‍ടെക് നൈപുണിയുടെ ബി.കോംകാര്‍ക്കും തൊഴില്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികളും ഇതിന്റെ തുടര്‍ച്ചയായി സ്വീകരിക്കുകയാണ്.

  1. തൊഴിലില്ലാത്ത 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് ഒരു ബൃഹത്തായ തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും. കൊവിഡ് പകര്‍ച്ചവ്യാധിമൂലം വീടുകളിലിരുന്ന് പണിയെടുക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം ആഗോളതലത്തില്‍ ഇവരുടെ എണ്ണം 18 കോടിയായി ഉയരുമെന്നാണ് കണക്ക്. ആഗോള ഡിജിറ്റല്‍ വ്യവസായ മേഖലയിലെ ഈ ഘടനാപരമായ മാറ്റത്തെ ഉപയോഗപ്പെടുത്തി കേരളത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

    ഉന്നതതൊഴിലുകള്‍ക്കുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം

  2. തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് അത്യാധുനിക ഡിജിറ്റല്‍ നൈപുണീ പരിശീലനം യുദ്ധകാല അടിസ്ഥാനത്തില്‍ നല്‍കും. ഇതിനായി ഒരു സ്കില്‍മിഷന്‍ രൂപീകരിക്കും. മിഷനു കീഴില്‍ അസാപ് (അടഅജ), കേയ്സ് (ഗഅടഋ), ഐ.സി.ടി അക്കാദമി എന്നീ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് കോളജുകളിലെയും പോളിടെക്നിക്കുകളിലെയും നൈപുണീ പരിശീലനം വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യും. 50 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് നൈപുണീ പരിശീലനം നല്‍കും.

  3. തൊഴിലന്വേഷകരായ നൈപുണി പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരെ ക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. അവരില്‍ നിന്ന് ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് ആഗോള കമ്പനികള്‍ക്ക് അവസരമൊരുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേരളത്തിലെ വ്യവസായ പാര്‍ക്കുകളിലോ, മറ്റു വികേന്ദ്രീകൃത മിനി പാര്‍ക്കുകളിലോ അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ ഇരുന്നോ ജോലി ചെയ്യും.

  4. തൊഴില്‍ ലഭിക്കുന്നവരുടെ പി.എഫ് അടക്കമുള്ള സാമൂഹ്യ സുരക്ഷാ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഉപകരണങ്ങള്‍ വാങ്ങാനുള്ള വായ്പ ലഭ്യമാക്കും. സഹായ വാടകയ്ക്ക് വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യം സൃഷ്ടിക്കും.

  5. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് കിഫ്ബി പോലെ മികവുറ്റ ഒരു പ്രൊഫഷണല്‍ സ്ഥാപനമായി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനെ (കെ-ഡിസ്ക്) മാറ്റും. ആഗോള കമ്പനികളുമായി സമ്പര്‍ക്കം പുലര്‍ത്തുക, നൈപുണീ പരിശീലനങ്ങളെ ഏകോപിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ പുനഃസംഘടനയെ സഹായിക്കുക ഇന്നവേഷന്‍സിനെ പ്രോത്സാഹിപ്പിക്കുക എന്നിവ കെ-ഡിസ്കിന്റെ ചുമതലകളായിരിക്കും.

  6. ബ്ലോക്ക് മുന്‍സിപ്പല്‍ തലത്തില്‍ വര്‍ക്ക് നിയര്‍ ഹോം വര്‍ക്ക് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് ഒരു സ്കീമിന് രൂപം നല്‍കും. 5000 ചതുരശ്രയടി കെട്ടിടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയാല്‍ അവയെ വര്‍ക്ക് സ്റ്റേഷനുകളാക്കി മാറ്റുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്.

  7. ഐആര്‍ 4.0 സാങ്കേതികവിദ്യയുടെ പ്രാദേശികതല പ്രയോഗത്തിനും, സംരംഭസൃഷ്ടിക്കും പ്രത്യേക ഊന്നല്‍ നല്‍കും. ഇതിനാവശ്യമായ സംരംഭവികസന പരിപാടികള്‍ക്ക് കെ-ഡിസ്ക് മുന്‍കൈയ്യെടുക്കും.

15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും

കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. കാര്‍ഷികേതര തൊഴിലുകള്‍ സൃഷ്ടിക്കുന്ന തിനായി 100 ദിന പരിപാടിയിലെന്ന പോലെ വിവിധ വികസന ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. വായ്പയുടെ അടിസസ്ഥാനത്തില്‍ ആരംഭിക്കുന്ന സ്വയംതൊഴില്‍ സ്ഥാപനങ്ങളിലാ യിരിക്കും ഭൂരിപക്ഷം പേരും പണിയെടുക്കുക. തദ്ദേശഭരണ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും 1000 പേര്‍ക്ക് അഞ്ചു വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴിലുറപ്പു ക്ഷേമനിധി നടപ്പാക്കും. നഗരമേഖലകളില്‍ വര്‍ക്ക്ഷോപ്പുകളിലും മറ്റു തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണ്‍സായി യുവജനങ്ങളെ എടുക്കുന്നത് അയ്യന്‍കാളി തൊഴിലുറപ്പിന്റെ ഭാഗമാക്കും. പുതിയതായി കമ്പനികളില്‍ നിയമിക്കുന്ന യുവജനങ്ങള്‍ക്കു 2000 രൂപ ഫ്രെഷര്‍സ് അലവന്‍സായി നല്‍കും.

ഇവയ്ക്കു പുറമെ മറ്റൊരു അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ താഴെ പറയുന്ന ഔപചാരിക തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

  1. 1000 ജനസംഖ്യയ്ക്ക് പ്രതിവര്‍ഷം 5 വീതം തൊഴിലവസരങ്ങള്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ സൃഷ്ടിക്കും. മൂന്നു രീതിയിലാണ് കാര്‍ഷികേതര മേഖലയില്‍ തൊഴിലവ സരങ്ങള്‍ സൃഷ്ടിക്കുക.

  2. ഒന്നാമത്തേത്, സൂക്ഷ്മ ചെറുകിട തൊഴില്‍ സംരംഭ പ്രോത്സാഹന പരിപാടി. സഹകരണ സംഘങ്ങളില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നല്‍കുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളും ഏകോപിപ്പിക്കും. ഇതിലേയ്ക്ക് വിവിധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും വായ്പകള്‍ ഉറപ്പാക്കും. എല്ലാ ഏജന്‍സികളും ചേര്‍ന്ന് 8000 കോടി രൂപയെങ്കിലും ഈ തൊഴില്‍ സംരംഭങ്ങള്‍ക്കുവേണ്ടി വായ്പ നല്‍കും.

  3. മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പാ നടപടികള്‍ ലഘൂകരിക്കുകയും സബ്സിഡിയോടു കൂടിയ ഏകീകൃതമായ പലിശ നിരക്ക് കൊണ്ടു വരികയും ചെയ്യും. കുടുംബശ്രീ ജില്ലാ മിഷനുകള്‍ പരിശോധിച്ച് പരിശീലനവും മേല്‍നോട്ടവും നല്‍കി നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് എക്രോസ് ദി കൗണ്ടര്‍ വായ്പ ലഭ്യമാക്കും. ഈട് ആവശ്യമില്ല. ആഴ്ച തിരിച്ചടവ് ആയിരിക്കും.

  4. കുടുംബശ്രീയുടെ മൈക്രോസംരംഭങ്ങള്‍ ക്ലസ്റ്ററുകളായി സംഘടിപ്പി ക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിപണന ഏജന്‍സികള്‍ വിറ്റുവരവിന്റെ 10 ശതമാനമെങ്കിലും ഈ ക്ലസ്റ്ററുകളില്‍ നിന്നോ കേരളത്തിലെ എം.എസ്.എം.ഇ മേഖലയില്‍ നിന്നോ വാങ്ങണമെന്ന് നിഷ്കര്‍ഷിക്കും.

  5. രണ്ടാമത്തേത്, പ്രത്യേക നൈപുണി പോഷണ പരിപാടി. കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിംഗ് കേന്ദ്രങ്ങള്‍, അസാപ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവരാണ് പരിപാടിയ്ക്ക് രൂപം നല്‍കുക.  ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് സ്വയം തൊഴിലിന് അല്ലെങ്കില്‍ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്കീമുകള്‍ തയ്യാറാക്കുന്നതാണ്.

  6. എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും സംരംഭക മാതൃകയില്‍ ഒന്നോ അതിലധികമോ പ്ലംബര്‍, കാര്‍പെന്‍റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയറര്‍ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ മള്‍ട്ടീടാസ്ക് ടീമുകള്‍ രൂപീകരിക്കും. കൊവിഡ് ഡിസ്ഇന്‍ഫക്ടന്റ് ടീമുകള്‍, കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ തുടങ്ങിയ തൊഴില്‍ സംഘങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

  7. മൂന്നാമത്തേത്, തൊഴില്‍ ശൃംഖല. കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിലുള്ള ജനകീയ ഹോട്ടല്‍, പച്ചക്കറി വിപണനശാലകള്‍, ഹോം ഷോപ്പികള്‍, സേവനഗ്രൂപ്പുകള്‍, നാളികേര സംഭരണ സംസ്ക്കരണ കേന്ദ്രങ്ങള്‍, കോ-ഓപ്പ് മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളേയും സംരംഭങ്ങളേയും കണ്ണികളാക്കും. ഇവ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും.

  8. അരി, വെളിച്ചെണ്ണ, ധാന്യമസാല പൊടികള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വികേന്ദ്രീകൃതമായി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ എത്തിക്കും. ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോമുകള്‍ പ്രോത്സാഹിപ്പിക്കും.

  9. വീടുകളിലോ വാണിജ്യ സ്ഥാപനങ്ങളിലോ ഇപ്പോള്‍ കല്യാണം പോലൊരു ചടങ്ങ് നടത്തുവാനുള്ള ഭാരിച്ച ചെലവും അധ്വാനവും കണക്കിലെടുത്ത്, പഞ്ചായത്ത് തലത്തില്‍ പന്തല്‍ തൊഴില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പന്തലില്‍ ഒരു സ്റ്റേജ്, ഭക്ഷണം നല്‍കാനുള്ള സ്ഥലം, ഇരിപ്പിടങ്ങള്‍  എന്നിവ ഉള്‍പ്പെടും. അര്‍ഹരായവര്‍ക്ക് സൗജന്യവും നല്‍കും. കുടുംബശ്രീയുടെ ഒരു ആക്റ്റിവിറ്റി ഗ്രൂപ്പായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

    തൊഴിലുറപ്പ് പദ്ധതി

  10. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 13-14 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തും. ശരാശരി പ്രവൃത്തി ദിനങ്ങള്‍ 50-55 ല്‍ നിന്ന് 75 ആയി ഉയര്‍ത്തും. ഇതു ലക്ഷ്യം വെച്ചുകൊണ്ട് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും.

  11. തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധിയ്ക്ക് രൂപം നല്‍കിക്കഴിഞ്ഞു. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പെന്‍ഷനും റിട്ടയര്‍മെന്റ് ബെനിഫിറ്റും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.

    അയ്യങ്കാളി പദ്ധതി

  12. തൊഴിലുറപ്പു പദ്ധതി ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ മാത്രമാണുള്ളത്. ഇത് നഗരമേഖലയിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി കേരളത്തിലെ നഗരങ്ങളില്‍ ആരംഭിച്ചത്. അയ്യന്‍കാളി പദ്ധതിയുടെ അടങ്കല്‍ ഉയര്‍ത്തും.

  13. വിശേഷാല്‍ വൈദഗ്ധ്യമുള്ള അഭ്യസ്തവിദ്യരായ യുവതി-യുവാക്കളെയും ഈ സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പരിപാടിയ്ക്ക് 2021-22ല്‍ രൂപം നല്‍കും. ഇവരെ സ്വകാര്യ സംരംഭങ്ങളില്‍ അപ്രന്‍റീസുകളായി/ ഇന്‍റേണുകളായി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പു കൂലി സബ്സിഡിയായി നല്‍കും.

  14. ഇതിനു പുറമേ സ്വകാര്യമേഖലയിലെ കമ്പനികളില്‍ തുടക്കക്കാരായി തൊഴില്‍ ആരംഭിക്കുന്നവര്‍ക്ക് (ഫ്രെഷര്‍സ്) 2000 രൂപ പ്രതിമാസ സ്റ്റൈപന്റ് നല്‍കുന്ന ആദ്യത്തെ സംസ്ഥാനമെന്ന നിലയ്ക്ക് അവരെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളാനും അവരുടെ നൈപുണ്യ വികസനത്തിന് സഹായിക്കാനും കഴിയും. ഇത് 2,50,000 ഫ്രെഷര്‍സിന്റെ പരിശീലനത്തിലേക്ക് നയിക്കും.

  15. പണിയെടുക്കുന്നവര്‍ക്ക് നിശ്ചയിക്കപ്പെട്ട കൂലി സംരംഭകര്‍ ബാങ്ക് വഴി നല്‍കണം. നിര്‍ണ്ണയിക്കപ്പെട്ട ഒരു കാലയളവിലേയ്ക്കാണ് അപ്രന്‍റീസ്/ ഇന്‍റേണുകളായി ജോലിയ്ക്ക് അവസരമുണ്ടാവുക. ഒരു സ്ഥാപനത്തില്‍ ഇപ്രകാരം എടുക്കാവുന്നവരുടെ എണ്ണത്തിനും പരിധിയുണ്ടാകും.

    കാര്‍ഷിക തൊഴിലവസരങ്ങള്‍

  16. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളില്‍ ഇന്ന് 3 ലക്ഷം സ്ത്രീകള്‍ക്ക് പണിയുണ്ട്. 2021-22 ല്‍ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നരലക്ഷമാക്കും. അധികമായി ഒന്നേകാല്‍ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. ബ്ലോക്കുതലത്തില്‍ കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിച്ചു കൊണ്ട് യന്ത്രപിന്തുണ ഉറപ്പു നല്‍കും.

  17. പാടശേഖര സമിതികള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ തൊഴിലുറപ്പു പ്രവൃത്തികള്‍ ഏറ്റെടുക്കും. കാര്‍ഷിക മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കും.

  18. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്കുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുടെ കുടിശിക പൂര്‍ണമായും 2020-2021ല്‍ നല്‍കും.

    കയര്‍

  19. കയര്‍ വ്യവസായത്തിലെ ഉത്പാദനം 2015-16ല്‍ 7000 ടണ്‍ ആയിരുന്നത് 28000 ടണ്ണായി ഉയര്‍ന്നു. 2025 ആകുമ്പോഴേയ്ക്കും കയറുല്‍പാദനം 70000 ടണ്ണായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ യന്ത്രവല്‍ക്കരണം പൂര്‍ണമാകും. ചകിരി മില്ലുകളുടെ എണ്ണം 500 ഉം, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 10000 ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 300 ഉം ആയി ഉയരും.

  20. ഈ സാങ്കേതിക മാറ്റം സഹകരണ സംഘങ്ങളുടെ മുന്‍കൈയിലാണ് നടക്കുന്നത് എന്നുള്ളതുകൊണ്ട് വ്യവസായത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതു സംബന്ധിച്ച സംഘര്‍ഷം ഉണ്ടാവുകയില്ല. പരമ്പരാഗത രീതിയില്‍ പണിയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സര്‍ക്കാര്‍ തുടര്‍ന്നും സംഭരിക്കുന്നതാണ്.

  21. കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവത്കരണം ശക്തിപ്പെടുത്തും. ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വിവിധതരം കയര്‍ കോമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ബോര്‍ഡുകളും വലിയ തോതില്‍ ഉല്‍പാദിപ്പിക്കും. കേരളത്തെ ജിയോ ടെക്സ്റ്റൈല്‍സിന്റെ ഹബ്ബായി മാറ്റും.

  22. കയര്‍ വ്യവസായത്തിന്റെ ചരിത്രപാരമ്പര്യത്തിലും കരവിരുതിലും വൈവിദ്ധ്യത്തിലും ഊന്നിക്കൊണ്ട് കയര്‍ കേരള ബ്രാന്‍ഡു ചെയ്യും. ഇതിന് ആലപ്പുഴയില്‍ സ്ഥാപിക്കുന്ന കയര്‍ മ്യൂസിയങ്ങള്‍ സുപ്രധാന പങ്കുവഹിക്കും.

  23. ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിന് ഇന്ത്യയിലെ കണ്‍സ്യൂമര്‍ ചെയിന്‍ സ്റ്റോറുകളുമായി ബന്ധം സ്ഥാപിക്കും. റോഡ്, മണ്ണുജല സംരക്ഷണം, ഖനികള്‍, ഹിമാലയന്‍ മലഞ്ചരിവുകള്‍, റെയില്‍വേ, പ്രതിരോധം, എന്നിവിടങ്ങളിലെല്ലാം ജിയോ ടെക്സ്റ്റൈല്‍സ് ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  24. ഇതിന്റെയെല്ലാം ഫലമായി യന്ത്രവത്കൃത മേഖലയില്‍ പുതുതായി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും. കയര്‍പിരി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് സബ്സിഡിയില്ലാതെ ശരാശരി 500  600 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയരും.

  25. കയര്‍ സഹകരണ സംഘങ്ങളില്‍ 2015-16ല്‍  ശരാശരി വരുമാനം പ്രതിവര്‍ഷം 13380 രൂപയായിരുന്നത് 2021-22ല്‍ 50000 രൂപ കവിഞ്ഞു. ഇത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം രൂപയായെങ്കിലും ഉയര്‍ത്തും.

  26. 2020-21ലെ വെര്‍ച്വല്‍ കയര്‍ മേളയില്‍ 750 കോടി രൂപയുടെ ഓഡറുകള്‍ ലഭിച്ചു. കയര്‍ മേള കൂടുതല്‍ ആകര്‍ഷകവും വിപുലവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  27. കയര്‍ ഗവേഷണം വിപുലപ്പെടുത്തും. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉതകുംവിധം എന്‍.സി.എം.ആര്‍.എയെ ശക്തിപ്പെടുത്തും.

    കശുവണ്ടി

  28. കശുവണ്ടി കോര്‍പറേഷനിലും കാപ്പെക്സിലുമായി അയ്യായിരം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ഫാക്ടറികള്‍ നവീകരിക്കുകയും ആധുനീകരിക്കുകയും ചെയ്യും. മിനിമം കൂലി പരിഷ്കരിക്കും.

  29. കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ബോര്‍ഡു വഴി പ്രതിവര്‍ഷം 30000 – 40000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സംയുക്ത ബ്രാന്‍ഡ് നെയിമില്‍ കൊല്ലത്ത് കശുവണ്ടിപ്പരിപ്പ് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായും. ആശാവഹമായ പ്രതികരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

  30. സ്വകാര്യ കശുവണ്ടി വ്യവസായികളെ പ്രോത്സാഹിപ്പിക്കും. അവര്‍ക്കുള്ള പലിശ സബ്സിഡി തുടരും. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് റിവൈവല്‍ പാക്കേജിനു രൂപം നല്‍കും.ഇത്തരം ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  31. ഉല്‍പാദനക്ഷമതയേറിയ ഹൈബ്രിഡ് ഇനങ്ങള്‍ ഉപയോഗപ്പെടുത്തി കശുവണ്ടി കൃഷി വ്യാപിപ്പിക്കും. തെങ്ങിന് ഇടവിളയായി ഉപയോഗിക്കാനുതകുന്ന കുള്ളന്‍ ഇനങ്ങളാണ് നടുക.

    കൈത്തറി

  32. കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച ഏറ്റവും സുപ്രധാന നടപടി സ്കൂള്‍ യൂണിഫോം പദ്ധതിയാണ്. ഈ സ്കീം ശക്തിപ്പെടുത്തും. സമയത്ത് സംഘങ്ങള്‍ക്ക് പണം നല്‍കും എന്നുറപ്പു വരുത്തും.

  33. കൈത്തറി റിബേറ്റ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കേരളത്തില്‍ റിബേറ്റ് സമ്പ്രദായം തുടരും. കൂടുതല്‍ ദിവസം റിബേറ്റ് അനുവദിക്കും.

  34. നൂലിന്റെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കഴിനൂല്‍ സുലഭമാക്കുന്നതിനും കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കും.   സ്പിന്നിംഗ് മില്ലുകളില്‍ ഹാങ്ങിയാണ്‍ (കഴിനൂല്‍) ഒരു നിശ്ചിത ശതമാനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

  35. സഹകരണസംഘങ്ങളുടെ പുനഃസംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. ബിനാമി സംഘങ്ങളെ നീക്കം ചെയ്യും.

  36. ഹാന്‍വീവും ഹാന്‍ടെക്സും സമൂലമായി പുനഃസംഘടിപ്പിക്കും. വിപണന ശൃംഖല ആകര്‍ഷകമാക്കും. ആര്‍ട്ടിസാന്‍സിനുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കും.

  37. കൈത്തറി ഉല്‍പ്പന്നങ്ങളെ ഏറ്റവും ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്യുന്നതിനും പുതുതലമുറയെ ആകര്‍ഷിക്കുന്ന ഡിസൈന്‍ രൂപീകരണത്തിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന തലത്തില്‍ സീനിയര്‍ ഡിസൈനര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഉപദേശകസമിതി രൂപീകരിക്കും.

    ഖാദി

  38. ഖാദി നെയ്ത്ത് ഉപകരണങ്ങള്‍ നവീകരിക്കും. ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തും. റെഡിമെയ്ഡ് ഉല്‍പന്നങ്ങളിലേയ്ക്കുള്ള വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്തും. ഇതിന് ആധുനിക ഡിസൈന്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. കൈത്തറിയിലെന്ന പോലെ ഖാദിയുടെ വിപണനത്തിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തും. വരുമാന ഉറപ്പുപദ്ധതി വിപുലപ്പെടുത്തും.

  39. ഖാദി ഗ്രാമീണ വ്യവസായ സംഘങ്ങളെ പുനഃസംഘടിപ്പിക്കും. സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കും.

  40. 15 ലക്ഷം ഉപജീവനത്തൊഴിലുകളുമായി ബന്ധപ്പെടുത്തി പതിനായിരം ഗ്രാമീണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.

    മറ്റു പരമ്പരാഗത വ്യവസായങ്ങള്‍

  41. കേരള ആര്‍ടിസാന്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പ്രാദേശിക ആര്‍ടിസാന്‍ യൂണിറ്റുകളുടെ അംബ്രല്ലാ സംവിധാനമായി വികസിപ്പിക്കും.

  42. കരകൗശല വികസന കോര്‍പറേഷന്‍ റോ മെറ്റീരിയല്‍ ബാങ്കും ഹാന്‍ഡി ക്രാഫ്റ്റ് ഡിസൈന്‍ സെന്‍ററും ആരംഭിക്കും. കെല്‍പാം വൈവിദ്ധ്യവത്കരിക്കും. പനയുല്‍പ്പന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ വൈവിധ്യവല്‍ക്കരണ പാക്കേജുകള്‍ നടപ്പിലാക്കും. പ്രീമിയം ഉല്‍പന്നശാലകള്‍ ആരംഭിക്കും. വര്‍ക്ക് ഷെഡുകള്‍ നവീകരിക്കും.

  43. കര്‍ഷകര്‍/ തൊഴിലാളികള്‍/ കരകൗശലത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ന്യായമായ വേതനം / വരുമാനം ലഭിക്കുന്നൂവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഫെയര്‍ ട്രേഡ് മാര്‍ക്കറ്റുകളില്‍ വിപണി കണ്ടെത്തുന്നതിനും കേരള ഫെയര്‍ ട്രേഡ് കോര്‍ഡിനേഷന്‍ അതോറിറ്റി ഉണ്ടാകും. ഇത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും.

  44. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പുനഃസംഘടന പൂര്‍ത്തിയാക്കും. ബാംബൂ പ്ലൈവുഡിന്റെ വിപുലമായ ഉല്‍പാദന ഫാക്ടറി സ്ഥാപിക്കും. അതുവഴി പനമ്പു നെയ്ത്തു തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയും.

  45. തൊഴിലുറപ്പ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി മുള വച്ചുപിടിപ്പിക്കുന്നത് വ്യാപകമാക്കും. മരത്തിനു പകരം മുള എന്ന സമീപനത്തെ കെട്ടിട നിര്‍മ്മാണത്തില്‍ പ്രോത്സാഹിപ്പിക്കും.

  46. തെങ്ങിന്‍തടി സംസ്ക്കരണ ഫാക്ടറികള്‍ ആരംഭിക്കും.

  47. കുട്ട, പായ, പനമ്പ് നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കും.

  48. ഡാമുകള്‍ വ്യാപകമായി ഡീസില്‍റ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിലെ ചെളി കളിമണ്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തും. മേല്‍മണ്ണ് നഷ്ടപ്പെടാത്ത രീതിയിലും വയലുകളില്‍ വെളളക്കെട്ട് ഒഴിവാക്കിയും ചെളി ലഭ്യമാക്കും. മണ്‍പാത്രങ്ങളും മറ്റു കളിമണ്‍ ഉല്‍പന്നങ്ങളും ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കും

  49. കക്ക വ്യവസായത്തില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിത്തന്നെ ഉപയോഗിക്കു ന്നതിനുള്ള നടപടി തുടരും.

  50. ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും. ബീഡിയുടെ ജി.എസ്.ടി കുറയ്ക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. ദിനേശ് ബീഡി സഹകരണ സംഘത്തിന് ജി.എസ്.ടി റീ ഇംപേഴ്സ് ചെയ്യുന്ന സമ്പ്രദായം തുടരും.

  51. ടോഡി ബോര്‍ഡ് രൂപീകരിച്ചു. 2021 ല്‍ പ്രവര്‍ത്തനക്ഷമമാകും. കളളുഷാപ്പുകള്‍ നവീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും പ്രോട്ടോക്കോളിന് രൂപം നല്‍കുകയും സംരംഭകര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. വ്യാജ മദ്യത്തിനെതിരെയുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ചെത്തു വ്യവസായത്തിന് അനുയോജ്യമായ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കും.

  52. വഴിയോര / തെരുവ് കച്ചവടത്തിനു പ്രത്യേക മേഖലകള്‍ അനുവദിക്കും.

    കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോര്‍

  53. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഈ കടകളില്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിംഗ്,  പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാവിധ ഉല്‍പന്നങ്ങളും ലഭ്യമായിരിക്കും. അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകള്‍ക്ക് ഇതു വലിയ ഉത്തേജകമാകും.

  54. കൈത്തൊഴിലുകാര്‍ക്കു വേണ്ടിയുള്ള മള്‍ട്ടി ട്രേഡ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. വിവിധ ക്രാഫ്റ്റുകളെ അണിനിരത്തിക്കൊണ്ട് വെര്‍ച്വല്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കും.

  55. കേരളത്തില്‍ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്രാഫ്റ്റ് വില്ലേജുകള്‍ ആരംഭിക്കും. കൈവേലക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കു ന്നതിനും ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ഇതുവഴി കഴിയും.

  56. പരമ്പരാഗത വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഫെയര്‍ ട്രേഡ് ചാനലുകളെ ഉപയോഗപ്പെടുത്തും. പ്രധാന പരമ്പരാഗത വ്യവസായങ്ങളെ ഹെറിറ്റേജ് സ്കില്‍ ആയി പ്രഖ്യാപിച്ച് സംരക്ഷിക്കും. ഹെറിറ്റേജ് ഹോട്ടലുകളില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബന്ധമാക്കും.

    നിര്‍മ്മാണമേഖല

  57. നിര്‍മ്മാണ മേഖലയിലെ മണല്‍, കല്ല്, സിമെന്റ്, സ്റ്റീല്‍ തുടങ്ങിയവയുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ഡാമുകളിലെ ആവാഹശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ക്വാറി പ്രവര്‍ത്തനം വിപുലപ്പെടുത്തും.

  58. ബദല്‍ സാമഗ്രികളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുന്ന ഗ്രീന്‍ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കും.

  59. സിമന്റിന് മേലുള്ള കുത്തക നിയന്ത്രണം ആണ് വിലക്കയറ്റത്തിന് അടിസ്ഥാനം. ഇതില്‍ ഇടപെടുന്നതിനുവേണ്ടി കേരളത്തില്‍ സിമന്റ് ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  60. കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ വൈവിധ്യ പോഷണത്തിന് നടപടി സ്വീകരിക്കും. കോണ്‍ട്രാക്ടര്‍മാരെ ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും പ്രോത്സാഹനം നല്‍കും.

    വാണിജ്യമേഖല

  61. വാണിജ്യ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി വാണിജ്യമിഷന്‍ രൂപീകരിച്ചു. 2021 മുതല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 2025 നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയത്തിന് രൂപം നല്‍കും.

  62. നാട്ടിന്‍പുറങ്ങളിലേയും നഗരങ്ങളിലേയും കമ്പോളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും നാടന്‍ ചന്തയെ/ബസാറിനെ ഷോപ്പിംഗ് മാളുകള്‍ക്കു ബദലായി ഉയര്‍ത്തുകയും ചെയ്യും. ഷോപ്പിംഗ് മാളിലെന്ന പോലെ തന്നെ നിയന്ത്രിത ഗുണനിലവാരവും വിലയും ആസ്വാദ്യകരമായ അന്തരീക്ഷവും ഓരോ കമ്പോളത്തിലും ഉണ്ടാകണം. ഇത്തരം നവീകരണത്തിന് സര്‍ക്കാരിന്റെ സഹായം നല്‍കും. കോഴിക്കോട് മിഠായിത്തെരുവിലും തിരുവനന്തപുരത്ത് ചാലക്കമ്പോളത്തിലും നടത്തിയ ഇടപെടലുകള്‍ അവലോകനം ചെയ്ത് കൂടുതല്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കും.

  63. റോഡ് വീതികൂട്ടുന്ന പ്രോജക്ടുകള്‍ അവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ മേഖലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ആസൂത്രിത മേഖലാതല വിപണികള്‍ സൃഷ്ടിക്കും. അത്തരം വിപണികളില്‍ പാര്‍ക്കിംഗ് ലോട്ടുകളും കൊമേര്‍ഷ്യല്‍ ഇടങ്ങളും, ചില്ലറ വില്‍പ്പന ഇടങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കും.

  64. വ്യാപാരിക്ഷേമ നിധി ഇപ്പോള്‍ സജീവമാണ്. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  65. കെ.എസ്.എഫ്.ഇ യുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്ക് മ്യൂച്വല്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലുള്ള ചിട്ടികള്‍ ആരംഭിക്കുന്നതാണ്. വായ്പകളും ലഭ്യമാക്കും.

  66. കേരള ബാങ്കിലൂടെ ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.

  67. കേരള സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ജി.എസ്.ടി യുടെ ഘടന ചെറുകിട വ്യാപാരികള്‍ക്ക്  കൂടുതല്‍ അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 40 ലക്ഷത്തിനു താഴെ വിറ്റു വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ഒന്നരക്കോടി രൂപ വരെ അനുമാന നികുതി കൊടുത്താല്‍ മതി.  അഞ്ചുകോടി രൂപ വരെ വിറ്റു വരുമാനമുള്ളവര്‍ ത്രൈമാസ റിട്ടേണുകള്‍ നല്‍കിയാല്‍ മതി. ജി.എസ്.ടി സംബന്ധിച്ച് ഇനിയുമുള്ള പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.

  68. വാറ്റ് ആംനസ്റ്റി കൂടുതല്‍ ഉദാരമാക്കും. 2021 ഓടെ വാറ്റിന്റെ ബാക്കി നില്‍ക്കുന്ന കുടിശികകള്‍ കൂടി അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

  69. കൃത്യമായി നികുതി അടയ്ക്കുകയും നികുതി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ലൈന്‍സുള്ള വ്യാപാരികള്‍ക്ക് പ്രിവില്ലേജ് കാര്‍ഡ് നല്‍കും.

15000 സ്റ്റാർട്ട് അപ്പുകൾ

അഞ്ചു വര്‍ഷം മുമ്പ് 300 തൊഴില്‍ സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3900 ആണ്. 35000 പേര്‍ക്കു തൊഴിലുണ്ട്. അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാരമായ ധനസഹായ പിന്തുണ നല്‍കും.

ഇന്നവേഷന്‍ അഥവാ നൂതനവിദ്യാ പ്രോത്സാഹന നയം

  1. ആഗോള കമ്പനികള്‍ക്കു വേണ്ടി കേരളത്തിലിരുന്ന് പണിയെടുക്കു ന്നതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തില്‍ നൂതനവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളും യാഥാര്‍ത്ഥ്യമാക്കും. ഇതിന് ഇന്നവേഷന്‍സിനെ അഥവാ നൂനതവിദ്യകളെ പ്രോത്സാഹിപ്പിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമൂഹമായി കേരളം മാറണം.

  2. ഉന്നതവിദ്യാഭ്യാസ മേഖലയിലും മറ്റും സൃഷ്ടിക്കപ്പെടുന്ന പുതിയ അറിവുകള്‍ സാമ്പത്തികമേഖലയിലെ സങ്കേതങ്ങളോ പ്രക്രിയയോ ഉല്‍പന്നമോ സംഘാടന വിപണന രീതിയോ ആയി രൂപാന്തരം പ്രാപിക്കുന്നതിനെയാണ് ഇന്നവേഷന്‍ അഥവാ നൂതനവിദ്യ എന്നു വിളിക്കുന്നത്. സാമ്പത്തിക ഭരണമേഖലയുടെ എല്ലാ തലങ്ങളിലും നൂതനവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുക.

  3. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഇന്നവേഷന്‍ ചലഞ്ച് മത്സരങ്ങള്‍ മൂന്നുതട്ടുകളിലായി സംഘടിപ്പിക്കും. ആദ്യ തട്ടില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കോ സംഘങ്ങള്‍ക്കോ പങ്കെടുക്കാന്‍ അവസരമുണ്ടാകും. അതില്‍ ഏറ്റവും മികവുള്ള നൂതനവിദ്യകള്‍ മുന്നോട്ടു വയ്ക്കുന്ന 10000 പേരെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. 2000 പേരെങ്കിലും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാനതല വിജയികള്‍ക്ക് തങ്ങളുടെ നൂതനവിദ്യകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കു ന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. മൂന്നുതട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും സാമ്പത്തിക പ്രോത്സാഹന സഹായം നല്‍കും.

  4. തങ്ങളുടെ ചുറ്റുപാടുമുള്ള ഏതു മേഖലയിലെയും പ്രശ്നങ്ങള്‍ക്ക് നൂതനവിദ്യയുടെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുന്ന ഏതൊരാള്‍ക്കും തങ്ങളുടെ നൂതനവിദ്യ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാം. ഇവ പരിശോധിച്ച് മികവുറ്റതാക്കാനുള്ള സഹായം നല്‍കും. പൂര്‍ണ്ണതയില്‍ എത്തിയാല്‍ ടെണ്ടറില്ലാതെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാങ്ങാന്‍ അനുവാദമുണ്ടാകും. സ്വകാര്യ വ്യക്തികള്‍ വാങ്ങിയാല്‍ സബ്സിഡിയും നല്‍കും. ഇതിന് പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കുന്നതാണ്.

  5. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ രൂപം നല്‍കുന്ന നൂനതവിദ്യ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍ക്ക് മത്സരാടിസ്ഥാനത്തില്‍ പ്രോത്സാഹന സഹായം നല്‍കുന്നതാണ്.

  6. സര്‍ക്കാര്‍ വകുപ്പുകളില്‍ നൂതനവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നവേഷന്‍ സോണ്‍ എന്ന പ്രത്യേക സംവിധാനത്തിനു രൂപം നല്‍കുന്നതാണ്.

  7. ഇന്നോവേഷന്‍ മത്സരങ്ങളെ കേവലം ചടങ്ങുകളായി അവസാനിക്കാത്ത വിധത്തില്‍ തുടര്‍ച്ചയായ നൂതാനാശയ വികസനത്തില്‍ ഊന്നി ആയിരിക്കും സംഘടിപ്പിക്കുക. ഇതിനു സഹായകരമാംവിധം ഹബ് & സ്പോക് മാതൃകയില്‍ കേരളത്തിലെ ഗവേഷണ അക്കാദമിയില്‍ സ്ഥാപനങ്ങളെ ഈ പ്രക്രിയയുമായി ബന്ധിപ്പിക്കും. ഈ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെയും വ്യാവസായിക സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെയും ചേര്‍ത്ത് കമ്മ്യൂണിറ്റി ഓഫ് പ്രാക്റ്റിസുകള്‍ക്കും ഷെല്‍ഫ് ഓഫ് പ്രോജക്ടുകള്‍ക്കും രൂപംനല്‍കും.

  8. ഇന്നോവേഷന്‍ മത്സരങ്ങളില്‍ വിജയകളാവുന്നവര്‍ക്ക് ഡിസൈന്‍തിങ്കിംഗ്, റിസര്‍ച്ച് മെത്തഡോളജി, പ്രോഡക്റ്റ് ഡിസൈന്‍, സോഷ്യല്‍ ഇംപാക്റ്റ് മെത്തേഡ്സ്, മോഡലിംഗ്, സിമുലേഷന്‍ എന്നീ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ഇതോടൊപ്പം ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ വികസിപ്പിക്കുന്ന നൂതനാശയത്തിന്റെ മേഖലയില്‍ ആഴത്തില്‍ പരിശോധനകള്‍ നടത്തുന്നതിനുതകുംവിധം മെന്ററിംഗ് സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതാണ്.

  9. ചെറുകിട സൂക്ഷ്മസംരംഭങ്ങളുടെ മേഖലയില്‍ ഇന്നോവേഷന്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ കെ-ഡിസ്ക് തയ്യാറാക്കിയ കര്‍മ്മപരിപാടി വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ വിപുലമാക്കും.

  10. തിരുവനന്തപുരത്തെ കേരളത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി ഉയര്‍ത്തും. കേരള സര്‍വ്വകാലശാല, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഐസിറ്റി അക്കാദമി തുടങ്ങിയ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളുടെയും ടെക്നോ പാര്‍ക്കിന്റെയും കൂട്ടായ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്തു വികസിപ്പിക്കും. ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹന നയം

  1. നൂതനവിദ്യകളെ ആസ്പദമാക്കിയുള്ള പുതിയ സംരംഭങ്ങള്‍ക്കാണ് സ്റ്റാര്‍ട്ട് അപ്പ് എന്നു പറയുന്നത്. വലിയ മുതല്‍മുടക്കിനു കഴിവൊന്നും ഇല്ലാത്തതും എന്നാല്‍ നൂതന ആശയങ്ങളും വിദ്യകളുമുള്ള യുവജനങ്ങ ളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 3900 ആയി വര്‍ദ്ധിച്ചു. 32000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും നല്ല അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭ്യമാക്കും.

  2. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കും. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പ് പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും.

  3. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന വായ്പ്പയില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

  4. സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ഈടില്ലാതെ ഫണ്ട് ലഭ്യമാക്കും.

  5. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വര്‍ക്ക് ഓര്‍ഡറിന്റെ ഈടില്‍ ഉദാരമായി വായ്പ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കും.

  6. സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പി ക്കും.

  7. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അന്തര്‍ദേശീയ വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കും.

  8. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക മിഷന്‍ നിലവിലുണ്ട്. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പതിന്മടങ്ങ് ശക്തിപ്പെടുത്തും.

പൊതുമേഖലയെ സംരക്ഷിക്കും

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാലോചിതമായ സേവന-വേതന അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കും. ടെക്സ്റ്റയില്‍ മില്ലുകള്‍ക്കു വേണ്ടി റോ മെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

പൊതുമേഖല

  1. എല്ലാ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളെയും സംരക്ഷിക്കും. ഓരോന്നിന്റെയും വികസന സാധ്യതകളും നിലവിലുള്ള സ്ഥാതിഗതികളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കും.

  2. പൊതുമേഖലയ്ക്കുള്ള പദ്ധതി അടങ്കല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും തുല്യതോതില്‍ വീതം വയ്ക്കുന്നതിനു പകരം നിക്ഷേപത്തിന് മുന്‍ഗണന നിശ്ചയിക്കും. വികസന സാധ്യതകള്‍ പൂര്‍ണമായും കൈവരിക്കുന്നതിന് ആവശ്യമായ മുതല്‍മുടക്ക് ഒരുമിച്ച് നടത്തുന്നതാണ് അഭികാമ്യം. സാങ്കേതിക നവീകരണം, മാനേജ്മെന്റ് പരിഷ്കാരം, തൊഴില്‍ പരിശീലനം, പുതിയ മാര്‍ക്കറ്റിംഗ് രീതി, ധനപരമായ പുനസംഘാടനം എന്നിവയെല്ലാം അടങ്ങുന്ന പാക്കേജായിരിക്കും ഈ ഇടപെടല്‍. തുടര്‍ന്നുള്ള കാലത്ത് വാണിജ്യ അടിസസ്ഥാനത്തില്‍ ബാങ്ക് വായ്പയെ ആശ്രയിച്ച് സ്ഥാപനത്തിനു വളരാനാകണം. കെല്‍ട്രോണാണ് ഇത്തരത്തില്‍ ഏറ്റവും മുന്‍ഗണനയോടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത്.

  3. കോട്ടയത്ത് വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രം സ്ഥാപിക്കും. 26 ശതമാനം ഓഹരിയോടെ കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കും.

  4. റബ്ബറിന്റെയും മറ്റും മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം ആവശ്യമാണ്. ബാംബൂ, കയര്‍, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകള്‍ക്കും കൂടി ഈ മേഖലയില്‍ മുന്‍ഗണന നല്‍കും.

  5. കാര്‍ഷിക മൂല്യവര്‍ദ്ധനയ്ക്കായി എല്ലാ ജില്ലാ ഫാമുകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക്. ചേര്‍ത്തലയിലേയും പാലക്കാട്ടേയും ഹൈറേഞ്ചിലെയും മെഗാ ഫുഡ് പാര്‍ക്കുകള്‍, മുട്ടത്തെ സ്പൈസസ് പാര്‍ക്ക്, കുറ്റ്യാടിയിലെ നാളികേര പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന അഗ്രോ പാര്‍ക്കുകള്‍.

  6. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

  7. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. നവീകരിക്കും. മാലിന്യസംസ്ക്കരണ പ്ലാന്റ് പൂര്‍ത്തീകരിക്കും. മാലിന്യങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും.

  8. ടൈറ്റാനിയം മെറ്റല്‍ അടക്കം ഉല്‍പാദിപ്പിക്കുന്ന കോംപ്ലക്സ് ആയി കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സിനെ ഉയര്‍ത്തും. അതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

  9. കുണ്ടറയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയില്‍ സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ നിര്‍മ്മിക്കും. മാമല യൂണിറ്റില്‍ ഇ.എം.യു ട്രാന്‍സ്ഫോമര്‍, റെയില്‍വേയ്ക്കു വേണ്ടിയുള്ള വിവിധ ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ ഉത്പാദനം ആരംഭിക്കും. യുണൈറ്റഡ് ഇലക്ട്രിക്കല്‍സിലെ നിലവിലുള്ള പ്ലാന്റില്‍ പോളിമര്‍ ഇന്‍സുലേറ്റര്‍ യൂണിറ്റ് ആരംഭിക്കും. ടെല്‍ക്കിനെ ആധുനിക വത്കരിക്കുകയും പുതിയ പ്ലാന്റ് ആരംഭിക്കുകയും ചെയ്യും. ബെമെല്‍ ഏറ്റെടുത്ത് പുനരുദ്ധരിക്കും.

  10. ഓട്ടോക്കാസ്റ്റിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. ആധുനിക മെഷീന്‍ ഷോപ്പ് സ്ഥാപിക്കും. സ്മാള്‍ ആന്‍ഡ് മീഡിയം കാസ്റ്റിംഗിന് സൗകര്യം സൃഷ്ടിക്കും. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് വൈവിധ്യവത്കരി ക്കുകയും വിപുലീകരിക്കുകയും ചെയ്യും. സില്‍ക്ക്, അഴീക്കലില്‍ ഡ്രൈ ഡോക് നിര്‍മ്മിക്കുകയും മറ്റു യൂണിറ്റുകളിലെ യന്ത്രങ്ങള്‍ നവീകരിക്കു കയും ചെയ്യും.

  11. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ പഴയ കാസ്റ്റിക് സോഡ പ്ലാന്റ് നവീകരിക്കും. 75 ടി.പി.ഡി ഉല്‍പാദന ശേഷിയുള്ള പുതിയ കാസ്റ്റിക് സോഡാ പ്ലാന്റ് ആരംഭിക്കും. എച്ച.്സി.എല്‍ സിന്തസിസ് യൂണിറ്റ് ആരംഭിക്കും. 60 ടണ്‍ ഉല്‍പാദന ശേഷിയോടെ സോഡാ ബ്ലീച്ച് പ്ലാന്റ് ആരംഭിക്കും.

  12. ട്രാക്കോ കേബിള്‍ കമ്പനിയുടെ നിലവിലുള്ള പ്ലാന്റ് ആധുനീകരിക്കും.

  13. മലബാര്‍ സിമെന്റിന്റെ കപ്പാസിറ്റി ഗണ്യമായി ഉയര്‍ത്തും. സിമെന്റ് പാക്കിംഗ് പ്ലാന്റ് ആരംഭിക്കും. ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ 700 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള ഗ്രേ സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും.

  14. ടെക്സ്റ്റൈല്‍ മില്ലുകള്‍ക്ക് ആവശ്യമായ പഞ്ഞി മൊത്തത്തില്‍ വാങ്ങുന്നതിനും എസ്ക്രൂ മെക്കാനിസത്തിന്റെ അടിസ്ഥാനത്തില്‍ മില്ലുകള്‍ക്ക് നല്‍കുന്നതിനും ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെയും ടെക്സ് ഫെഡിന്റെയും ആഭിമുഖ്യത്തില്‍ ഒരു റോമെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. നിലവിലുള്ള പ്ലാന്റുകളിലെ കാലഹരണപ്പെട്ട യന്ത്രങ്ങള്‍ നവീകരിക്കും.

  15. ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, പ്രിയദര്‍ശിനി മില്‍, കോട്ടയം ടെക്സ്റ്റൈല്‍സ്, തൃശൂര്‍ സഹകരണ മില്‍, എന്നിവിടങ്ങളില്‍ വസ്ത്രനിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. കോമളപുരം സ്പിന്നിംഗ് മില്‍സില്‍ നോണ്‍ വീവിംഗ് ഫാബ്രിക്സ് ഉല്‍പാദിപ്പിക്കും. സൈസിംഗ് ആന്‍ഡ് വാര്‍പിംഗ് യൂണിറ്റ് ആരംഭിക്കും. മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ നവീകരിക്കുകയും സര്‍ജിക്കല്‍ കോട്ടണ്‍ ഉല്‍പാദിപ്പി ക്കുകയും ചെയ്യും. കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലില്‍ ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മെഷീന്‍ സ്ഥാപിക്കും. പിണറായിയിലെ ഹൈടെക് വീവിംഗ് മില്‍ വിപുലീകരിക്കും. നാടുകാണി ടെക്സ്റ്റൈലില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് സെന്റര്‍ ആരംഭിക്കും. ചാത്തന്നൂര്‍ (കൊല്ലം) സ്പിന്നിംഗ് മില്‍ നവീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

  16. കുണ്ടറയിലെ കേരള സിറാമിക്സ് ലിമിറ്റഡ് ഉല്‍പന്നങ്ങളെ വൈവിദ്ധ്യ വത്കരിക്കും പ്ലാന്റ് നവീകരിക്കുകയും ചെയ്യും. പാപ്പിനിശേരിയിലെ മൈനിംഗ് തടസപ്പെട്ടതുകൊണ്ട് ഇന്റഗ്രേറ്റഡ് കോക്കനട്ട് കയര്‍ കോംപ്ലക്സുകളിലേയ്ക്ക് വൈവിദ്ധ്യവത്കരിക്കും. ഇവിടെ ഇന്റര്‍ലോക്ക് മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കും.

  17. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസില്‍ ഡിസൈന്‍ സ്റ്റുഡിയോ, ഫര്‍ണിച്ചര്‍ നിര്‍മ്മാണ ട്രെയിനിംഗ് സെന്റര്‍, മര ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ടെസ്റ്റിംഗ് സെന്റര്‍ എന്നിവ ആരംഭിക്കും.

  18. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ നവീകരിക്കും.

  19. കേരള ഓട്ടോ മൊബൈല്‍സ് സ്വന്തമായി ഒരു ഇലക്ട്രിക് മൊബിലിറ്റി പ്രൊഡക്ഷന്‍ ലൈന്‍ ലഭ്യമാക്കും. ഇലക്ട്രിക് പിക്ക്അപ്പ് വാന്‍, ഇ ലോഡര്‍, ഇലക്ട്രിക് കാര്‍, ഇ സ്കൂട്ടര്‍ എന്നിവ ഉല്‍പാദിപ്പിക്കും.

  20. ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്. ആദ്യത്തെ പ്ലഗ് ആന്‍ഡ് പ്ലേ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം യാഥാര്‍ഥ്യമാക്കും. 2, 3, 4 വീലറുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവയുടെ ബാറ്ററി നിര്‍മ്മാണത്തിനുള്ള സൗകര്യം തിരുവനന്തപുരത്ത് സ്ഥാപിക്കും.

  21. ഗാര്‍ഹിക വസ്തുക്കള്‍, സൈക്കിളുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ (ചൈനീസ് ഉത്പന്നങ്ങള്‍ എന്ന് പൊതുവില്‍ വിളിക്കപ്പെടുന്നവ) നിര്‍മ്മിക്കുന്നതിനായി പാലക്കാട് ഒരു നിര്‍മ്മാണശാല സ്ഥാപിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.

  22. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ സാധ്യതകള്‍ക്കായുള്ള അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എനര്‍ജി സ്റ്റോറേജ്, ഫ്യൂവല്‍ സെല്‍സ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്നോളജീസ്, ഫോട്ടോ വോള്‍ട്ടേജ്, സോളാര്‍ തെര്‍മല്‍, ബയോ എനര്‍ജി മോഡലിംഗ്, ബയോ മാസ് റീസൈക്കിളിംഗ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

  23. സംസ്ഥാനത്തെ പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മാതൃകാ ഭരണ ചാര്‍ട്ടര്‍ രൂപീകരിക്കും.

  24. പൊതുമേഖലാ ബോര്‍ഡുകള്‍/ ഭരണസമിതികളില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരെ (സ്ഥാപനമേധാവി ഉള്‍പ്പെടെ കുറഞ്ഞത് മൂന്നിലൊന്ന് അംഗസംഖ്യയെങ്കിലും) ഉള്‍പ്പെടുത്തും.

  25. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ പി.എസ്.സിക്കു പുറത്തുള്ള തസ്തികകളിലെ നിയമനങ്ങള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനു പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കും.

  26. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പള പരിഷ്കരണം സമയബന്ധിതമായി നടത്തുന്നതിന് പ്രത്യേക ശമ്പള കമ്മീഷനെ നിയമിക്കും. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനു സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നു പ്രത്യേക പദ്ധതി നടപ്പാക്കും.

  27. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സമീപകാലത്ത് വലിയ പുരോഗതി കൈവരിക്കുകയുണ്ടായി. ഇതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി. പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നവീകരിച്ചു. ഇവയെല്ലാംമൂലം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കോവിഡുകാലത്തെ അധികവായ്പ അനുവദിക്കുക യുണ്ടായി. ഏകജാലക സംവിധാനം ഉറപ്പുവരുത്തും. ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തിപ്പെടും. 2022 ല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം ഉയരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനം കൈവരിക്കും.

  1. കിഫ്ബിയുടെ ധനസഹായം ലഭിക്കുന്നതിനാവശ്യമായ വിധത്തില്‍ പുതിയൊരു കമ്പനി സ്വിഫ്റ്റിനു രൂപം നല്‍കി. കെ.എസ്.ആര്‍.ടി.സി പുതിയ കമ്പനി നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നതാണ്. ആദായത്തില്‍ ഒരു വിഹിതവും നല്‍കും. 10 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആസ്തികളും കെ.എസ്.ആര്‍.ടി.സി.യില്‍ ലയിപ്പിക്കും.

  2. 3000 ബസ്സുകള്‍ പ്രകൃതി സൗഹൃദമായ സി.എന്‍.ജി/എല്‍.എന്‍.ജി എഞ്ചിനുകളിലേയ്ക്ക് മാറ്റുന്നതുവഴി പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കും. കിഫ്ബിയില്‍ നിന്ന് 1000 പുതിയ ബസുകള്‍ അനുവദിക്കും.

  3. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കല്‍ ആനുകൂല്യം തുടങ്ങിയവയുടെ കുടിശികകളും പുതിയ ധനകാര്യ വര്‍ഷാരംഭം കൊടുത്തുതീര്‍ക്കും. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും.

  4. കെ.എസ്.ആര്‍.ടി.സി യുടെ ബസ് സ്റ്റാന്റിനോടൊപ്പമോ അല്ലാതെയുള്ള ഭൂമിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സമുച്ചയങ്ങള്‍ പണിയും.

  5. തിരുവനന്തപുരം, കോഴിക്കോട് സമുച്ചയങ്ങള്‍ കെ.എസ്.ആര്‍.ടി.സി യെ തിരിച്ചേല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

  6. ഗാരേജുകളും വര്‍ക്ക്ഷോപ്പുകളും നവീകരിക്കും.

  7. കെ.എസ്.ആര്‍.ടി.സി യുടെ മാനേജ്മെന്റ് സമൂലം പുനഃസംഘടിപ്പിക്കും. ബസുകളുടെ മൈലേജ്, ഫ്ളീറ്റ് യൂട്ടിലൈസേഷന്‍, റിപ്പയര്‍ ചെയ്ത് പുറത്ത് ഇറക്കാനുള്ള സമയം, അപകട നിരക്ക് തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തും.

  8. കിലോമീറ്റര്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന രീതിയില്‍ ബസ് റൂട്ടുകളും ഓട്ടവും ക്രമീകരിക്കും.

  9. കെ.എസ്.ആര്‍.ടി.സി യുടെ വായ്പ മുഴുവന്‍ ഓഹരിമൂലധനമായി മാറ്റും. പലിശ എഴുതിത്തള്ളും.

    തുറമുഖം

  10. ഒരു പുതിയ വന്‍കിട ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കല്‍ ഒരു നദീമുഖ ഹാര്‍ബറാണ്. ഇതിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

  11. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

സ്വകാര്യ നിക്ഷേപം

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഐ.റ്റി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ ങ്ങള്‍ക്കു മുന്‍ഗണന നല്‍കും.

ഐടി വ്യവസായം

  1. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഐ.ടി മേഖലയില്‍ 60.47 ലക്ഷം ചതുരശ്രയടി ഐ.ടി പാര്‍ക്കുകളും, അരലക്ഷത്തോളം തൊഴിലവസര ങ്ങളും പുതുതായി സൃഷ്ടിക്കുന്നതിനും സാധിച്ചു. നാം സ്വീകരിച്ച മുന്‍കൈകള്‍ ഫലപ്രാപ്തിയിലേയ്ക്ക് വരുന്ന വേളയിലാണ് കോവിഡിന്റെ തിരിച്ചടിയുണ്ടായത്. അടുത്ത അഞ്ചുവര്‍ഷം കേരളത്തിലെ ഐ.ടി വ്യവസായത്തില്‍ 2 കോടി ചതുരശ്രയടി ഐ.ടി പാര്‍ക്കുകളും, 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഐ.ടി മേഖലയില്‍ മാത്രം തൊഴില്‍ നല്‍കുന്നതാണ്.

  2. ഇപ്പോള്‍ കേരളത്തില്‍ ടി.സി.എസ്, യു.എസ്.ടി ഗ്ലോബല്‍, ഇന്‍ഫോസിസ്, ഇ.എന്‍.വൈ, അലയന്‍സ്, നിസാന്‍, ഐ.ബി.എസ്, സണ്‍ടെക്, ഇന്‍വെസ്റ്റ്നെറ്റ്, നാവിഗന്റ്, ഒറക്കിള്‍, ക്വെസ്റ്റ് ഗ്ലോബല്‍, കോഗ്നിസെന്റ്, വിപ്രോ, കെ.പി.എം.ജി, തുടങ്ങിയ ആഗോള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു പ്രമുഖ കമ്പനികളെക്കൂടി കേരളത്തിലേയ്ക്കു കൊണ്ടുവരും.

  3. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കും. കെ-ഫോണ്‍ പദ്ധതിയുടെ പ്രയോജനം എല്ലാതലത്തിലും ലഭ്യമാക്കും വിധം വിപുലീകരിക്കും. യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കും. കെ-ഫോണിന്റെ അപ്ഗ്രഡേഷനും ശാക്തീകരണവും നടത്തും.

  4. കെ-ഫോണ്‍ ഉപയോഗിച്ച് ഡാറ്റാ സെന്റര്‍ പാര്‍ക്കുകളെയും ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കും. ഇതിനായി ഡാറ്റാ സെന്റര്‍ ഇ-പോളിസി നടപ്പിലാക്കും.

  5. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കും.

  6. എഡ്ജ് കമ്പ്യൂട്ടിംഗ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി യൂണിവേഴ്സിറ്റികള്‍ പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളോജികളെ ഉയര്‍ന്നതലത്തിലുള്ള ഗവേഷണം നടത്തുന്നതിനുള്ള ശൃംഖലകള്‍ക്കും രൂപം നല്‍കും.

  7. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും, ഗഠഡ, ഗഉകടഇ ചേര്‍ന്നു കേരളത്തിലെ കൃഷി, ചെറുകിട വ്യവസായം, പരമ്പരാഗത വ്യവസായങ്ങള്‍, ടൂറിസം, സേവനമേഖലകള്‍ എന്നിവയുടെ സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു മുന്‍കൈയെടുക്കാനുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മിഷന്‍ പ്രാവര്‍ത്തികമാക്കും.

  8. ഫ്രുഗല്‍ ഇന്നോവേഷന്‍, അസിസ്റ്റീവ് ടെക്നോളജികള്‍, മലയാള ഭാഷാ കമ്പ്യൂട്ടിങ്, ആയുര്‍വേദം, കൃഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ബയോടെക്ജെനറ്റിക് എഞ്ചിനീറിങ്, സയന്‍സ്, ഗവേഷണം, സാമൂഹ്യപ്രസക്തിയുള്ള ഗവേഷണമേഖലകള്‍ എന്നിവയ്ക്കായി കൊച്ചിന്‍ സര്‍വലകാലശാലയും കെ-ഡിസ്കും ചേര്‍ന്ന് ട്രാന്‍സ്ലേഷന്‍ എഞ്ചിനീയറിംഗില്‍ ഒരുമിഷന്‍ സംവിധാനത്തിനു രൂപം നല്‍ക്കും.

  9. ഐ.എസ്.ആര്‍.ഒ യുടെ സഹായത്തോടെ സ്പേസ്, എയ്റോ സ്പേസ് ടെക്നോളോജികള്‍ക്കായി മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഠഇട ന്റെ ടെക്നോസിറ്റിയിലെ ഡിഫെന്‍സ് എയ്റോ സ്പേസ് കേന്ദ്രം ഇതിന് അനുബന്ധമായി പ്രവൃത്തിക്കും.

  10. ARVR, OTT എന്നീ നവമാധ്യമ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിനായി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  11. മെഷീന്‍ ലേര്‍ണിംഗ്, ഡാറ്റാ സയന്‍സ്, നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, ബിസിനസ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഐ.സി.റ്റി അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കും.

  12. സെമി കണ്ടക്ടര്‍ പ്രോസസ് ഡിസൈന്‍, ഫാബലസ് ഡിസൈന്‍ ടെക്നോളജി എന്നിവയില്‍ ട്രെസ്റ്റ് പാര്‍ക്കിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കും.

  13. മാഗ്നറ്റിക് മെറ്റീരിയല്‍സ്, പ്രിന്റബിള്‍ സര്‍ക്യൂട്ടുകള്‍ക്കു വേണ്ടിയുള്ള ഓര്‍ഗാനിക് ഇങ്കുകള്‍, പ്രകൃത്യാ നാരുകള്‍ കൊണ്ടുള്ള കോമ്പോസിറ്റി മെറ്റീരിയലുകള്‍, വെയറബിള്‍സ് എന്നിവയില്‍ മെറ്റീരിയല്‍ ടെക്നോളജി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും.

  14. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേന്ദ്രമാക്കി മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും.

  15. സൈബര്‍ ടെക്, സൈബര്‍ ടോം, ഹൈടെക് സൈബര്‍ സെല്‍ എന്നിവ സംയുക്തമായി സൈബര്‍ സുരക്ഷയുള്ള സമഗ്രമായ ഒരു സംവിധാനം സൃഷ്ടിക്കും.

  16. അന്താരാഷ്ട്ര ഡിസൈന്‍ കോണ്‍ഫറന്‍സുകള്‍ തുടര്‍ന്നും സംഘടിപ്പിക്കും. കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണില്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നുകൊണ്ട് ലോകോത്തര ഡിസൈനുകള്‍ ഉണ്ടാക്കുന്ന കേന്ദ്രം സ്ഥാപിക്കും. കൊല്ലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനേയും കണ്ണൂരിലെ ടെക്സ്റ്റൈല്‍ ഡിസൈന്‍ കേന്ദ്രത്തെയും കൂടുതല്‍ മികവുറ്റതാക്കും.

  17. ഓപ്പണ്‍ഡാറ്റ പോളിസിയും നയവും ഇടപെടല്‍ സംവിധാനവും സൃഷ്ടിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും നിര്‍വ്വഹണത്തിനുമായി ഒരു അപ്പക്സ് സംവിധാനം സൃഷ്ടിക്കും.

    ഇലക്ട്രോണിക് വ്യവസായം

  18. കേരളത്തെ ഇലക്ട്രോണിക് വ്യവസായത്തിന്റെ ഹബ്ബായി മാറ്റും. കെല്‍ട്രോണിന്റെ പുനരുദ്ധാരണമായിരിക്കും ഈ മേഖലയിലെ ഏറ്റവും പ്രധാന ലക്ഷ്യം. നിലവിലുള്ള ഉല്‍പാദനശേഷി നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം കെല്‍ട്രോണ്‍ ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കും. ഇപ്പോള്‍ പൊതുസ്വകാര്യ മേഖലകളിലെ ആകെ ഉല്‍പാദനം 2500 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ഹാര്‍ഡുവെയര്‍ ഉല്‍പാദനം 10000 കോടി രൂപയായി ഉയര്‍ത്തും. അഞ്ചുവര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ അധികനിക്ഷേപം ഈ മേഖലയില്‍ നടക്കും.

  19. വന്‍കിട പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളേയും പബ്ലിക് പീപ്പിള്‍ പാര്‍ട്ണര്‍ഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തും. 15 ഏക്കര്‍ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാവും.

  20. ആമ്പലൂര്‍ പാര്‍ക്ക് ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ മാനുഫാക്ട്റിംഗ് പാര്‍ക്കായി വികസിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ ഉതകും വിധം ഭൂമി ഏറ്റെടുക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്യും.

  21. കേരളത്തിലെ നിലവിലുള്ള ഇലക്ട്രോണിക്സ് മേഖലയിലെ മാനുഫാക്ടറിംഗ് കമ്പനികള്‍ക്കു സഹായമാക്കുന്ന വിധം ഇലക്ട്രോണിക്സ് കംപോണന്റ് എക്കോസിസ്റ്റം രൂപീകരിക്കും. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ലാബുകള്‍, ടൂള്‍ റൂമുകള്‍, ഡിസൈന്‍ ഹോക്സുകള്‍ തുടങ്ങിയ പൊതുവായ സൗകര്യങ്ങള്‍ സൃഷ്ടിക്കും.

  22. സിഡാക്കിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് സെന്ററുകളെയും സഹായത്തോടെ കെല്‍ട്രോണിന്റെ കരകുളം സെന്ററിനെ പവര്‍ ഇലക്ട്രോണിക്സിന്റെ ഹബ്ബായി വികസിപ്പിക്കും.

  23. ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക സ്കീമുകള്‍ നടപ്പിലാക്കുന്നതാണ്. ഓപ്പണ്‍ ശീേ രവശു ഡിസൈന്‍ ഇലക്ട്രോണിക്സ് കണ്‍ട്രോളുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് ICFOSSലെയും TREST പാര്‍ക്കിലെയും, Cente For Excellence-കള്‍ വിപുലീകരിക്കും.

  24. ഇലക്ട്രിക്കല്‍ മൊബിലിറ്റി മേഖലയിലുള ഠഞഋടഠ പാര്‍ക്കിലെ നിലവിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സിനെ വികസിപ്പിക്കും. ആധുനിക ബാറ്ററി ടെക്നോളജി വികസിപ്പിക്കുന്നതിനായി ഢടടഇ, ഇഉഅഇ, ഗഉകടഇ, ഠൃലെേ ജമൃസ എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം ശക്തിപ്പെടുത്തും.

  25. കെ-ഡിസ്കും കേരളത്തിലെ ശാസ്ത്രസാങ്കേതിക ഗവേഷണ വികസന സ്ഥാപനങ്ങളും സംസ്ഥാന ഐ.റ്റി മിഷനും ടെക്നോപാര്‍ക്കുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഐ.സി.ടി ഇന്നൊവേഷന്‍ സംവിധാനത്തിനു രൂപംനല്‍കും. കേരളത്തിലെ വിവിധ ഉല്‍പാദന മേഖലകളില്‍ ഐ.സി.റ്റി ഉള്‍ച്ചേര്‍ക്കുന്നത് ആയിരിക്കും ഈ ഇന്നവേഷന്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.

  26. തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ വ.ിഎസ്.എസ്.സിയുമായി സഹകരിച്ചുകൊണ്ടുള്ള സ്പേസ് പാര്‍ക്ക് പ്രാവര്‍ത്തികമാക്കും. സൈബര്‍ ഫിസിക്കല്‍ ഡിജിറ്റല്‍ ടെക്നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, റോബോട്ടിക്സ്, ബ്ലോക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പേഷ്യല്‍ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷന്‍സ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ ഊന്നിയുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  27. ഊര്‍ജ സംരക്ഷണത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് വരുമാനവും മൂലധനവും കണ്ടെത്തുന്ന എനര്‍ജി സര്‍വ്വീസ് കമ്പനികളുടെ മാതൃകയില്‍ കാര്യക്ഷമതാ വര്‍ദ്ധനവില്‍ നിന്നുള്ള മൂല്യസൃഷ്ടി ലക്ഷ്യമിടുന്ന ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികള്‍ രൂപീകരിക്കും.

  28. കേരളം നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തുടരും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്ട്വെയര്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു. ഓപ്പണ്‍ സോഴ്സ് ആപ്ലിക്കേഷനുകളുടെ വികസനം, പരിശീലനം എന്നിവയ്ക്ക് കഇഎഛടട ആണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഇ-ഗവേണന്‍സില്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ ഒട്ടേറെ മേഖലകള്‍ പൂര്‍ണമായും ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ ഐ.ടി ഉപയോഗം വ്യാപിപ്പിക്കാന്‍ ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കും.

  29. ഇ-ഗവേണന്‍സ് ശൃംഖലയില്‍ സുപ്രധാന കണ്ണിയാണ് അക്ഷയ കേന്ദ്രങ്ങള്‍. അവയെ കൂടുതല്‍ ശക്തിപ്പെടുത്തും.

  30. സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരശേഖരം ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കും.

  31. അനെര്‍ട്ടിന്റെയും കെ.എസ്.ഇ.ബി യുടെയും സഹായത്തോടെ സോളാര്‍ അടിസ്ഥാനമാക്കിയുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

  32. അത്യാധുനിക ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും.

    ബയോടെക്നോളജി വ്യവസായം

  33. തോന്നയ്ക്കലെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെയും കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങളുടെയും വൈവിദ്ധ്യവത്കരണ ത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ബയോടെക്നോളജി ഉപയോഗപ്പെടുത്തും

  34. വ്യവസായ യൂണിറ്റുകള്‍ക്കുള്ള സ്ഥലസൗകര്യം മാത്രമല്ല, ഗവേഷണ ത്തിനും മറ്റും വേണ്ടിയുള്ള പൊതുസൗകര്യവും പാര്‍ക്കിലുല്‍ സൃഷ്ടിക്കും.

  35. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  36. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങളുടെ കയറ്റുമതിക്ക് ഔഷധക്കൂട്ടുകളുടെ കെമിക്കല്‍ കോമ്പോസിഷനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സ്റ്റാന്‍ഡെര്‍ഡൈസേഷനും അനിവാര്യമാണ്. നമ്മുടെ പാരമ്പര്യ വിജ്ഞാനത്തെ ജിനോം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയൂര്‍വേദ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ആയൂര്‍വേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കുന്നതിന് TBGRIയുടെ സഹകരണത്തോടെ ബയോടെക്നോളജി ഉപയോഗപ്പെടുത്തും.

  37. ആയുര്‍വേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ബയോ ഇന്‍ഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെല്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി, സിസ്റ്റംസ് ബയോളജി, ഫാര്‍മക്കോളജി തുടങ്ങിയ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള പഠനഗവേഷണ കേന്ദ്രം അനിവാര്യമാണ്. ജിനോമില്‍ കൗണ്‍സലിംഗ്, അഡ്വാന്‍സ്ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് എന്നീ മേഖലകളില്‍ പുതിയ കോഴ്സുകള്‍ ഐസിറ്റി അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

  38. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം വ്യാപകമായി ഉപയോഗ പ്പെടുത്തും. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇപ്രകാരം കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കും.

  39. തിരുവനന്തപുരത്തെ അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം ഒരു സുപ്രധാന കാല്‍വെയ്പ്പാണ്. ഔഷധരംഗത്ത് ജീനോമിക്സ്/പ്രോട്ടിയോമിക്സ് സാങ്കേതിക വിദ്യകളെ പ്രയോജന പ്പെടുത്തും.

    നാനോ സാങ്കേതികവിദ്യ

  40. സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകള്‍ ഇപ്പോഴുണ്ട്. തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കും. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. നാനോ സാങ്കേതിക വിദ്യയെ ആസ്പദമാക്കി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതാണ്.

    ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം

  41. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്ന അന്തര്‍ദേശീയ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വ്യവസായത്തെപ്പോലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും വലിയ സാധ്യതകളുണ്ട്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്ന ഇന്ത്യയിലെ പൊതുമേഖലാ ഔഷധ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ന്നു കഴിഞ്ഞു. കേരളത്തിന്റെ കെ.എസ്.ഡി.പി മാത്രമാണ് അപവാദം. 2015-16ല്‍ വെറും 20 കോടി രൂപ ഉല്‍പാദനം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2020-21 ല്‍ 150 കോടിയാണ് ഉല്‍പാദനം. അഞ്ചുവര്‍ഷം കൊണ്ട് 500 കോടി രൂപയുടെ ഉല്‍പാദനമുള്ള വന്‍കിട ഫാക്ടറിയായി കെ.എസ്.ഡി.പി യെ വളര്‍ത്തും. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അടുക്കള ഫാക്ടറി ആയിരിക്കുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും മൂന്നാംലോക രാജ്യങ്ങളിലേയ്ക്കും മരുന്ന് വിതരണം ചെയ്യും.

  42. ആലപ്പുഴയില്‍ ക്യാന്‍സര്‍ മരുന്നു നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും. കൊച്ചിയില്‍ പുതിയ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും.

  43. കേരളത്തില്‍ നിലവിലുള്ള സ്വകാര്യ മരുന്നു കമ്പനികള്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. നവീകരണത്തിനും വിപുലീകരണത്തിനും പ്രത്യേക പാക്കേജ് തയ്യാറാക്കും.

  44. ജെനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്രശാഖകളില്‍ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിന്‍, സ്റ്റെംസെല്‍ ബയോളജി, മെഡിക്കല്‍ ഇമേജിംഗ്, ബയോ മെഡിക്കല്‍ ഫോട്ടോണിക്സ്, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് മോഡലിംഗ്, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്നോളജീസ്, ജീനോമിക്സ് ഇന്‍ മെഡിസിന്‍, അഗ്രി ജിനോമിക്സ് എന്നീ മേഖലകളില്ഞ ഊന്നിക്കൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.

കേരളം ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്

കെല്‍ട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. ആമ്പല്ലൂര്‍ ഇലക്ട്രോണി ഹാര്‍ഡ്വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

ഇലക്ട്രോണിക് വ്യവസായം

  1. കേരളത്തെ ഇലക്ട്രോണിക് വ്യവസായത്തിന്റെ ഹബ്ബായി മാറ്റും. കെല്‍ട്രോണിന്റെ പുനരുദ്ധാരണമായിരിക്കും ഈ മേഖലയിലെ ഏറ്റവും പ്രധാന ലക്ഷ്യം. നിലവിലുള്ള ഉല്‍പാദനശേഷി നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം കെല്‍ട്രോണ്‍ ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കും. ഇപ്പോള്‍ പൊതുസ്വകാര്യ മേഖലകളിലെ ആകെ ഉല്‍പാദനം 2500 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ഹാര്‍ഡുവെയര്‍ ഉല്‍പാദനം 10000 കോടി രൂപയായി ഉയര്‍ത്തും. അഞ്ചുവര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ അധികനിക്ഷേപം ഈ മേഖലയില്‍ നടക്കും.

  2. വന്‍കിട പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളേയും പബ്ലിക് പീപ്പിള്‍ പാര്‍ട്ണര്‍ഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തും. 15 ഏക്കര്‍ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാവും.

  3. ആമ്പലൂര്‍ പാര്‍ക്ക് ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ മാനുഫാക്ട്റിംഗ് പാര്‍ക്കായി വികസിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ ഉതകും വിധം ഭൂമി ഏറ്റെടുക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്യും.

  4. കേരളത്തിലെ നിലവിലുള്ള ഇലക്ട്രോണിക്സ് മേഖലയിലെ മാനുഫാക്ടറിംഗ് കമ്പനികള്‍ക്കു സഹായമാക്കുന്ന വിധം ഇലക്ട്രോണിക്സ് കംപോണന്റ് എക്കോസിസ്റ്റം രൂപീകരിക്കും. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ലാബുകള്‍, ടൂള്‍ റൂമുകള്‍, ഡിസൈന്‍ ഹോക്സുകള്‍ തുടങ്ങിയ പൊതുവായ സൗകര്യങ്ങള്‍ സൃഷ്ടിക്കും.

  5. സിഡാക്കിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് സെന്ററുകളെയും സഹായത്തോടെ കെല്‍ട്രോണിന്റെ കരകുളം സെന്ററിനെ പവര്‍ ഇലക്ട്രോണിക്സിന്റെ ഹബ്ബായി വികസിപ്പിക്കും.

  6. ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക സ്കീമുകള്‍ നടപ്പിലാക്കുന്നതാണ്. ഓപ്പണ്‍ ശീേ രവശു ഡിസൈന്‍ ഇലക്ട്രോണിക്സ് കണ്‍ട്രോളുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് ICFOSSലെയും TREST പാര്‍ക്കിലെയും, Centre For Excellence കള്‍ വിപുലീകരിക്കും.

  7. ഇലക്ട്രിക്കല്‍ മൊബിലിറ്റി മേഖലയിലുള ഠഞഋടഠ പാര്‍ക്കിലെ നിലവിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സിനെ വികസിപ്പിക്കും. ആധുനിക ബാറ്ററി ടെക്നോളജി വികസിപ്പിക്കുന്നതിനായി ഢടടഇ, ഇഉഅഇ, ഗഉകടഇ, ഠൃലെേ ജമൃസ എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം ശക്തിപ്പെടുത്തും.

  8. കെ-ഡിസ്കും കേരളത്തിലെ ശാസ്ത്രസാങ്കേതിക ഗവേഷണ വികസന സ്ഥാപനങ്ങളും സംസ്ഥാന ഐ.റ്റി മിഷനും ടെക്നോപാര്‍ക്കുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഐ.സി.ടി ഇന്നൊവേഷന്‍ സംവിധാനത്തിനു രൂപംനല്‍കും. കേരളത്തിലെ വിവിധ ഉല്‍പാദന മേഖലകളില്‍ ഐ.സി.റ്റി ഉള്‍ച്ചേര്‍ക്കുന്നത് ആയിരിക്കും ഈ ഇന്നവേഷന്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.

  9. തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ വ.ിഎസ്.എസ്.സിയുമായി സഹകരിച്ചുകൊണ്ടുള്ള സ്പേസ് പാര്‍ക്ക് പ്രാവര്‍ത്തികമാക്കും. സൈബര്‍ ഫിസിക്കല്‍ ഡിജിറ്റല്‍ ടെക്നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, റോബോട്ടിക്സ്, ബ്ലോക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പേഷ്യല്‍ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷന്‍സ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ ഊന്നിയുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  10. ഊര്‍ജ സംരക്ഷണത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് വരുമാനവും മൂലധനവും കണ്ടെത്തുന്ന എനര്‍ജി സര്‍വ്വീസ് കമ്പനികളുടെ മാതൃകയില്‍ കാര്യക്ഷമതാ വര്‍ദ്ധനവില്‍ നിന്നുള്ള മൂല്യസൃഷ്ടി ലക്ഷ്യമിടുന്ന ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികള്‍ രൂപീകരിക്കും.

  11. കേരളം നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തുടരും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്ട്വെയര്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു. ഓപ്പണ്‍ സോഴ്സ് ആപ്ലിക്കേഷനുകളുടെ വികസനം, പരിശീലനം എന്നിവയ്ക്ക് കഇഎഛടട ആണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഇ-ഗവേണന്‍സില്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ ഒട്ടേറെ മേഖലകള്‍ പൂര്‍ണമായും ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ ഐ.ടി ഉപയോഗം വ്യാപിപ്പിക്കാന്‍ ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കും.

  12. ഇ-ഗവേണന്‍സ് ശൃംഖലയില്‍ സുപ്രധാന കണ്ണിയാണ് അക്ഷയ കേന്ദ്രങ്ങള്‍. അവയെ കൂടുതല്‍ ശക്തിപ്പെടുത്തും.

  13. സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരശേഖരം ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കും.

  14. അനെര്‍ട്ടിന്റെയും കെ.എസ്.ഇ.ബി യുടെയും സഹായത്തോടെ സോളാര്‍ അടിസ്ഥാനമാക്കിയുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

  15. അത്യാധുനിക ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും.

ബയോടെക്നോളജി വ്യവസായം

  1. തോന്നയ്ക്കലെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെയും കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങളുടെയും വൈവിദ്ധ്യവത്കരണ ത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ബയോടെക്നോളജി ഉപയോഗപ്പെടുത്തും

  2. വ്യവസായ യൂണിറ്റുകള്‍ക്കുള്ള സ്ഥലസൗകര്യം മാത്രമല്ല, ഗവേഷണ ത്തിനും മറ്റും വേണ്ടിയുള്ള പൊതുസൗകര്യവും പാര്‍ക്കിലുല്‍ സൃഷ്ടിക്കും.

  3. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  4. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങളുടെ കയറ്റുമതിക്ക് ഔഷധക്കൂട്ടുകളുടെ കെമിക്കല്‍ കോമ്പോസിഷനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സ്റ്റാന്‍ഡെര്‍ഡൈസേഷനും അനിവാര്യമാണ്. നമ്മുടെ പാരമ്പര്യ വിജ്ഞാനത്തെ ജിനോം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയൂര്‍വേദ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ആയൂര്‍വേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കു ന്നതിന് ഠആഏഞക യുടെ സഹകരണത്തോടെ ബയോടെക്നോളജി ഉപയോഗപ്പെടുത്തും.

  5. ആയുര്‍വേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ബയോ ഇന്‍ഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെല്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി, സിസ്റ്റംസ് ബയോളജി, ഫാര്‍മക്കോളജി തുടങ്ങിയ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള പഠനഗവേഷണ കേന്ദ്രം അനിവാര്യമാണ്. ജിനോമില്‍ കൗണ്‍സലിംഗ്, അഡ്വാന്‍സ്ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് എന്നീ മേഖലകളില്‍ പുതിയ കോഴ്സുകള്‍ ഐസിറ്റി അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

  6. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം വ്യാപകമായി ഉപയോഗ പ്പെടുത്തും. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇപ്രകാരം കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കും.

  7. തിരുവനന്തപുരത്തെ അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം ഒരു സുപ്രധാന കാല്‍വെയ്പ്പാണ്. ഔഷധരംഗത്ത് ജീനോമിക്സ്/പ്രോട്ടിയോമിക്സ് സാങ്കേതിക വിദ്യകളെ പ്രയോജന പ്പെടുത്തും.

നാനോ സാങ്കേതികവിദ്യ

  1. സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകള്‍ ഇപ്പോഴുണ്ട്. തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കും. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. നാനോ സാങ്കേതിക വിദ്യയെ ആസ്പദമാക്കി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം

  1. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്ന അന്തര്‍ദേശീയ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വ്യവസായത്തെപ്പോലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും വലിയ സാധ്യതകളുണ്ട്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്ന ഇന്ത്യയിലെ പൊതുമേഖലാ ഔഷധ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ന്നു കഴിഞ്ഞു. കേരളത്തിന്റെ കെ.എസ്.ഡി.പി മാത്രമാണ് അപവാദം. 2015-16ല്‍ വെറും 20 കോടി രൂപ ഉല്‍പാദനം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2020-21 ല്‍ 150 കോടിയാണ് ഉല്‍പാദനം. അഞ്ചുവര്‍ഷം കൊണ്ട് 500 കോടി രൂപയുടെ ഉല്‍പാദനമുള്ള വന്‍കിട ഫാക്ടറിയായി കെ.എസ്.ഡി.പി യെ വളര്‍ത്തും. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അടുക്കള ഫാക്ടറി ആയിരിക്കുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും മൂന്നാംലോക രാജ്യങ്ങളിലേയ്ക്കും മരുന്ന് വിതരണം ചെയ്യും.

  2. ആലപ്പുഴയില്‍ ക്യാന്‍സര്‍ മരുന്നു നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും. കൊച്ചിയില്‍ പുതിയ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും.

  3. കേരളത്തില്‍ നിലവിലുള്ള സ്വകാര്യ മരുന്നു കമ്പനികള്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. നവീകരണത്തിനും വിപുലീകരണത്തിനും പ്രത്യേക പാക്കേജ് തയ്യാറാക്കും.

  4. ജെനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്രശാഖകളില്‍ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിന്‍, സ്റ്റെംസെല്‍ ബയോളജി, മെഡിക്കല്‍ ഇമേജിംഗ്, ബയോ മെഡിക്കല്‍ ഫോട്ടോണിക്സ്, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് മോഡലിംഗ്, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്നോളജീസ്, ജീനോമിക്സ് ഇന്‍ മെഡിസിന്‍, അഗ്രി ജിനോമിക്സ് എന്നീ മേഖലകളില്ഞ ഊന്നിക്കൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.

മൂല്യവർദ്ധിത വ്യവസായങ്ങൾ

റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യ-സംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

  1. റബ്ബറിന്റെയും മറ്റും മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം ആവശ്യമാണ്. ബാംബൂ, കയര്‍, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകള്‍ക്കും കൂടി ഈ മേഖലയില്‍ മുന്‍ഗണന നല്‍കും.

  2. കാര്‍ഷിക മൂല്യവര്‍ദ്ധനയ്ക്കായി എല്ലാ ജില്ലാ ഫാമുകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക്. ചേര്‍ത്തലയിലേയും പാലക്കാട്ടേയും ഹൈറേഞ്ചിലെയും മെഗാ ഫുഡ് പാര്‍ക്കുകള്‍, മുട്ടത്തെ സ്പൈസസ് പാര്‍ക്ക്, കുറ്റ്യാടിയിലെ നാളികേര പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന അഗ്രോ പാര്‍ക്കുകള്‍.

  3. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

  1. മത്സ്യമേഖലയില്‍ വരുമാന വര്‍ദ്ധനവിനു പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടു വരുന്നതിനും കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയും മത്സ്യഫെഡും മുന്‍കൈയെടുത്തിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്തും. മത്സ്യസംസ്കരണത്തിനു പ്രധാന ഹാര്‍ബറുകള്‍ക്കു സമീപം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

  1. ഇതുപോലെ മറ്റു പഴവര്‍ഗ്ഗങ്ങളും സുഗന്ധദ്രവ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റും. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം ജില്ലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഭൗതിക-സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് സമഗ്ര വികസന പാക്കേജ് നടപ്പിലാക്കും.

ടൂറിസം വിപണി ഇരട്ടിയാക്കും

ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും. കോവിഡാനന്തരം ടൂറിസം തുറക്കുന്നതിനു പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. മാര്‍ക്കറ്റിംഗിനു കൂടുതല്‍ പ്രാധാന്യം നല്‍കും. 2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണം 2019നെ അപേക്ഷിച്ച് ഇരട്ടിയാക്കും.

ടൂറിസം

  1. വിദേശ സഞ്ചാരികളുടെ എണ്ണം 2019 ല്‍ 11.89 ലക്ഷമായിരുന്നു. 2025 ല്‍ 20 ലക്ഷമാക്കും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2019 ല്‍ 1.83 കോടിയായിരുന്നു. ഇത് 2025 ല്‍ 3.65 കോടിയാക്കും. അടങ്കല്‍ ഇരട്ടിയാക്കി ദേശീയമായും അന്തര്‍ദേശീയമായും മാര്‍ക്കറ്റിംഗ് വിപുലീകരിക്കും.

  2. ടൂറിസത്തിലെ സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യവസായ മേഖലയ്ക്കു സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കും. പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കും.

  3. ഉത്തരവാദിത്വ ടൂറിസം നയം ശക്തിപ്പെടുത്തും. ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. പ്രാദേശിക ജനങ്ങളെ ടൂറിസം വിപണിയും സേവനങ്ങളുമായി ബന്ധിപ്പിക്കും. ശുചിത്വം ഉറപ്പുവരുത്തുന്നതിനും ടൂറിസ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരെ സജീവ പങ്കാളികളാക്കും.

  4. അന്താരാഷ്ട്ര ടൂറിസം വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ 2022 കോവിഡ് മുക്തവര്‍ഷമായി ആഘോഷിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

  5. കായലുകളുടെ കാരിയിംഗ് കപ്പാസിറ്റി വിലയിരുത്തി ഹൗസ് ബോട്ടുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും നിന്നുള്ള മാലിന്യങ്ങള്‍ കായലില്‍ തള്ളാതിരിക്കാന്‍ വ്യവസ്ഥ ചെയ്യും. ഹൗസ്ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു സെപ്ടേജുകള്‍ സ്ഥാപിക്കും.

  6. മുസരിസ്, ആലപ്പുഴ, തലശ്ശേരി എന്നിങ്ങനെ മൂന്ന് ടൂറിസം പൈതൃക പദ്ധതികളാണ് നിലവിലുള്ളത്. ഇവ മൂന്നിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  7. തിരുവനന്തപുരം പൈതൃക പദ്ധതിയ്ക്ക് വിശദമായ ഡി.പി.ആര്‍ തയ്യാറായിക്കഴിഞ്ഞു. കൊല്ലം, കോഴിക്കോട്, പൊന്നാനി, ആറന്മുള എന്നിവിടങ്ങളില്‍ക്കൂടി പൈതൃക ടൂറിസം പദ്ധതികള്‍ ആരംഭിക്കും. പൈതൃക ടൂറിസം പദ്ധതികള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതോടൊപ്പം ജനകീയ ചരിത്ര വിദ്യാഭ്യാസ പദ്ധതികള്‍കൂടി ആയിരിക്കും.

  8. പൈതൃക പദ്ധതികളുടെ തുടര്‍ച്ചയായി കേരളത്തിലെ പുരാതന തുറമുഖ കേന്ദ്രങ്ങളേയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖ ങ്ങളുമായി ബന്ധപ്പെടുത്തി സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ സ്പൈസസ് റൂട്ട് ആവിഷ്കരിക്കും.

  9. കല്‍പ്പാത്തി, നൂറണി, കോട്ടായി, ചെമ്പൈ കൊടുന്തുരപ്പുള്ളി, ചിറ്റൂര്‍, തിരുനെല്ലായി എന്നീ പ്രധാനപ്പെട്ട അഗ്രഹാരങ്ങളില്‍ നിലവിലുള്ള പാരമ്പര്യ അഗ്രഹാര സംഗീത സാംസ്ക്കാരിക പൈതൃകങ്ങളെയും പാലക്കാട്ടെ തനത് കലാ സാംസ്ക്കാരിക പൈതൃകങ്ങളെയും ബന്ധിപ്പിച്ച് പൈതൃക സാംസ്ക്കാരിക വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കും.

  10. കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൂന്നാര്‍ പട്ടണത്തിലെ ശുചിത്വം, താമസസൗകര്യങ്ങള്‍, പഴയ ട്രെയിന്‍ സര്‍വ്വീസിന്റെ പുനരുദ്ധാരണം, പ്ലാന്റേഷന്‍ ചരിത്ര മ്യൂസിയം, ഫാം ടൂറിസം തുടങ്ങിയവയെല്ലാമായി സംയോജിപ്പിച്ച് അത്യാകര്‍ഷകമാക്കും.

  11. മൂന്നാറിലെ കെ.എസ.്ആര്‍.ടി.സി വക മൂന്നേക്കറില്‍ 100 കോടി രൂപ മുതല്‍മുടക്കില്‍ ബജറ്റ് ഹോട്ടല്‍ ആരംഭിക്കും മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും.

  12. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസനത്തിനു മുന്‍ഗണന നല്‍കും. അന്തര്‍ദേശീയ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.

  13. ഉത്തരമലബാറിലെ വിവിധ ജലാശയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം നടപ്പിലാക്കും. മൊത്തം 45 ബോട്ട് ടെര്‍മിനലുകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും. മുഴപ്പിലങ്ങാട്, ബേക്കല്‍, ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

  14. തിരുവനന്തപുരും മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാതയെ പ്രത്യേക ടൂറിസം മേഖല/ഹൈവേ ആയി പ്രഖ്യാപിക്കും. അതോടനുബന്ധിച്ച് പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ ഏറ്റവും കുറഞ്ഞത് അന്‍പതോളം ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കും. ജലപാത കടന്നുപോകാത്ത ജില്ലകളിലും ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കും. ഓരോന്നിനും മാസ്റ്റര്‍ പ്ലാനുണ്ടാകും. ഇവിടങ്ങളില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഉല്പാദനവും വില്പനയും പ്രോത്സാഹിപ്പിക്കും.

  15. പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറായിട്ടുണ്ട്. റോഡ്, കുടിവെളളം, പൊതു ടോയ്ലറ്റുകള്‍, മാലിന്യസംസ്ക്കരണ സൗകര്യങ്ങള്‍, കേബിള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സുരക്ഷിത വൈദ്യുതി, താമസ സൗകര്യം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള മാസ്റ്റര്‍ പ്ലാനുകള്‍ എല്ലാ ടൂറിസ്റ്റ് കേന്ദ്രത്തിലും തയ്യാറാക്കും. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും

  16. ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഒരു ഗ്രീന്‍ പ്രോട്ടോക്കോളുണ്ടാക്കും. ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കും. പ്ലാസ്റ്റിക് നിരോധിക്കും. ഹൗസ് ബോട്ടുകളുടെ മാലിന്യം സംസ്ക്കരിക്കുന്നതിന് ആധുനിക പൊതുസൗകര്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

  17. നാടകോത്സവം, ചലച്ചിത്രോത്സവം തുടങ്ങിയവ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കും.

  18. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വാര്‍ഷിക കലണ്ടര്‍ തയ്യാറായിട്ടുണ്ട്. ഇവയുമായി ബന്ധപ്പെടുത്തി ചുരുങ്ങിയ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക ടൂറിസം സര്‍ക്യൂട്ടുകള്‍ക്ക് രൂപം നല്‍കും.

  19. ടൂറിസം പരിശീലന കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും. ഓരോ മേഖലയിലെയും ടൂറിസ്റ്റ് ഗൈഡുകള്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ആയൂര്‍വേദം, യോഗ, കളരി, പ്രകൃതി ചികിത്സ എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് വെല്‍നെസ് കോഴ്സുകള്‍ വികസിപ്പിക്കും.

  20. നവംബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെ വിദേശ സഞ്ചാരികളിലൂടെ ടൂറിസം സീസണ്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മണ്‍സൂണ്‍ ടൂറിസവും ചാമ്പ്യന്‍സ് ലീഗ് വള്ളം കളിയും ഉപയോഗപ്പെടുത്തി ടൂറിസം സീസണ്‍ വര്‍ഷം മുഴുവന്‍ നീട്ടും. ബോട്ട് ലീഗിലേയ്ക്ക് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമേ മറ്റു ചെറുവള്ളങ്ങളെക്കൂടി ഉള്‍പ്പെടുത്തും.

  21. കേരളത്തിലേയ്ക്ക് കൂടുതല്‍ നേരിട്ടുള്ള അന്തര്‍ദേശീയ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ പരിശ്രമിക്കും. ടൂറിസ്റ്റ് കപ്പലുകളേയും ആകര്‍ഷിക്കാനാവും

  22. കൊച്ചി ബിനാലെ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥിരംവേദി ഉറപ്പുവരുത്തും. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ ആലപ്പുഴ കൊച്ചി ആഗോള ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും.

  23. വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.

  24. ടൂറിസം മാര്‍ക്കറ്റിംഗിന് കൂടുതല്‍ പണം വകയിരുത്തും. പൊതുവായ പ്രചരണത്തോടൊപ്പം കൃത്യമായ ടാര്‍ജറ്റ് ഓഡിയന്‍സിനെയും ലക്ഷ്യമിട്ട് ബന്ധപ്പെട്ട രാജ്യങ്ങളില്‍ വിശേഷാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അന്താരാഷ്ട്ര ടൂറിസം മേളകളില്‍ നമ്മുടെ സാന്നിധ്യം ഇനിയും ഉയര്‍ത്തണം. ഇത്തരം മേളകളില്‍ പങ്കെടുക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് ഉചിതമായ പ്രോത്സാഹന സഹായം നല്‍കും.

  25. കേരള ടൂറിസം മാര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ബിസിനസ് മീറ്റായി വികസിപ്പിക്കുന്നതിനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും.

  26. ടൂറിസത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും

  27. ഉത്തരവാദിത്ത ടൂറിസം നയം തുടരും. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ എല്ലാം കാരിയിംഗ് കപ്പാസിറ്റി പഠനം അടിയന്തരമായി നടത്തും. ടൂറിസം മേഖലകളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്ക് ടൂറിസം വികസനത്തിന് ഒരു സബ് പ്ലാന്‍ തയ്യാറാക്കുന്നതിന് കേന്ദ്രീകൃതമായ പരിശീലനം നല്‍കും. അഡ്വഡര്‍ ടൂറിസവും, തീര്‍ത്ഥാടവ ടൂറിസവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കും.

ചെറുകിട വ്യവസായ മേഖല

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ആധുനിക ചെറുകിട വ്യവസായം

  1. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം 2015-16 ല്‍ 82000 ആയിരുന്നു. ഇത് ഇപ്പോള്‍ 1.4 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം 4.18 ലക്ഷത്തില്‍ നിന്ന് 6.38 ലക്ഷമായി ഉയര്‍ന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 3 ലക്ഷമായി ഉയര്‍ത്തും. 6 ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കും. ഇതില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ എങ്കിലും അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായിട്ടുള്ളവയാകും.

  2. ഈ ലക്ഷ്യപ്രാപ്തിക്കായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും.

  • ചെറുകിട വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള ഡെവലപ്പ്മെന്റ് ഏരിയകളും എസ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും.

  • സംരംഭകത്വ വികസന പരിപാടികള്‍ വിപുലീകരിക്കും.

  • വായ്പാ സൗകര്യങ്ങള്‍ ഉദാരമാക്കും.

  • പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പരിപാടിക്കു രൂപം നല്‍കും.

പ്രവാസി പുനരധിവാസം

അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കും. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും. സമാശ്വാസ നടപടികള്‍ ശക്തിപ്പെടുത്തും. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ സഹകരണത്തോടു കൂടിയുള്ള നേഴ്സുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍ പോലുള്ളവയിലൂടെ വിദേശത്തു കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്കീമും കൂടുതല്‍ ആകര്‍ഷകമാക്കും. ലോക കേരളസഭ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും.

പ്രവാസികൾ

  1. 1980 മുതലുള്ള കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിര്‍ണ്ണായകമായ സംഭാവന പ്രവാസി മലയാളികളിലൂടെയുള്ള വിദേശ പണവരുമാനമാണ്. കേരളത്തില്‍ നിന്ന് കുടിയേറുന്നവരേക്കാള്‍ മടങ്ങി വരുന്നവരുടെ എണ്ണം കൂടുന്ന സ്ഥിതിവിശേഷം കോവിഡിനു മുന്നേ തന്നെ രൂപം കൊണ്ടിരുന്നു. യു.കെ യിലേയ്ക്ക് 2700 നേഴ്സുമാരെ ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ചുകൊണ്ടുള്ള പരിശീലന പരിപാടി ഇതിന് ഉദാഹരണമാണ്. ഇത്തരം നൈപുണി പരിശീലനവും വിദേശ രാജ്യങ്ങളുമായിട്ടുള്ള ആശയവിനിമയത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പുതിയ തൊഴില്‍ സാധ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് എത്തിച്ച് കൊടുക്കുക, കുടിയേറ്റത്തിനാവശ്യമായ വായ്പ ഉദാരമായി ലഭ്യമാക്കുക എന്നിവയാണ് മറ്റു നടപടികള്‍.

  2. പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ശേഖരിക്കുകയും ജില്ലാതല കര്‍മ്മ പരിപാടിയായി ക്രോഡീകരിക്കുകയും ചെയ്യും.

  3. അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാ നത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനദാതാക്കളുടെ മള്‍ട്ടി ടാസ്ക് സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളെ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കി ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കുകയും ചെയ്യും.

  4. പ്രവാസി ഡിവിഡന്റ് സ്കീമും പ്രവാസി ചിട്ടിയും കൂടുതല്‍ ആകര്‍ഷകമാക്കും.

  5. ഉയര്‍ന്ന വിമാന നിരക്ക് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഇടപെടുവിക്കുന്നതിനുള്ള തീവ്രശ്രമം നടത്തും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമവും പ്രോത്സാഹനവും ഉറപ്പുവരുത്തുന്ന ഒരു സമഗ്ര കുടിയേറ്റ നിയമത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  6. പ്രവാസികളെക്കുറിച്ചുള്ള സമഗ്രമായ ഒരു ഡാറ്റ ബേസ് തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. സ്ഥിരമായി, വിദേശത്ത് പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍, താമസിക്കുന്ന മലയാളികളുടെ പുതിയ തലമുറകളെ മലയാളത്തേയും മലയാള സംസ്കാരത്തേയും പരിചയപ്പെടുത്തി കൊടുക്കുന്നതിനുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.

  7. ലോക കേരള സഭ വന്‍ വിജയമാണ്. കോവിഡാനന്തര കാലത്ത് വീണ്ടും ഇത്തരം സമ്മേളനം വര്‍ഷം തോറും വിളിച്ചു ചേര്‍ക്കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കും. വിദേശത്തുള്ള പ്രവാസി വ്യവസായവാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിനു വേണ്ടി കേരള പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. ഓരോ വിദേശ മേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ ഉണ്ടാകും.

  8. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്, രോഗ ബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന വര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ സ്കീം ഉണ്ടാക്കും. സാന്ത്വന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് പദ്ധതിയും നിലവിലുണ്ട്. മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലെ വീടുകളിലെത്തിക്കു ന്നതിന് ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പാടായി. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

  9. പ്രവാസി നിയമസഹായ പദ്ധതി ഈ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ 11 ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുണ്ട്. ഈ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.

  10. വിദേശത്തു നിന്ന് തിരികെ വരുന്നവര്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതി നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. പലിശ സബ്സിഡിയും മൂലധന സബ്സിഡിയും അടക്കം 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കും.

  11. മുഖ്യമന്ത്രി ചെയര്‍മാനായി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചു. ടൂറിസം, പശ്ചാത്തല സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു അനുബന്ധ കമ്പനിയായ റെസ്റ്റ് സ്റ്റോപ്പ് പാതയോര വിശ്രമകേന്ദ്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുപോലെ മറ്റ് അനുബന്ധ കമ്പനികളും രൂപീകരിച്ചുകൊണ്ട് പ്രവാസി നിക്ഷേപത്തിന് വഴിയൊരുക്കും.

  12. ആദ്യത്തെ എന്‍.ആര്‍.കെ.ഇ.എസ് (നോണ്‍ റെസിഡന്‍ഷ്യല്‍ കേരളൈറ്റ്സ് ഇക്കണോമിക് സോണ്‍) ആരംഭിക്കും. എന്‍.ആര്‍.ഐകള്‍ക്ക് അവരുടെ നൂതന ബിസിനസ് / വ്യവസായം ആരംഭിക്കുന്നതിനും അവരുടെ ജീവിതത്തില്‍ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നതിനും ആദായവിലയ്ക്ക് ഭൂമി നല്‍കുന്ന തരത്തിലുള്ള പാര്‍ക്ക് ഒരുക്കും.

  13. പുനരധിവാസം പൊതുജനങ്ങളുടെ പ്രധാന ആശങ്കയായി ഉയര്‍ന്നു വരികയാണ്. ആളുകളെ പുനരധിവസിപ്പിക്കാനായി സമ്പൂര്‍ണ്ണ ആധുനിക കുടുംബ നഗരങ്ങള്‍ സൃഷ്ടിച്ചു പുനരധിവാസം ഉറപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഈ ആധുനിക ഇടങ്ങളില്‍ സീവെജ് സംവിധാനവും, വൈദ്യുതിയും, കുടിവെള്ളവും ഉണ്ടാകും. സ്കൂളുകളും, ഓഡിറ്റോറിയങ്ങളും, ആരാധനാലയങ്ങളും ഉണ്ടായിരിക്കും. ഈ ആസൂത്രിത പ്രദേശങ്ങളില്‍ പാര്‍പ്പിടാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വില്‍ക്കാവുന്ന സ്ഥലങ്ങളും ഉണ്ടായിരിക്കും.

  14. സംരംഭക തല്‍പരരായ പ്രവാസികളുമായി പ്രത്യേകിച്ച് പ്രൊഫഷണലു കളുമായി നാട്ടിലേക്കുള്ള മടക്കത്തിന് മുമ്പേ തന്നെ ആശയവിനിമയം നടത്തുന്നതിന് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ട്രെയിനിംഗ്, വായ്പ, സര്‍ക്കാര്‍ ക്ലിയറന്‍സ്, ജി ടു ബി ആന്‍ഡ് ബി ടു ബി മീറ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കും.

  15. പ്രവാസികളുടെ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും. 28 സംഘങ്ങള്‍ക്ക് ഇതിനകം സഹായം നല്‍കിയിട്ടുണ്ട്.

  16. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യ സ്ഥാപനങ്ങളുടേയും മറ്റും വികസനത്തിന് പ്രവാസികള്‍ സംഭാവന നല്‍കിയാല്‍ തുല്യതുകയ്ക്ക് സര്‍ക്കാര്‍ മാച്ചിംഗ് ഗ്രാന്റു നല്‍കും. ഇതിനുള്ള ഒരു സ്കീം തയ്യാറാക്കും.

  17. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സംഘടനകള്‍ രൂപീകരിക്കും. ജ്ഞാന സമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസി പ്രൊഫഷണലുകള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. ഈ സംഘടനകളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തും.

  18. പ്രവാസി ക്ഷേമനിധി അംഗത്വം ഈ സര്‍ക്കാരിന്റെ കാലത്ത് 1.1 ലക്ഷത്തില്‍ നിന്ന് 5.06 ലക്ഷമായി ഉയര്‍ന്നു. ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ക്ഷേമപെന്‍ഷന്‍ 3000-3500 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള പ്രവാസി ക്ഷേമ പെന്‍ഷന്‍ 5000 രൂപയായും നാട്ടില്‍ മടങ്ങിയെത്തിയവരുടേത് 4000 രൂപയായും ഉയര്‍ത്തും.

  19. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് 60 വയസ്സു കഴിഞ്ഞവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ളവരുടെ സാമ്പത്തികനിലകൂടി കണക്കിലെടുത്തുകൊണ്ട് സാമൂഹ്യസുരക്ഷാ പെന്‍ഷനെങ്കിലും ലഭ്യമാക്കുന്നകാര്യം പരിഗണിക്കും.

  20. പ്രവാസി വകുപ്പിനായുള്ള ബജറ്റ് വിഹിതം ഇനിയും ഗണ്യമായി ഉയര്‍ത്തും. യു.ഡി.എഫ് സര്‍ക്കാരിനെ അപേക്ഷിച്ച് പ്രവാസി ക്ഷേമത്തിന്റെ മടങ്ങ് മൂന്ന് മടങ്ങ് ഉയര്‍ത്തിയിട്ടുണ്ട്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും

പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

ദാരിദ്ര്യം നിർമ്മാജ്ജനം ചെയ്യും

  1. കേരളത്തില്‍ ഇന്ന് പരമദരിദ്രരായ കുടുംബങ്ങളുടെ എണ്ണം 45 ലക്ഷത്തിലധികം വരില്ല. നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നോമിനേറ്റ് ചെയ്യുന്ന പുതിയ കുടുംബങ്ങളെയും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ സര്‍വ്വേ നടത്തി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കും. ഇപ്പോള്‍ ആശ്രയ പദ്ധതിയില്‍ 1.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇവരില്‍ അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 45 ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും.

  2. ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാ ക്കുന്നതാണ് മൈക്രോപ്ലാനിംഗ്. മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് പേഴ്സണ്‍സ് ടീമുകള്‍ക്ക് പരിശീലനം നല്‍കും. നിലവിലുള്ള സ്കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും. പ്രത്യേകമായി നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കാം.

  3. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും നിവൃത്തി യില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസം തോറും സഹായം നല്‍കുന്നതിനും അനുവാദം ഉണ്ടാകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.

  4. ഈ മൈക്രോ പ്ലാനുകള്‍ പഞ്ചായത്ത് / മുനിസിപ്പല്‍ ഭരണസമിതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ കുടുംബശ്രീ വഴി നടപ്പാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉറപ്പുവരുത്തും. അഞ്ചു വര്‍ഷംകൊണ്ട് ഇവരെ സ്ഥായിയായ രൂപത്തില്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റും.

കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും

കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. കാര്‍ഷികോത്പാദന ക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്ക്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക. റബ്ബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയര്‍ത്തും. മറ്റുള്ളവ കാലോചിതമായി പരിഷ്കരിക്കും. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും. നെല്‍വിസ്തൃതി വര്‍ദ്ധിപ്പിക്കും. എല്ലാ വാര്‍ഡുകളിലും വര്‍ഷംതോറും പുതിയ 75 തെങ്ങിന്‍ തൈകള്‍ നടുമെന്ന് ഉറപ്പുവരുത്തും. തോട്ടവിളകള്‍ക്കു പ്രത്യേക പാക്കേജ് നടപ്പാക്കും. മലയോര കൃഷിക്കാരുടെ പട്ടയപ്രശ്നം പരിഹരിക്കും.

കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും

  1. കൃഷിക്കാരുടെ വരുമാനം കാര്‍ഷികോല്‍പ്പാദന ക്ഷമത, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. ഇവിടങ്ങളില്‍ എല്ലാമുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന അഞ്ചു വര്‍ഷംകൊണ്ട് സൃഷ്ടിക്കും. ഇതു മോണിറ്റര്‍ ചെയ്യുന്നതിന് എല്ലാ വര്‍ഷവും ശാസ്ത്രീയ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത കുടുംബങ്ങളുടെ വരുമാന കണക്ക് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പു വഴി ശേഖരിക്കും.

  2. ഏറ്റവും പ്രധാനപ്പെട്ടതാണ് കൃഷിയുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തലാണ്. നെല്ലിന്റെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 45 ടണ്ണായി ഉയര്‍ത്തും. നാളികേരളത്തിന്റെ ശരാശരി ഉല്‍പ്പാദനം 80 തേങ്ങയായി ഉയര്‍ത്തും. ഇതുപോലെ ഓരോ വിളകളുടെയും ഉല്‍പ്പാദനക്ഷമതയുടെ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുകയും വിത്ത്, വളം, വെള്ളം, കാര്‍ഷികവൃത്തി എന്നിവയിലെ ശാസ്ത്രീയ ഇടപെടലുകളിലൂടെ കൈവരിക്കുകയും ചെയ്യും.

  3. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ മൂലം നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിര്‍ഗമന ചാലുകളും മണ്ണ് സംരക്ഷണ നിര്‍മ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ വിപുലമായ തോതില്‍ ഉപയോഗപ്പെടുത്തും. നീര്‍ത്തട പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ രൂപീകരിക്കും. വിള കലണ്ടറും പ്ലാനും തയ്യാറാക്കും.

  4. മണ്ണ് പരിശോധനാ-ജലപരിശോധനാ ലാബുകള്‍ ശക്തിപ്പെടുത്തുകയും സൂക്ഷ്മ മൂലകങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലാബുകള്‍ വ്യാപിപ്പിക്കുകയും ചെയ്യും. എല്ലാ കൃഷിക്കാര്‍ക്കും മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കും.

  5. പച്ചക്കറി, നെല്ല്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പാല്‍, മുട്ട, മത്സ്യം, ഇറച്ചി ഇവയുടെ ഉല്‍പ്പാദനത്തില്‍ ഒരു കുതിപ്പു സൃഷ്ടിക്കുന്നതിനുള്ള ജനകീയ യജ്ഞമാണ് സുഭിക്ഷ കേരളം പദ്ധതി. വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഏജന്‍സികളും ചേര്‍ന്നുള്ള ഏകോപിത പ്രവര്‍ത്തന ശൈലി മുന്നോട്ടു കൊണ്ടുപോകും. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും.

  6. സംസ്ഥാനത്തെ വിളകളെ സംരക്ഷിക്കാനും കര്‍ഷകരെ രക്ഷിക്കാനും വാല്യൂ ആഡഡ് പ്രോഡക്ട് ഓഫ് കേരള (പാര്‍ക്കുകള്‍) സ്ഥാപിക്കും. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ സ്ഥാപിക്കും. കൃഷിരംഗത്തേക്ക് വരുന്ന യുവാക്കളെ പരിശീലിപ്പിച്ച് അവരുടെ കഴിവിനനുസൃതമായി പ്രോത്സാഹിപ്പിക്കും.

  7. കര്‍ഷക ക്ഷേമ ബോര്‍ഡ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെ കൃഷിക്കാര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും.

  8. കൃഷി ഭവന്‍ വഴിയുള്ള എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കു കയും വിപുലപ്പെടുത്തുകയും ചെയ്യും. തരിശ് ഭൂമി കണ്ടെത്തി അവിടെ കൃഷി ചെയ്യുന്ന പദ്ധതി കൂടുതല്‍ ശക്തമായി നടപ്പിലാക്കും.

  9. പച്ചക്കറികളുടെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കും. ഉത്തമകാര്‍ഷിക പ്രയോഗങ്ങള്‍ പ്രചരിപ്പിക്കുന്ന തിനും ഉറവിട ട്രെയിസിംഗ് പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിക്കുന്നതിനും ശ്രമിക്കും. വിഷാംശത്തിനും മായം ചേര്‍ക്കലിനും എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

  10. കാര്‍ഷിക സര്‍വകലാശാലയ്ക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കും. സര്‍വ്വകലാശാലയില്‍ കാര്‍ഷിക മേഖലയോടു ബന്ധപ്പെടുത്തി ക്കൊണ്ടുള്ള ഒരു ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ പുതിയതായി ആരംഭിക്കും. എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

  11. കേരള ബാങ്കിന്റെ സ്ഥാപനം കാര്‍ഷിക വായ്പകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. താഴ്ന്ന പലിശയ്ക്ക് വായ്പ ലഭ്യമാക്കും. കാര്‍ഷിക മേഖലയിലേയ്ക്കുള്ള വായ്പകള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യും.

  12. കാര്‍ഷികമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരഫെഡ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഓയില്‍ പാം കമ്പനി, ആഗ്രോ ഇന്‍ഡ്സ്ട്രീസ് കോര്‍പ്പറേഷന്‍, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനും പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും.

    പച്ചക്കറി

  13. രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇത് നടപ്പാക്കുന്നത് സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിലുള്ള കോഓപ് മാര്‍ട്ടുകളും വിഎഫ്സികെയും വഴിയാണ്. എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും കോഓപ് മാര്‍ട്ടുകള്‍ അവിടത്തെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചില്ലറ വില്‍പന നടത്തുകയും ചെയ്യും. തറവില നടപ്പാക്കുന്നതിനുള്ള നഷ്ടം നികത്തുന്നതിന് കോഓപ്പ് മാര്‍ട്ടുകള്‍ക്ക് 5 ലക്ഷം രൂപ വരെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു ചെലവഴിക്കാം.

  14. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന മേഖലകളില്‍ നിന്ന് സംഭരണം നടത്തുന്നതിനു വിഎഫ്പിസികെയ്ക്കു പ്രത്യേക ധനസഹായം നല്‍കും.

  15. ജൈവകൃഷിയടക്കമുള്ള ഉത്തമ കൃഷിമുറകള്‍ പാലിച്ചുകൊണ്ട് പച്ചക്കറിയുടെയും വാഴയുടെയും വിള വിസ്തൃതി 75000 ഹെക്ടറായി വര്‍ദ്ധിപ്പിക്കും. പുരയിട കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പച്ചക്കറി ഉല്‍പ്പാദനം ഇരട്ടിയാകും. കേരള ഓര്‍ഗാനിക് ബ്രാന്‍ഡ് പ്രചരിപ്പിക്കും.

  16. പച്ചക്കറി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ സംഭരണത്തിന് ചില്ലര്‍ സ്റ്റോറേജുകള്‍ ഏര്‍പ്പെടുത്തും. എല്ലാ ബ്ലോക്കിലും മിച്ചപച്ചക്കറികള്‍ സൂക്ഷിക്കുന്ന തിനുള്ള ചില്ലര്‍ റൂം സര്‍വ്വീസ് സഹകരണ ബാങ്കുകളോ, കാര്‍ഷിക ഏജന്‍സികളുമായോ ബന്ധപ്പെട്ട് സ്ഥാപിക്കും.

  17. നമ്മുടെ പുരയിടങ്ങളുടെ വലിപ്പം വളരെ ചെറുതാണ്. അതുകൊണ്ട് അയല്‍ക്കൂട്ട ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തില്‍ സംയോജിത ബഹുവിള പുരയിടകൃഷിയെ പ്രോത്സാഹിപ്പിക്കും. വിത്ത്, വളം തുടങ്ങിയവയുടെ വിതരണം, ചെറുകിട യന്ത്രവല്‍ക്കരണം, സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായി നടത്തും.

  18. നഗര കൃഷിയെ പ്രോത്സാഹിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ടെറസ്, മുറ്റം കൃഷികളെ പ്രോത്സാഹിപ്പിക്കും. ഗാര്‍ഹിക മാലിന്യ കമ്പോസ്റ്റിംഗും നഗര കൃഷിയേയും സംയോജിപ്പിക്കും. ഫ്ളാറ്റുകളിലും മറ്റും മലിനജല പുനചംക്രമണം പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തും.

  19. വര്‍ഷംതോറും ഒരുകോടി ഫലവൃക്ഷതൈകള്‍ നടുന്നതിനുള്ള ദശവത്സര പരിപാടി 50000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്തു സൃഷ്ടിക്കും. കൃഷി വകുപ്പിന്റെ ഏജന്‍സികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നെഴ്സറികള്‍ വഴിയാണ് ആവശ്യമായ നടീല്‍ വസ്തുക്കള്‍ കണ്ടെത്തുക. ഓരോ പഞ്ചായത്തിലും നടുന്ന ഫലവൃക്ഷങ്ങളെ സംബന്ധിച്ച് പ്ലോട്ട് അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും, മോണിറ്റര്‍ ചെയ്യും. തനത് ഫലവൃക്ഷങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധനവിനായി അതിസാന്ദ്രതാ കൃഷി പ്രോത്സാഹിപ്പിക്കും.

  20. ഫലവൃക്ഷങ്ങള്‍ക്കു മാത്രമല്ല, നെല്ല് അടക്കമുള്ള എല്ലാ വിളകളുടെയും വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തും. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങള്‍ ലഭ്യമാക്കും. ഉപ്പുരസം കൂടുതലുള്ള ഭൂമിയില്‍ കൃഷി ചെയ്യാവുന്ന നെല്ലിനങ്ങള്‍ക്കും മറ്റും പ്രാധാന്യം നല്‍കും.

  21. കൃഷി സ്കൂള്‍ സിലബസിന്റെ ഭാഗമാക്കും. സ്കൂളുകളിലെ ജൈവോദ്യാനം, പാഠം ഒന്ന് പാടത്തേയ്ക്ക് തുടങ്ങിയ സ്കീമുകള്‍ വിപുലപ്പെടുത്തും.

    നെല്ല്

  22. നെല്‍കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതി നുള്ള നടപടി സ്വീകരിക്കും. തരിശുരഹിത ഗ്രാമം പദ്ധതി സാര്‍വ്വത്രികമാക്കും. പഞ്ചായത്തുകളുടെ മുന്‍കൈയില്‍ റിയല്‍ എസ്റ്റേറ്റുകാര്‍ വാങ്ങി തരിശ്ശിടുന്ന പാടശേഖരങ്ങള്‍ ഏറ്റെടുത്ത് കര്‍ഷക ഗ്രൂപ്പുകള്‍ വഴി കൃഷി ചെയ്യിക്കും.

  23. കേരളത്തിലെ മുഴുവന്‍ നെല്‍കൃഷി ഭൂമിയുടെയും ആധുനിക ഡാറ്റാ ബെയ്സ് സൃഷ്ടിക്കും. ഓരോ നെല്‍കൃഷി വയലും ജിപിഎസുമായി ബന്ധപ്പെടുത്തും. ഇതുവഴി തരിശ്ശുഭൂമി നിര്‍മ്മാര്‍ജ്ജന പരിപാടി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനു കഴിയും.

  24. നെല്ലിന് കേന്ദ്രസര്‍ക്കാരിന്റെ സംഭരണ വില 18 രൂപ ആയിരിക്കുമ്പോള്‍ കേരളം നല്‍കുന്നത് 28 രൂപയാണ്. പാലക്കാട്ടെയും ആലപ്പുഴയിലെയും തൃശ്ശൂരിലെയും റൈസ് പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. നെല്ലിന്റെ സംഭരണവില കാലോചിതമായി വര്‍ദ്ധിപ്പിക്കും. സംഭരണവില കാലതാമസമില്ലാതെ കൃഷിക്കാര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്തും.

  25. തരിശുരഹിത പഞ്ചായത്ത് സ്കീം വ്യാപകമാക്കും. ഹെക്ടറിന് 5500 രൂപ വീതം നെല്‍കൃഷിക്കാര്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 5000 മുതല്‍ 10000 രൂപ വരെ അധിക ധനസഹായവുമുണ്ട്. ഇതിനുപുറമേ ഹെക്ടറിന് 2000 രൂപ വീതം 40 കോടി രൂപ റോയല്‍റ്റിയായും നല്‍കുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ള സബ്സിഡി കേരളത്തിലാണ്. നിലവിലുള്ള റോയല്‍റ്റി കാലോചിതമായി പരിഷ്കരിക്കും.

  26. ഗ്രൂപ്പ് ഫാമിംഗിനെ പ്രോത്സാഹിപ്പിക്കും. ഗ്രൂപ്പ് ഫാമിംഗ് മേഖലയില്‍ കാര്‍ഷിക സഹായങ്ങള്‍ കഴിയുന്നത്ര പാടശേഖര സമിതികള്‍ വഴിയാക്കും.

  27. കര്‍ഷകത്തൊഴിലാളികള്‍ക്ക് ആധുനിക കൃഷി സങ്കേതങ്ങളില്‍ പരിശീലനം നല്‍കും. മെച്ചപ്പെട്ട സേവനം കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും ആവശ്യമെങ്കില്‍ നേരിട്ട് കൃഷി ചെയ്യുന്നതിനും വേണ്ടി കാര്‍ഷിക കര്‍മ്മസേനകള്‍ എല്ലാ പഞ്ചായത്തുകളിലും ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എല്ലാ ബ്ലോക്കുകളിലും ആരംഭിക്കും.

  28. കാര്‍ഷിക കര്‍മ്മസേനകളും ആഗ്രോ സര്‍വ്വീസ് സെന്ററുകളും വഴി നെല്‍കൃഷി മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ നവീകരണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കും. പൊക്കാളി പാടങ്ങള്‍ക്ക് അനുയോജ്യമായ ഉഴവ്, കൊയ്ത്ത് യന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഹാക്കത്തോണ്‍ നടത്തും.

  29. ബ്ലോക്കുകളിലെ ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ കൃഷിക്കാര്‍ക്കുവേണ്ട സേവനങ്ങളുടെയെല്ലാം ഏകജാലകമായി പ്രവര്‍ത്തിക്കും. കാര്‍ഷിക കര്‍മ്മസേനകള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക.

    നാളികേരം

  30. പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്‍പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ തൈകള്‍ നടുന്നതിനായുള്ള പുനരുദ്ധാരണ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തും. വര്‍ഷം തോറും എല്ലാ വാര്‍ഡുകളിലും 75 എണ്ണം വീതം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. ഇങ്ങനെ ഒരു കോടി തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ടിഷ്യൂ കള്‍ച്ചര്‍ സാങ്കേതികവിദ്യയെ ഉത്തമ തൈകള്‍ സൃഷ്ടിക്കുന്നതിന് ഉപയോഗപ്പെടുത്തും.

  31. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ കേരോല്‍പ്പന്ന മൂല്യവര്‍ദ്ധന വൈവിദ്ധ്യവല്‍ക്കരണ സംരംഭങ്ങള്‍ നേരിട്ടോ കര്‍ഷക ഫെഡറേഷന്‍ വഴിയോ നടത്തുന്നതിന് പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ പ്രഖ്യാപിത തറവില ഉറപ്പാക്കിക്കൊണ്ട് നാളികേരം സംസ്കരണ സംഘങ്ങള്‍ സംഭരിക്കും. കഴിവതും തെങ്ങുകയറ്റ സംഘങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായി തേങ്ങയിടുകയും ആവശ്യമായ കാര്‍ഷിക പരിചരണങ്ങള്‍ നല്‍കുകയും ചെയ്യും. ചകിരി കയര്‍ഫെഡ്ഡു വഴി ആദായവിലയ്ക്കു സംഭരിക്കും. വെളിച്ചെണ്ണയും മറ്റ് ഉല്‍പ്പന്നങ്ങളും പ്രാദേശിക കമ്പോളത്തിനു പുറമേ ബ്രാന്‍ഡ് ചെയ്ത് പുറത്തു വില്‍ക്കുന്നതിനും ഏര്‍പ്പാടുണ്ടാകും. മൂല്യവര്‍ദ്ധനയിലെ ലാഭത്തില്‍ ഒരുപങ്ക് കൃഷിക്കാര്‍ക്കു ബോണസായി നല്‍കും.

  32. പഴയ തെങ്ങുകള്‍ വെട്ടിമാറ്റി താരതമ്യേന പൊക്കം കുറഞ്ഞ, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള നാളികേര ഇനങ്ങള്‍ റീപ്ലാന്റ് ചെയ്യുന്ന സ്കീം വിപുലപ്പെടുത്തും. ടിഷ്യുകള്‍ച്ചര്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും. ഇടവിള കൃഷിയും ജലസേചനവും പ്രോത്സാഹിപ്പിക്കും.

  33. കൃഷിക്കാരുടെ ഉടമസ്ഥതയില്‍ നാളികേര മൂല്യവര്‍ദ്ധിത വ്യവസായങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ടു മാത്രമേ കൃഷിക്കാരുടെ വരുമാനം ഗണ്യമായി ഉയര്‍ത്താനാകൂ. ഇതിനായി സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ നേരിട്ടോ കൃഷിക്കാരുടെ ഉടമസ്ഥതയിലോ നാളികേര ക്ലസ്റ്റര്‍ സ്ഥാപിക്കും. ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തേങ്ങയിടുന്നതിനും സംഭരിക്കുന്നതിനുമുള്ള സംവിധാനത്തിനു രൂപം നല്‍കും.

  34. ചകിരി, വെളിച്ചെണ്ണ, മറ്റു വ്യവസായ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ആദായം വഴി താങ്ങുവിലയേക്കാള്‍ 23 രൂപ മൂല്യവര്‍ദ്ധനയില്‍ നിന്ന് ബോണസായി കൃഷിക്കാര്‍ക്കു നല്‍കാനാവും.

  35. തെങ്ങുകയറ്റ തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് വിപുലപ്പെടുത്തും. തെങ്ങുകയറ്റ യന്ത്രങ്ങള്‍ ലഭ്യമാക്കും. അനുയോജ്യമായ തെങ്ങുകയറ്റ യന്ത്രം രൂപകല്‍പ്പന ചെയ്യുന്നതിന് ഹാക്കത്തോണ്‍ സംഘടിപ്പിക്കും. തെങ്ങുകയറ്റ തൊഴിലാളികളുടെ സംഘങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിച്ച് യൂബര്‍ മോഡലില്‍ കൃഷിക്കാരുമായി ബന്ധപ്പെടുത്തും.

    റബര്‍

  36. റബറിന്റെ റീപ്ലാന്റിംഗ് സബ്സിഡി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. റബറിന്റെ സംഭരണവില 250 രൂപയായി ഉയര്‍ത്തും. ഇതിലൊരു ഭാഗം കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്‍കൈയെടുക്കും.

  37. റബ്ബര്‍ ലാറ്റക്സും റബ്ബര്‍ ഷീറ്റും കാര്‍ഷികോല്‍പ്പന്നമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. കോട്ടയത്ത് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയില്‍ ടയര്‍ ഫാക്ടറി അടക്കമുള്ള റബര്‍ പാര്‍ക്ക് സ്ഥാപിക്കും. കൃഷിക്കാരില്‍ നിന്നും ലാറ്റക്സ് സംഭരിക്കുന്നതിന് അമുല്‍ മോഡലില്‍ സഹകരണ സംഘം സ്ഥാപിക്കും. ലാറ്റക്സ് അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇന്‍വെസ്റ്റ് സബ്സിഡിയും സൗജന്യ പാട്ടഭൂമിയും അനുവദിക്കും.

  38. റോഡ് നിര്‍മ്മാണത്തില്‍ കേരളത്തിന്റെ മുന്‍കൈയില്‍ റബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കും. ദേശീയതലത്തില്‍ ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

    മറ്റു തോട്ടവിളകള്‍

  39. നാളികേരത്തിനെന്ന പോലെ താങ്ങുവില വയനാട്ടിലെ കാപ്പി കൃഷിക്കും താങ്ങുവില നടപ്പാക്കുന്നതാണ്. നിര്‍ദ്ദിഷ്ട ഗുണനിലവാരമുള്ള കാപ്പിക്ക് 90 രൂപയായിരിക്കും തറവില. ഈ കാപ്പിക്കുരു ബ്രാന്‍ഡഡ് കാപ്പിപ്പൊടിയായി വിപണനം ചെയ്യുന്നതിനുള്ള വിപുലമായ പരിപാടി ആവിഷ്കരിക്കും. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സര്‍ക്കാര്‍ നല്‍കും.

  40. കിഫ്ബി മുതല്‍മുടക്കില്‍ വയനാട് കോഫി പാര്‍ക്ക് സജ്ജമാകും. ഭൂരിപക്ഷം കൃഷിക്കാരുടെയും കാപ്പിക്കുരു അതോടെ തറവില അടിസ്ഥാനത്തില്‍ സംഭരിക്കുന്നതിനുള്ള സംവിധാനമൊരുങ്ങും.

  41. അനിയന്ത്രിതമായ ഇറക്കുമതിമൂലം അടയ്ക്ക, കുരുമുളക്, ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വിലയില്‍ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് റബ്ബര്‍ താങ്ങുവിലയുടെ മാതൃകയില്‍ സംരക്ഷണം നല്‍കണമെന്ന് കേരളം ശക്തമായി കേന്ദ്രത്തോട് ആവശ്യപ്പെടും.

  42. കുരുമുളകു പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, കൊക്കോ, പഴവര്‍ഗ്ഗങ്ങള്‍, തുടങ്ങിയവ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുള്ള പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതാണ്. വയനാട് മെഗാഫുഡ് പാര്‍ക്കും മുട്ടത്തൈ സ്പൈസസ് പാര്‍ക്കും ഹൈറേഞ്ചില്‍ ഫുഡ് പാര്‍ക്കും സ്ഥാപിക്കും. ഈ പാര്‍ക്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി കാപ്പിയിലെന്ന പോലെ ഈ വിളകള്‍ക്കും സംഭരണവില നടപ്പിലാക്കും.

  43. പ്ലാന്റേഷന്‍ മേഖലയിലെ മുഖ്യപ്രശ്നം പഴക്കമേറിയ മരങ്ങളാണ്. ഇവ അടിയന്തരമായി റീപ്ലാന്റ് ചെയ്യേണ്ടതുണ്ട്. ഇതിനൊരു ഫലപ്രദമായ മാര്‍ഗം തൊഴിലുറപ്പുപദ്ധതിയെ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, ഇതൊരു ആവര്‍ത്തന കൃഷി പ്രവര്‍ത്തനമായി കണ്ടുകൊണ്ട് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇത് തിരുത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരും.

  44. ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ ഭാഗമായി തോട്ടം മേഖലയില്‍ വിപുലമായ നീര്‍ത്തട അടിസ്ഥാനത്തിലുള്ള മണ്ണുജല സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നത് തോട്ടം മേഖലയ്ക്ക് ഉത്തേജകമാകും.

  45. തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ ആദായം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തേന്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കും. തൃശ്ശൂരിലെ തേന്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കും. കാട്ടാനശല്യം പ്രതിരോധിക്കുന്നതിനു തേനീച്ചു കൂടുകളുടെ ശൃംഖല പരീക്ഷിച്ചു നോക്കും.

  46. എല്ലാ വിളകളുടെയും വിപണന ശൃംഖല പഠിക്കുകയും വിപണനത്തിനായുള്ള വിള അടിസ്ഥാനത്തിലുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇതിനൊരു വിദഗ്ധ സമിതിയെ നിയോഗിക്കും. ഏലം പോലുള്ള വിളകളില്‍ ഇ ഓക്ഷന്‍ പ്രോത്സാഹിപ്പിക്കും.

  47. തോട്ടം മേഖലയിലെ പ്രതിസന്ധിമൂലം തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും താരതമ്യേന പിന്നോക്കം പോവുകയാണ്. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടും മൂല്യവര്‍ദ്ധിത വൈവിധ്യവല്‍ക്കര ണത്തിലൂടെയും തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ അധിക വരുമാനം കണ്ടെത്തിയേ തീരൂ. തോട്ടം തൊഴിലാളികള്‍ക്ക് മിനിമം ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. മുഴുവന്‍ തോട്ടം തൊഴിലാളികളേയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഇടപെടല്‍ നടത്തും.

    മലയോര കൃഷിഭൂമി

  48. കൈയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും.

  49. 01.01.1977 ന് മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ വനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടയം നല്‍കിത്തുടങ്ങി. പട്ടയം ലഭിക്കാനുള്ള ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി താമസംവിന പൂര്‍ത്തീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി (ഇ.എസ്.എ) നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഒഴിവാക്കും. മൂന്നാര്‍ ഏരിയ എന്ന് കണക്കാക്കപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്‍ഷിക പ്രദേശങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

  50. ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും.

    ജലസേചനം

  51. കാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ ആവശ്യമായ സമയത്ത് ആവശ്യമുള്ള വെള്ളം അനിവാര്യമാണ്. ജലസേചന വകുപ്പ് നദീതട അടിസ്ഥാനത്തിലും വന്‍നീര്‍ത്തട അടിസ്ഥാനത്തിലുമുള്ള ആസൂത്രണ മാണ് ഏറ്റെടുക്കുക. സൂക്ഷ്മനീര്‍ത്തടങ്ങളുടെ ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലായിരിക്കും. അവയോടു ബന്ധപ്പെടുത്തി യായിരിക്കും ചെറുകിട ജലസേചനം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

മൃഗപരിപാലനം

പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈല്‍ വെറ്റിനറി സേവനങ്ങള്‍ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും. പാല്‍ കറക്കുന്നതിനുള്ള യന്ത്രങ്ങള്‍ക്കു സബ്സിഡി നല്‍കും. പ്രതിദിന മുട്ട ഉല്‍പ്പാദനം സ്വയംപര്യാപ്തത കൈവരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കേരള ചിക്കന്‍ ബ്രാന്‍ഡിന്റെ ശൃംഖല ആരംഭിക്കും.

മൃഗപരിപാലനം

  1. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായി. കേരളം പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പാല്‍പ്പൊടി നിര്‍മ്മാണം ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കുന്നതാണ്. ഇതിനായി ഓപ്പറേഷന്‍ ഫ്ളഡ് കേരള എന്ന മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി പാലിന്റെ ഉല്‍പ്പാദനക്ഷമത 10.2 ലിറ്ററില്‍ നിന്നും 14 ലിറ്ററായി ഉയര്‍ത്തും. 5060 മൃഗങ്ങളുള്ള ആധുനിക ഡയറി ഫാമുകളെ പ്രോത്സാഹിപ്പിക്കും. ഇതിനുള്ള ഭരണപരമായ തടസ്സങ്ങള്‍ നീക്കും. പാല് സൂക്ഷിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കും. കാലിത്തീറ്റ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

  2. കന്നുകാലി കോഴി വളര്‍ത്തല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കും. ഇതിന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെ ഡയറി സ്റ്റാര്‍ട്ട് അപ്പ് ഗ്രാമങ്ങളായി രൂപാന്തരപ്പെടുത്തും. കൃഷി, മൃഗപരിപാലനം, മത്സ്യം, സംയോജിത കൃഷിയില്‍ നിന്ന് സേഫ് ടു ഈറ്റ് ഉല്‍പ്പന്നങ്ങളിലേയ്ക്കു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

  3. മില്‍മയുടെ പ്രവര്‍ത്തനങ്ങളെ യഥാര്‍ത്ഥ ആനന്ദ് മാതൃകയില്‍ ശക്തിപ്പെടുത്തും. ക്ഷീരക്ഷേമസംഘങ്ങള്‍ക്ക് സ്കീമുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം നല്‍കും. മിച്ചപ്പാലില്‍ നിന്നും പാല്‍പ്പൊടി നിര്‍മ്മിക്കുന്നതിന് മലബാറില്‍ ഒരു ഫാക്ടറി സ്ഥാപിക്കുന്നതാണ്.

  4. രാത്രികാലമടക്കം കൃഷിക്കാര്‍ക്ക് വെറ്റിനറി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ആംബുലന്‍സ് വാഹനസൗകര്യ മടക്കമുള്ള കേന്ദ്രങ്ങള്‍ ബ്ലോക്കുകളില്‍ സ്ഥാപിക്കും. മൃഗചികിത്സയും ക്ഷീകര്‍ഷകര്‍ക്ക് സേവനം വീട്ടുപടിയ്ക്കല്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

  5. കന്നുകുട്ടി പരിപാലനത്തിനായി പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി, ഗോവര്‍ദ്ധിനി എന്നീ രണ്ട് സ്കീമുകളാണുള്ളത്. രണ്ടരലക്ഷത്തോളം കന്നുകുട്ടികളെ ഈ പദ്ധതികളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ സ്കീമുകള്‍ വിപുലപ്പെടുത്തും. കുടുംബശ്രീ പശു, ആട് ഗ്രാമം പദ്ധതികള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കും.

  6. ചെറുകിട യൂണിറ്റുകളില്‍ പാല്‍ കറക്കുന്നതിനുള്ള ലഘുകറവ യന്ത്രങ്ങളെ വ്യാപകമാക്കും. ഈ യന്ത്രങ്ങള്‍ കുറ്റമറ്റതാക്കും. ക്ഷീരസംഘങ്ങളുടെ കീഴില്‍ മൊബൈല്‍ കറവ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും.

  7. കേരളത്തിലെ കാലിത്തീറ്റ ഉല്‍പ്പാദന ശേഷി ഇരട്ടിയായി ഉയര്‍ത്തും. ഇതു മാത്രമാണ് ന്യായവിലയ്ക്ക് കൃഷിക്കാര്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗം. കാലിത്തീറ്റ സബ്സിഡി ഉയര്‍ത്തും. തീറ്റപ്പുല്ല് കൃഷി തൊഴിലുറപ്പ് ഉപയോഗിച്ച് വിപുലപ്പെടുത്തും.

  8. കേരളീയരുടെ ഭക്ഷണത്തില്‍ ഇറച്ചിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇറച്ചിയുടെ ഉല്‍പ്പാദനം, സംസ്കരണം, വിപണനം എന്നിവയ്ക്ക് ഒരു മീറ്റ് സെക്ടര്‍ സ്ട്രാറ്റജിക് പ്ലാന്‍ ഉണ്ടാക്കും. കന്നുകാലി, പന്നി, കോഴി, താറാവ് തുടങ്ങി ഓരോ ഇനങ്ങള്‍ക്കും പ്രത്യേക പ്രവര്‍ത്തന പരിപാടിയുണ്ടാവും.

  9. ആധുനിക അറവുശാലകള്‍ക്ക് കിഫ്ബി വഴി ധനസഹായം നല്‍കുന്നുണ്ട്. എല്ലാ നഗരവല്‍കൃത തദ്ദേശസ്ഥാപനങ്ങളിലും സമയ ബന്ധിതായി ഇവ സ്ഥാപിക്കുമെന്ന് ഉറപ്പുവരുത്തും.

  10. കോഴിവളര്‍ത്തല്‍ മേഖലയില്‍ അന്യസംസ്ഥാന ഹാച്ചറി ഉടമസ്ഥന്മാരുടെ നീരാളിപ്പിടുത്തം കുറയ്ക്കുന്നതിനു കേരളത്തില്‍ കൂടുതല്‍ ഹാച്ചറികള്‍ ആരംഭിക്കും. രണ്ട് ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കും. വികേന്ദ്രീകൃതമായ ചെറുകിട കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളോടൊപ്പം വന്‍കിട വാണിജ്യ അടിസ്ഥാനത്തിലുള്ള ബ്രോയിലര്‍ ഫാമുകളും സ്ഥാപിക്കും.

  11. കേരള ചിക്കന്‍ ബ്രാന്‍ഡിലുള്ള ഗുണമേന്മയേറിയ ഇറച്ചിയുടെ ചില്ലറ വില്‍പ്പന ശൃംഖല പൗള്‍ട്രി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെയും കുടുംബശ്രീയുടെയും ബ്രഹ്മഗിരി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്. 1000 ഔട്ട്ലറ്റുകള്‍ സ്ഥാപിക്കും. ഇതിനായി പ്രത്യേക കോള്‍ഡ് ചെയിന്‍ ശൃംഖല സൃഷ്ടിക്കും.

  12. മുട്ടയുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കും. മുട്ട ഉല്‍പ്പാദനം പ്രതിദിനം 75 ലക്ഷമായി ഉയര്‍ത്തും.

  13. താറാവ് കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കുട്ടനാട് താറാവ് ഗവേഷണ കേന്ദ്രം സ്ഥാപിക്കും. എല്ലാ താറാവുകളുടെയും വാക്സിനേഷന്‍ ഉറപ്പുവരുത്തും. സര്‍വ്വയലന്‍സ് സമ്പ്രദായം ശക്തിപ്പെടുത്തും. ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കും.

  14. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി പ്രൊഡ്യൂസര്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കും.

  15. വാക്സിനുകള്‍, വിര മരുന്നുകള്‍, രോഗനിര്‍ണയ കിറ്റുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

  16. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കും. ഇതിനു കൂടുതല്‍ ലാബുകള്‍ സ്ഥാപിക്കും.

  17. ക്ഷീര സാന്ത്വനം, ഗോ സമൃദ്ധി എന്നീ കന്നുകാലി ഇന്‍ഷ്വറന്‍സ് സ്കീമുകള്‍ വിപുലപ്പെടുത്തും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയ കന്നുകാലികള്‍ ചത്തുപോയതിന്റെയും കറവ ശുഷ്ക്കമായതിന്റെയും ഫലമായി കടക്കെണിയിലാവുകയും ജപ്തി നടപടികള്‍ അഭിമുഖീകരിക്കുകയും ചെയ്ത കൃഷിക്കാരുണ്ട്. ഇവരെ സഹായിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിക്കും.

  18. സങ്കരയിനങ്ങളുടെ വ്യാപനംമൂലം തനത് കന്നുകാലി ജനുസ്സുകള്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. സങ്കരനയം തുടരുന്നതോടൊപ്പം തന്നെ തനതു കന്നുകാലി ജനസ്സുകളെ സംരക്ഷിക്കും. എല്ലാ കന്നുകാലികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.

  19. ഓമനപക്ഷി വളര്‍ത്തല്‍, വ്യാവസായിക അടിസ്ഥാനത്തില്‍ നായ്ക്കളുടെ ബ്രീഡിംഗ്, പരിശീലനം, ഫാം ടൂറിസം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണിക്ക് ഓണ്‍ലൈന്‍ വിപണന സൈറ്റുകള്‍ ആരംഭിക്കും.

  20. സ്കൂള്‍ പൗള്‍ട്രി ക്ലബ്ബ് വിപുലപ്പെടുത്തും. കോഴിഗ്രാമം പദ്ധതി വിപുലപ്പെടുത്തും.

  21. കന്നുകാലി, പക്ഷി സമ്പത്തിനു പകര്‍ച്ചവ്യാധികളില്‍ നിന്നും സുരക്ഷ ഉറപ്പുവരുത്തുന്നതിനു ബയോ സെക്യൂരിറ്റി ചട്ടക്കൂടിനു രൂപം നല്‍കും.

  22. തെരുവ് നായ്ക്കളുടെ സംരക്ഷണം ഉറപ്പുവരുത്തി, ഇവയുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

പരമ്പരാഗത വ്യവസായ സംരക്ഷണം

സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും. കശുവണ്ടിയില്‍ 10000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ന്യായവിലയ്ക്ക് കാഷ്യൂ ബോര്‍ഡ് ഉപയോഗപ്പെടുത്തി വ്യവസായത്തിനു തോട്ടണ്ടി ലഭ്യമാക്കും. കൈത്തറിക്കുള്ള യൂണിഫോം പദ്ധതി വിപുലപ്പെടുത്തും. ഹാന്റക്സും ഹാന്‍വീവും പുനരുദ്ധരിക്കും. ബീഡിക്കുള്ള ക്ഷേമസഹായം വര്‍ദ്ധിപ്പിക്കും. പനമ്പ്, ഖാദി, ചെത്ത്, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. കയര്‍ & ക്രാഫ്റ്റ് സ്റ്റോറുകളിലൂടെ വിപണി കണ്ടെത്തും. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടപ്പാക്കും. വരുമാന ഉറപ്പുപദ്ധതി വിപുലീകരിച്ച് മിനിമം കൂലി ഉറപ്പുവരുത്തും. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ പ്രതിസന്ധിക്കു പരിഹാരം കാണും.

കയർ

  1. കയര്‍ വ്യവസായത്തിലെ ഉത്പാദനം 2015-16ല്‍ 7000 ടണ്‍ ആയിരുന്നത് 28000 ടണ്ണായി ഉയര്‍ന്നു. 2025 ആകുമ്പോഴേയ്ക്കും കയറുല്‍പാദനം 70000 ടണ്ണായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ യന്ത്രവല്‍ക്കരണം പൂര്‍ണമാകും. ചകിരി മില്ലുകളുടെ എണ്ണം 500 ഉം, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 10000 ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 300 ഉം ആയി ഉയരും.

  2. ഈ സാങ്കേതിക മാറ്റം സഹകരണ സംഘങ്ങളുടെ മുന്‍കൈയിലാണ് നടക്കുന്നത് എന്നുള്ളതുകൊണ്ട് വ്യവസായത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതു സംബന്ധിച്ച സംഘര്‍ഷം ഉണ്ടാവുകയില്ല. പരമ്പരാഗത രീതിയില്‍ പണിയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സര്‍ക്കാര്‍ തുടര്‍ന്നും സംഭരിക്കുന്നതാണ്.

  3. കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവത്കരണം ശക്തിപ്പെടുത്തും. ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വിവിധതരം കയര്‍ കോമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ബോര്‍ഡുകളും വലിയ തോതില്‍ ഉല്‍പാദിപ്പിക്കും. കേരളത്തെ ജിയോ ടെക്സ്റ്റൈല്‍സിന്റെ ഹബ്ബായി മാറ്റും.

  4. കയര്‍ വ്യവസായത്തിന്റെ ചരിത്രപാരമ്പര്യത്തിലും കരവിരുതിലും വൈവിദ്ധ്യത്തിലും ഊന്നിക്കൊണ്ട് കയര്‍ കേരള ബ്രാന്‍ഡു ചെയ്യും. ഇതിന് ആലപ്പുഴയില്‍ സ്ഥാപിക്കുന്ന കയര്‍ മ്യൂസിയങ്ങള്‍ സുപ്രധാന പങ്കുവഹിക്കും.

  5. ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിന് ഇന്ത്യയിലെ കണ്‍സ്യൂമര്‍ ചെയിന്‍ സ്റ്റോറുകളുമായി ബന്ധം സ്ഥാപിക്കും. റോഡ്, മണ്ണുജല സംരക്ഷണം, ഖനികള്‍, ഹിമാലയന്‍ മലഞ്ചരിവുകള്‍, റെയില്‍വേ, പ്രതിരോധം, എന്നിവിടങ്ങളിലെല്ലാം ജിയോ ടെക്സ്റ്റൈല്‍സ് ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  6. ഇതിന്റെയെല്ലാം ഫലമായി യന്ത്രവത്കൃത മേഖലയില്‍ പുതുതായി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും. കയര്‍പിരി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് സബ്സിഡിയില്ലാതെ ശരാശരി 500 600 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയരും.

  7. കയര്‍ സഹകരണ സംഘങ്ങളില്‍ 2015-16ല്‍ ശരാശരി വരുമാനം പ്രതിവര്‍ഷം 13380 രൂപയായിരുന്നത് 2021-22ല്‍ 50000 രൂപ കവിഞ്ഞു. ഇത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം രൂപയായെങ്കിലും ഉയര്‍ത്തും.

  8. 2020-21ലെ വെര്‍ച്വല്‍ കയര്‍ മേളയില്‍ 750 കോടി രൂപയുടെ ഓഡറുകള്‍ ലഭിച്ചു. കയര്‍ മേള കൂടുതല്‍ ആകര്‍ഷകവും വിപുലവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  9. കയര്‍ ഗവേഷണം വിപുലപ്പെടുത്തും. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉതകുംവിധം എന്‍.സി.എം.ആര്‍.എയെ ശക്തിപ്പെടുത്തും.

    കശുവണ്ടി

  10. കശുവണ്ടി കോര്‍പറേഷനിലും കാപ്പെക്സിലുമായി അയ്യായിരം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ഫാക്ടറികള്‍ നവീകരിക്കുകയും ആധുനീകരിക്കുകയും ചെയ്യും. മിനിമം കൂലി പരിഷ്കരിക്കും.

  11. കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ബോര്‍ഡു വഴി പ്രതിവര്‍ഷം 30000 – 40000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സംയുക്ത ബ്രാന്‍ഡ് നെയിമില്‍ കൊല്ലത്ത് കശുവണ്ടിപ്പരിപ്പ് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായും. ആശാവഹമായ പ്രതികരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

  12. സ്വകാര്യ കശുവണ്ടി വ്യവസായികളെ പ്രോത്സാഹിപ്പിക്കും. അവര്‍ക്കുള്ള പലിശ സബ്സിഡി തുടരും. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് റിവൈവല്‍ പാക്കേജിനു രൂപം നല്‍കും.ഇത്തരം ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  13. ഉല്‍പാദനക്ഷമതയേറിയ ഹൈബ്രിഡ് ഇനങ്ങള്‍ ഉപയോഗപ്പെടുത്തി കശുവണ്ടി കൃഷി വ്യാപിപ്പിക്കും. തെങ്ങിന് ഇടവിളയായി ഉപയോഗിക്കാനുതകുന്ന കുള്ളന്‍ ഇനങ്ങളാണ് നടുക.

    കൈത്തറി

  14. കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച ഏറ്റവും സുപ്രധാന നടപടി സ്കൂള്‍ യൂണിഫോം പദ്ധതിയാണ്. ഈ സ്കീം ശക്തിപ്പെടുത്തും. സമയത്ത് സംഘങ്ങള്‍ക്ക് പണം നല്‍കും എന്നുറപ്പു വരുത്തും.

  15. കൈത്തറി റിബേറ്റ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കേരളത്തില്‍ റിബേറ്റ് സമ്പ്രദായം തുടരും. കൂടുതല്‍ ദിവസം റിബേറ്റ് അനുവദിക്കും.

  16. നൂലിന്റെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കഴിനൂല്‍ സുലഭമാക്കുന്നതിനും കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സ്പിന്നിംഗ് മില്ലുകളില്‍ ഹാങ്ങിയാണ്‍ (കഴിനൂല്‍) ഒരു നിശ്ചിത ശതമാനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

  17. സഹകരണസംഘങ്ങളുടെ പുനഃസംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. ബിനാമി സംഘങ്ങളെ നീക്കം ചെയ്യും.

  18. ഹാന്‍വീവും ഹാന്‍ടെക്സും സമൂലമായി പുനഃസംഘടിപ്പിക്കും. വിപണന ശൃംഖല ആകര്‍ഷകമാക്കും. ആര്‍ട്ടിസാന്‍സിനുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കും.

  19. കൈത്തറി ഉല്‍പ്പന്നങ്ങളെ ഏറ്റവും ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്യുന്നതിനും പുതുതലമുറയെ ആകര്‍ഷിക്കുന്ന ഡിസൈന്‍ രൂപീകരണത്തിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന തലത്തില്‍ സീനിയര്‍ ഡിസൈനര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഉപദേശകസമിതി രൂപീകരിക്കും.

    ഖാദി

  20. ഖാദി നെയ്ത്ത് ഉപകരണങ്ങള്‍ നവീകരിക്കും. ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തും. റെഡിമെയ്ഡ് ഉല്‍പന്നങ്ങളിലേയ്ക്കുള്ള വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്തും. ഇതിന് ആധുനിക ഡിസൈന്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. കൈത്തറിയിലെന്ന പോലെ ഖാദിയുടെ വിപണനത്തിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തും. വരുമാന ഉറപ്പുപദ്ധതി വിപുലപ്പെടുത്തും.

  21. ഖാദി ഗ്രാമീണ വ്യവസായ സംഘങ്ങളെ പുനഃസംഘടിപ്പിക്കും. സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കും.

  22. 15 ലക്ഷം ഉപജീവനത്തൊഴിലുകളുമായി ബന്ധപ്പെടുത്തി പതിനായിരം ഗ്രാമീണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.

    മറ്റു പരമ്പരാഗത വ്യവസായങ്ങള്‍

  23. കേരള ആര്‍ടിസാന്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പ്രാദേശിക ആര്‍ടിസാന്‍ യൂണിറ്റുകളുടെ അംബ്രല്ലാ സംവിധാനമായി വികസിപ്പിക്കും.

  24. കരകൗശല വികസന കോര്‍പറേഷന്‍ റോ മെറ്റീരിയല്‍ ബാങ്കും ഹാന്‍ഡി ക്രാഫ്റ്റ് ഡിസൈന്‍ സെന്ററും ആരംഭിക്കും. കെല്‍പാം വൈവിദ്ധ്യവത്കരിക്കും. പനയുല്‍പ്പന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ വൈവിധ്യവല്‍ക്കരണ പാക്കേജുകള്‍ നടപ്പിലാക്കും. പ്രീമിയം ഉല്‍പന്നശാലകള്‍ ആരംഭിക്കും. വര്‍ക്ക് ഷെഡുകള്‍ നവീകരിക്കും.

  25. കര്‍ഷകര്‍/ തൊഴിലാളികള്‍/ കരകൗശലത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ന്യായമായ വേതനം / വരുമാനം ലഭിക്കുന്നൂവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഫെയര്‍ ട്രേഡ് മാര്‍ക്കറ്റുകളില്‍ വിപണി കണ്ടെത്തുന്നതിനും കേരള ഫെയര്‍ ട്രേഡ് കോര്‍ഡിനേഷന്‍ അതോറിറ്റി ഉണ്ടാകും. ഇത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും.

  26. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പുനഃസംഘടന പൂര്‍ത്തിയാക്കും. ബാംബൂ പ്ലൈവുഡിന്റെ വിപുലമായ ഉല്‍പാദന ഫാക്ടറി സ്ഥാപിക്കും. അതുവഴി പനമ്പു നെയ്ത്തു തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയും.

  27. തൊഴിലുറപ്പ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി മുള വച്ചുപിടിപ്പിക്കുന്നത് വ്യാപകമാക്കും. മരത്തിനു പകരം മുള എന്ന സമീപനത്തെ കെട്ടിട നിര്‍മ്മാണത്തില്‍ പ്രോത്സാഹിപ്പിക്കും.

  28. തെങ്ങിന്‍തടി സംസ്ക്കരണ ഫാക്ടറികള്‍ ആരംഭിക്കും.

  29. കുട്ട, പായ, പനമ്പ് നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കും.

  30. ഡാമുകള്‍ വ്യാപകമായി ഡീസില്‍റ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിലെ ചെളി കളിമണ്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തും. മേല്‍മണ്ണ് നഷ്ടപ്പെടാത്ത രീതിയിലും വയലുകളില്‍ വെളളക്കെട്ട് ഒഴിവാക്കിയും ചെളി ലഭ്യമാക്കും. മണ്‍പാത്രങ്ങളും മറ്റു കളിമണ്‍ ഉല്‍പന്നങ്ങളും ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കും

  31. കക്ക വ്യവസായത്തില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിത്തന്നെ ഉപയോഗിക്കു ന്നതിനുള്ള നടപടി തുടരും.

  32. ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും. ബീഡിയുടെ ജി.എസ്.ടി കുറയ്ക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. ദിനേശ് ബീഡി സഹകരണ സംഘത്തിന് ജി.എസ്.ടി റീ ഇംപേഴ്സ് ചെയ്യുന്ന സമ്പ്രദായം തുടരും.

  33. ടോഡി ബോര്‍ഡ് രൂപീകരിച്ചു. 2021 ല്‍ പ്രവര്‍ത്തനക്ഷമമാകും. കളളുഷാപ്പുകള്‍ നവീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും പ്രോട്ടോക്കോളിന് രൂപം നല്‍കുകയും സംരംഭകര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. വ്യാജ മദ്യത്തിനെതിരെയുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ചെത്തു വ്യവസായത്തിന് അനുയോജ്യമായ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കും.

  34. വഴിയോര/തെരുവ് കച്ചവടത്തിനു പ്രത്യേക മേഖലകള്‍ അനുവദിക്കും.

    കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോര്‍

  35. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഈ കടകളില്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിംഗ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാവിധ ഉല്‍പന്നങ്ങളും ലഭ്യമായിരിക്കും. അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകള്‍ക്ക് ഇതു വലിയ ഉത്തേജകമാകും.

  36. കൈത്തൊഴിലുകാര്‍ക്കു വേണ്ടിയുള്ള മള്‍ട്ടി ട്രേഡ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. വിവിധ ക്രാഫ്റ്റുകളെ അണിനിരത്തിക്കൊണ്ട് വെര്‍ച്വല്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കും.

  37. ആരംഭിക്കും. കൈവേലക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കു ന്നതിനും ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ഇതുവഴി കഴിയും.

  38. പരമ്പരാഗത വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഫെയര്‍ ട്രേഡ് ചാനലുകളെ ഉപയോഗപ്പെടുത്തും. പ്രധാന പരമ്പരാഗത വ്യവസായങ്ങളെ ഹെറിറ്റേജ് സ്കില്‍ ആയി പ്രഖ്യാപിച്ച് സംരക്ഷിക്കും. ഹെറിറ്റേജ് ഹോട്ടലുകളില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബന്ധമാക്കും.

    നിര്‍മ്മാണമേഖല

  39. നിര്‍മ്മാണ മേഖലയിലെ മണല്‍, കല്ല്, സിമെന്റ്, സ്റ്റീല്‍ തുടങ്ങിയവയുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ഡാമുകളിലെ ആവാഹശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ക്വാറി പ്രവര്‍ത്തനം വിപുലപ്പെടുത്തും.

  40. ബദല്‍ സാമഗ്രികളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുന്ന ഗ്രീന്‍ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കും.

  41. സിമന്റിന് മേലുള്ള കുത്തക നിയന്ത്രണം ആണ് വിലക്കയറ്റത്തിന് അടിസ്ഥാനം. ഇതില്‍ ഇടപെടുന്നതിനുവേണ്ടി കേരളത്തില്‍ സിമന്റ് ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  42. കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ വൈവിധ്യ പോഷണത്തിന് നടപടി സ്വീകരിക്കും. കോണ്‍ട്രാക്ടര്‍മാരെ ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും പ്രോത്സാഹനം നല്‍കും.

കടൽ കടലിന്റെ മക്കൾക്ക്

മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും. മത്സ്യ വിപണന നിയമം പാസ്സാക്കിയതുപോലെ മറ്റ് അക്വേറിയം റിഫോംസിനു വേണ്ടിയുള്ള സമഗ്രനിയമം തയ്യാറാക്കും. കോണ്‍ഗ്രസാണ് ആഴക്കടല്‍ വിദേശ കപ്പലുകള്‍ക്കു തുറന്നുകൊടുത്തത്. ബി.ജെ.പിയാണ് തീരക്കടല്‍കൂടി അവര്‍ക്കു തീറെഴുതാന്‍ ഒരുക്കുകൂട്ടുന്നത്. കേന്ദ്രം എന്തുതന്നെ തീരുമാനിച്ചാലും കോര്‍പ്പറേറ്റ് ട്രോളറുകള്‍ക്ക് കേരളത്തിലെ ഹാര്‍ബറുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുവാദം നിയമപരമായി നിഷേധിക്കും. (

മത്സ്യമേഖല

  1. ആഴക്കടലടക്കം മത്സ്യമേഖലയില്‍ കടലിന്റെ അവകാശം കടലില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന സമഗ്രമായ അക്വേറിയം റിഫോംസിനു വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിലേയ്ക്കുള്ള പ്രവേശന അധികാരം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. പിടിച്ചുകൊണ്ടുവരുന്ന പച്ചമത്സ്യത്തിന്റെ ആദ്യ വില്‍പ്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തും. ഈ സമീപനത്തിനെതിരെ ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്കു തുറന്നുകൊടുക്കുകയാണ് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു പടികൂടി മുന്നോട്ടുപോയി. തീരക്കടലിനുമേലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണ അവകാശങ്ങള്‍കൂടി കവരാനാണ് ശ്രമിക്കുന്നത്. ബ്ലൂഇക്കോണമി നയരേഖയില്‍ തീരക്കടലിലും ആഴക്കടലിലുമുള്ള ഖനനം കോര്‍പ്പറേറ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ്. മത്സ്യസമ്പത്തിന്റെ സര്‍വ്വനാശമായിരിക്കും ഇതിന്റെ ഫലം. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതിനകം മത്സ്യത്തിന്റെ ആദ്യ വില്‍പ്പനാവകാശം ഉറപ്പുവരുത്തുന്നതിനും മത്സ്യത്തിനു ന്യായവില ലഭ്യമാക്കുന്നതിനും കേരള മത്സ്യലേലം, വിപണനം ഗുണനിലവാര പരിപാലന നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചിട്ടുണ്ട്. അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ നിയമം കൊണ്ടുവരും.

  2. മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നത് ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് 2016 ലെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ്: ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ എല്‍.ഒ.പി. സ്കീമില്‍ വിദേശ കപ്പലുകളുടെ കടന്നുകയറ്റം ചെറുക്കുന്നതിന് ബദല്‍ നടപടിയായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന തദ്ദേശീയ യാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനും പുതിയ യാനങ്ങള്‍ സ്വായത്തമാക്കുന്നതിനും സബ്സിഡികളും ഉദാരമായ വായ്പാ നയങ്ങളും ആവിഷ്ക്കരിച്ച് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനത്തെ ബജറ്റില്‍ ഇതിനുള്ള ഒരു പരിപാടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയുണ്ടാകും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇത്ര സുവ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ ഇന്ന് യു.ഡി.എഫും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും ചേര്‍ന്ന് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ പരിഹാസ്യമാണ്.

  4. കേരളത്തിന്റെ തീരക്കടല്‍ മത്സ്യസമ്പത്ത് സുസ്ഥിരമായ തോതില്‍ പരിപാലിക്കുന്നതിന് 1980 ലെ കെ.എം.എഫ്.ആര്‍ ആക്ടില്‍ പങ്കാളിത്ത വിഭവ പരിപാലനത്തിലും നിയന്ത്രണത്തിലും ഊന്നിയുള്ള കാലോചിതമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം, ജില്ല, മത്സ്യഗ്രാമം എന്നീ തലങ്ങളിലെ ത്രിതല ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കും.

  5. മണ്‍സൂണ്‍കാല മത്സ്യബന്ധന നിരോധനം തുടര്‍ന്നും നടപ്പിലാക്കും.

തീരദേശ വികസന പാക്കേജ്

തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനര്‍ഗേഹം പദ്ധതി നടപ്പാക്കും. മുഴുവന്‍ ഹാര്‍ബറുകളു ടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും. 150 മാര്‍ക്കറ്റുകള്‍ നവീകരിക്കും. മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പു വരുത്തും. ഇവയ്ക്കു പുറമേ വിദ്യാഭ്യാസ – ആരോഗ്യ നവീകരണവും മത്സ്യമൂല്യ വര്‍ദ്ധന വ്യവസായങ്ങളുമാണ് പാക്കേജിലുള്ളത്. മത്സ്യ ഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും.

  1. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തീരസംരക്ഷണം, പുനരധിവാസം, ഹാര്‍ബര്‍, മാര്‍ക്കറ്റ് നവീകരണം, പാര്‍പ്പിടം, വിദ്യാഭ്യാസ ആരോഗ്യ നവീകരണം തുടങ്ങിയവയാണ് പാക്കേജിലുള്ളത്. ഓരോ വര്‍ഷവും നടപ്പാക്കിയ കാര്യങ്ങള്‍ പ്രത്യേക അവലോകന റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കും. പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  2. കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തും. പൂന്തുറയിലെ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ആ മാതൃകയില്‍ കേരളത്തിലുടനീളം തീരദേശ സംരക്ഷണത്തിനും പോഷണത്തിനും സ്കീമിനു രൂപം നല്‍കും. കിഫ്ബി ധനസഹായത്തോടെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ചിരിക്കുന്ന സ്കീം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കടല്‍ഭിത്തി നിര്‍മ്മാണത്തിനു ട്രൈപോഡ്, ടെത്രാപോഡ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും.

  3. തീരപ്രദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍, അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പുനര്‍ഗേഹം സ്കീമിനു രൂപം നല്‍കിയിട്ടുണ്ട്. ഇത് സമയബന്ധിതമായി നടപ്പാക്കും.

  4. നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. യു.ഡി.എഫ് ഭരണകാലത്ത് ഒരു ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ത്തീകരിച്ചു. പുതിയൊരെണ്ണം തുടങ്ങി. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് എട്ട് എണ്ണം പൂര്‍ത്തീകരിച്ചു. പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ ഹാര്‍ബറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. പൊഴിയൂരില്‍ പുതിയൊരു ഹാര്‍ബര്‍ സ്ഥാപിക്കും.

  5. ഫിഷിംഗ് ഹാര്‍ബറുകളുടെ പരിപാലനത്തിന് മത്സ്യത്തൊഴിലാളികള്‍ക്കു കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഫിഷിംഗ് ഹാര്‍ബറുകളില്‍ ശീതികരിച്ച സ്റ്റോറേജ് സൗകര്യങ്ങളും മാര്‍ക്കറ്റിംഗ് സൗകര്യങ്ങളും ഒരുക്കും.

  6. തീരദേശ ഹൈവേ പൂര്‍ത്തീകരിക്കും. ഇടറോഡുകള്‍ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കൂടുതല്‍ പണം അനുവദിക്കും.

  7. മത്സ്യമാര്‍ക്കറ്റുകള്‍ സ്ത്രീ സൗഹൃദമാക്കും. മത്സ്യവിപണന സംസ്ക്കരണ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കും. മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനു കിഫ്ബി പിന്തുണയോടെ ഒരു സ്കീമിനു തുടക്കം കുറിച്ചു. അതു സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

  8. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മറൈന്‍ ആംബുലന്‍സുകള്‍, സീ റെസ്ക്യൂ സ്ക്വാഡുകള്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, സാഗര മൊബൈല്‍ ആപ്പ്, സാറ്റ്ലൈറ്റ് ഫോണ്‍, നാവിക് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം നടത്തും. റെസ്ക്യൂ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളെ സജീവ പങ്കാളികളാക്കും. എല്ലാ മത്സ്യബന്ധന ബോട്ടുകളും വലുപ്പം കണക്കിലെടുക്കാതെ ഒരു ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ച് അവയുടെ സുരക്ഷയ്ക്കായി നിരീക്ഷിക്കുന്ന ഒരു നെറ്റുവര്‍ക്ക് സൃഷ്ടിക്കും.

  9. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ വെള്ളപ്പൊക്കത്തിലും മറ്റ് ദുരന്തങ്ങളിലും നല്‍കിയ സേവനങ്ങളെ ലോകമെമ്പാടും പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ പാര്‍ട്ട്ടൈം റെസ്ക്യൂ വിഭാഗം സൃഷ്ടിക്കുകയും അവരുടെ സേവനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുകയും ചെയ്യും. എപ്പോള്‍ വേണമെങ്കിലും സഹായിക്കാന്‍ തയ്യാറുള്ളതും ശരിയായ പദവി ചിഹ്നത്താല്‍ അലങ്കരിക്കപ്പെട്ടതുമായ കടലിന്റെ സൈനികര്‍ നമ്മുക്ക് ഉണ്ടാകും.

  10. ജീവന്‍ നഷ്ടപ്പെടുന്ന നിര്‍ഭാഗ്യകരമായ അവസരത്തില്‍ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരമായി ഇന്‍ഷ്വറന്‍സ് അടക്കം 20 ലക്ഷം രൂപ നല്‍കുകയും ബിരുദാനന്തര ബിരുദം വരെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്യും.

  11. മത്സ്യമേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവര്‍ക്കും വീട്, സാനിട്ടറി കക്കൂസ് സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകരമായ പരിസരം എന്നിവ ഉറപ്പു വരുത്തുന്നതിന് സമഗ്രമായ തീരദേശ പാര്‍പ്പിട പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കും. മാതൃകാ മത്സ്യഗ്രാമം പദ്ധതി പുനരാവിഷ്കരിക്കും. മത്സ്യഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും.

  12. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മത്സ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കും. എല്ലാ തീരദേശ സ്ക്കൂളുകളുടെയും സൗകര്യങ്ങള്‍ വിപുലീകരിക്കു ന്നതിന് കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചു തുടങ്ങി. ലൈബ്രറികള്‍ അടിസ്ഥാനമാക്കി പ്രതിഭാതീരം പരിഹാരബോധന പദ്ധതി നടപ്പാക്കും. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ പൂര്‍ണ്ണമായും വഹിക്കും. പട്ടികവിഭാഗങ്ങള്‍ക്കുളള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും ലഭ്യമാക്കും.

  13. മത്സ്യത്തൊഴിലാളികളെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള കടാശ്വാസ കമ്മീഷന്റെ കാലാവധി നീട്ടും.

  14. യാനങ്ങള്‍ക്കു ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. തൊഴില്‍ ഉപകരണങ്ങള്‍ക്കു കൂടി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  15. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലും ഉപജീവന സൗകര്യങ്ങളും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കള്‍ക്ക് അനുയോജ്യമായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കും. വിഴിഞ്ഞത്തെ പരാതികള്‍ക്കു പരിഹാരമുണ്ടാക്കും.

  16. മത്സ്യകേരളം പദ്ധതി തുടരും. ഉള്‍നാടന്‍ മത്സ്യലഭ്യത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുളങ്ങളും ഡാമുകളും മാത്രമല്ല, വയലുകളില്‍ സംയോജിത മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കും.

  17. വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യങ്ങളുടെ പ്രജനനത്തിനായി ഒട്ടേറെ പുതിയ ഹാച്ചറികള്‍ ആരംഭിച്ചു. രണ്ടു ഹെക്ടര്‍ വീതം വീതിയുള്ള 26 സ്വാഭാവിക മത്സ്യ പ്രജനന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കക്ക പ്രജനനത്തിനും നടപടിയെടുത്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. പൊതുജലാശയങ്ങളില്‍ വിപുലമായ തോതില്‍ മത്സ്യവിത്ത് നിക്ഷേപിക്കും. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കും.

  18. മത്സ്യമേഖലയില്‍ വരുമാന വര്‍ദ്ധനവിനു പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടു വരുന്നതിനും കോസ്റ്റല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയും മത്സ്യഫെഡും മുന്‍കൈയെടുത്തിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്തും. മത്സ്യസംസ്കരണത്തിനു പ്രധാന ഹാര്‍ബറുകള്‍ക്കു സമീപം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

  19. മത്സ്യക്ഷേമ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു പെയ്ഡ് സെക്രട്ടറിമാരെ നിയോഗിക്കുകയും കമ്പ്യൂട്ടറൈസേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 2018-19 ല്‍ പലിശ സബ്സിഡി നിലവില്‍ വരുന്നതിനുമുമ്പ് നല്‍കിയിട്ടുള്ളതും നിഷ്ക്രിയാസ്തികളായ വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പ് പദ്ധതി ആവിഷ്കരിക്കും.

  20. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇ-ഓട്ടോ വാങ്ങുന്നതിന് വായ്പ മത്സ്യഫെഡ് നല്‍കും. 25 ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കും. മത്സ്യബന്ധന തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വഴിയുള്ള വായ്പകള്‍ക്ക് 25 ശതമാനം സബ്സിഡി സര്‍ക്കാര്‍ നല്‍കും.

  21. കയറ്റുമതിക്കാരില്‍ നിന്ന് ക്ഷേമനിധിയിലേയ്ക്ക് വിഹിതം പിരിക്കുന്നതിന് എതിരെയുള്ള വിധിക്ക് അപ്പീല്‍ നല്‍കി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു നേടിയെടുക്കാന്‍ ശ്രമിക്കും.

  22. സി.ആര്‍.ഇസഡ് സോണിന്റെ പ്രവര്‍ത്തനം 50 മീറ്റര്‍ പരിധിക്കു പുറത്ത് ഉദാരമാക്കിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി അര്‍ഹതപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടയം വിതരണം ചെയ്യും.

  23. എ.പി.എല്‍ – ബി.പി.എല്‍ പരിഗണന കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.

  24. തീരദേശത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കടലിനോട് ചേരുന്ന പൊഴികള്‍ ആഴംകൂട്ടി കല്ലുകെട്ടി സംരക്ഷിക്കും.

  25. സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 6000 രൂപയായി ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ അവരുടെ വിഹിതം ഉറപ്പാക്കുന്നതിനു വലിയ മടിയാണ് കാണിക്കുന്നത്. 3600 രൂപയ്ക്കു മുകളിലുള്ള തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണം.

  26. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കില്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ചെന്ന മണ്ണെണ്ണ എഞ്ചിനുകള്‍ മാറ്റി പെട്രോള്‍ എഞ്ചിനാക്കുന്നതിന് മോട്ടോറൈസേഷന്‍ സബ്സിഡി നല്‍കും. ചെറുകിട ഇന്‍ബോര്‍ഡ് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും ഇന്ധന സബ്സിഡി നല്‍കുന്നതാണ്.

പട്ടികജാതി ക്ഷേമം

മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കര്‍ പദ്ധതി നടപ്പാക്കും. എല്ലാ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടികവിഭാഗങ്ങള്‍ക്കുള്ള നൈപുണി പരിശീലനവും തുടര്‍ പ്ലെയ്സ്മെന്റും പദ്ധതി പ്രകാരം 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും.

  1. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി പട്ടികവിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഉപപദ്ധതികള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷവും കേരളം പണം നീക്കിവയ്ക്കുകയുണ്ടായി. ഇതില്‍ ഗണ്യമായ ഭാഗം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴിയാണ് ചെലവഴിക്കുന്നത്. പ്രാദേശിക പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ പട്ടികജാതിക്കാരുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തും.

  2. പട്ടികജാതി ഭൂഉടമസ്ഥത മെച്ചപ്പെടുത്തുന്നതിന് കഴിയാവുന്ന എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ഓരോ പ്രദേശത്തും ലഭ്യമായ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി എന്നിവ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും.

  3. ഭൂരഹിതര്‍ക്കു വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കും.

  4. ഓരോ ആവാസസങ്കേതത്തിനും മിനിമം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. ഇതിനു പുറമേ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കല്‍ തുടങ്ങി അധികമായി വേണ്ടുന്ന സൗകര്യങ്ങള്‍ കൂടി നിര്‍ണ്ണയിക്കും. ഇവ ഒരു പാക്കേജായി നല്‍കുന്ന അംബേദ്കര്‍ പദ്ധതി മുഴുവന്‍ സങ്കേതങ്ങളിലും അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കും.

  5. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തോല്‍വിയുടേയും, കൊഴിഞ്ഞു പോക്കിന്റെയും നിരക്ക് പഠനത്തിനിടയില്‍ കൂടുതലാണെന്ന കാര്യം കണക്കിലെടുത്തുകൊണ്ട് ഇത് പരിഹരിക്കുന്നതിനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്കൂളുകളില്‍ തന്നെ പ്രത്യേക പരിശീലനം തുടര്‍ച്ചയായി നല്‍കുന്നതിന് സൗകര്യം ഉണ്ടാക്കും.

  6. പട്ടികജാതി കുട്ടികള്‍ക്കു വേണ്ടിയുളള പ്രീമെട്രിക്പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെ ആധുനികവല്‍ക്കരിക്കും. താമസ സൗകര്യവും ഭക്ഷണവും മികച്ചതാക്കുക മാത്രമല്ല, ഹോസ്റ്റലുകളില്‍ കമ്പ്യൂട്ടര്‍ ലാബ്, മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ഉറപ്പുവരുത്തും. കൂടുതല്‍ ട്യൂട്ടര്‍മാരെ നിയോഗിക്കും. ഇവയുടെ നടത്തിപ്പു സംബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും.

  7. കിഫ്ബിയെക്കൂടി ഉപയോഗപ്പെടുത്തി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് മികവുറ്റ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇവയുടെ നടത്തിപ്പിന് സ്കൂള്‍ മാനേജ്മെന്റ് സമിതികള്‍ രൂപീകരിക്കും.

  8. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായങ്ങള്‍ ജീവിത ചെലവുമായി ബന്ധപ്പെടുത്തി വര്‍ദ്ധിപ്പിക്കും.

  9. പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ പഠനം നിര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക ഫിനിഷിഗ് സ്കൂളുകള്‍ ആരംഭിക്കും.

  10. സംഘടിത മേഖലയില്‍ ജോലിയുളളവര്‍ ഒഴികെയുളള മുഴുവന്‍ പട്ടികജാതി കുടുംബങ്ങളെയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും.

  11. പ്രാദേശിക സര്‍ക്കാരുകളുടെ പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികളെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്ര വിലയിരുത്തിലിന് വിധേയമാക്കി മാര്‍ഗ്ഗരേഖകള്‍ കാലാനുസൃതമായി പരിഷ്കരിക്കും.

  12. പട്ടികജാതി വ്യവസായ സംരംഭകത്വ വികസനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. പട്ടികജാതി സംരംഭകര്‍ക്കു വേണ്ടിയുള്ള സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ് പദ്ധതി വിപുലീകരിക്കും.

  13. പട്ടികവിഭാഗ യുവജനങ്ങള്‍ക്ക് നൈപുണി പോഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്ലെയ്സ്മെന്റ് നല്‍കുന്നതിനുള്ള പദ്ധതി വഴി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും.

  14. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും.

  15. പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ സമൂലമായി പുനസംഘടിപ്പിക്കും, പുനരുജ്ജീവിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലും മറ്റുമുള്ള കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള ഒരു സ്കീം ആവിഷ്കരിക്കുന്നതാണ്.

  16. പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിടപ്രശ്നം പൂര്‍ണമായും പരിഹരിക്കും. ലൈഫ് മിഷനില്‍ നിന്ന് അടുത്ത വര്‍ഷം 52000 കുടുംബങ്ങള്‍ക്ക് വീടു നല്‍കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റുള്ളവര്‍ക്കും. പഠനമുറി പദ്ധതി വിപുലീകരിക്കും.

പട്ടികവർഗ്ഗ ക്ഷേമം

മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തും. ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ പരമാവധി നടത്തും. വനവിഭവങ്ങള്‍ക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഉപപദ്ധതി പൂര്‍ണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാന വിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും.

  1. ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള അംബേദ്കര്‍ പദ്ധതി വിപുലീകരിക്കും. ഊരുകളിലേയ്ക്കുള്ള റോഡുകള്‍, കുടിവെള്ളം, വൈദ്യുതി സാധ്യമല്ലാത്തിടത്ത് സോളാര്‍ സംവിധാനം, അംഗന്‍വാടികള്‍, പാര്‍പ്പിടം, പഠനവീട്, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും.

  2. ലൈഫില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീട് നല്‍കും. കുടുംബത്തിന്റെ ആവശ്യങ്ങളും താല്‍പര്യവും മനസ്സിലാക്കി കൊണ്ടായിരിക്കും പാര്‍പ്പിട പദ്ധതി ആവിഷ്കരിക്കുക.

  3. ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിന് തരിശുഭൂമി, മിച്ചഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും. ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതോടൊപ്പം 2005 ലെ വനാവകാശ നിയമം കേരളത്തില്‍ ശാസ്ത്രീയമായി നടപ്പാക്കും.

  4. ആദിവാസി മേഖലകളില്‍ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജ് പദ്ധതി വ്യാപിക്കും.

  5. ഗോത്രജീവിക പദ്ധതി പ്രകാരം കൂടുതല്‍ തൊഴില്‍ ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കും. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നൈപുണി വികസനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പ്ലെയ്സ്മെന്റുകള്‍ നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തും.

  6. കുടുംബാധിഷ്ഠിത മൈക്രോപ്ലാനില്‍ അര്‍ഹതപ്പെട്ട ഒരു ആദിവാസി കുടുംബവും വിട്ടുപോകില്ലായെന്ന് ഉറപ്പുവരുത്തും. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, ആരോഗ്യ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, സാമൂഹ്യക്ഷേമ പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തും.

  7. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തു ന്നതിന് ഗോത്രബന്ധു സ്കീമില്‍ കൂടുതല്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കും. സ്കൂളിലേയ്ക്ക് വാഹനസൗകര്യം ഏര്‍പ്പാടു ചെയ്യും. സാമൂഹ്യ പഠനമുറികള്‍ വിപുലപ്പെടുത്തും. കോളേജ് വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനത്തിലൂടേയും, താമസ സൗകര്യം നല്‍കിയും പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായം നല്‍കും.

  8. വന വിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന് സഹായം നല്‍കും. സംസ്കരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. തറവില ഉറപ്പുവരുത്തും. ഗദ്ദിക വിപണന മേളകള്‍, കയര്‍ & ക്രാഫ്റ്റ് കടകള്‍, വനശ്രീ യൂണിറ്റുകള്‍ എന്നിവ അതിനായി ഉപയോഗപ്പെടുത്തും.

  9. കിഫ്ബി സഹായത്തോടെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ നവീകരണം പൂര്‍ത്തിയാക്കും. ഇവിടങ്ങളില്‍ താമസസൗകര്യം, ഭക്ഷണം, വിനോദസൗകര്യങ്ങള്‍, പഠനസൗകര്യങ്ങള്‍ എന്നിവ ഉന്നത നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പുവരുത്തും. അധ്യാപകര്‍, ട്യൂട്ടര്‍മാര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അധ്യാപകര്‍ക്ക് അവരുടെ പ്രദേശത്തെ സ്കൂളുകളില്‍ നിയമനത്തില്‍ മുന്‍ഗണന നല്‍കും.

  10. ആദിവാസി കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

  11. ആദിവാസി ഊരുകളിലെ സന്ദര്‍ശനത്തിനായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ഡിസ്പെന്‍സറികളും ആരംഭിക്കും. ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിചരണം അംഗന്‍വാടി വഴി നല്‍കും. അംഗന്‍വാടികള്‍ വഴി കൃത്യമായി അയണ്‍ ഗുളികകളുടെ വിതരണം ഉറപ്പാക്കും.

  12. ആദിവാസി ഊരുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുകയും ചെയ്യും. സിക്കിള്‍സെല്‍ അനീമിയ പോലുള്ള രോഗങ്ങള്‍ പഠിക്കുന്നതിനു വയനാട്ടില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കും.

  13. ഓരോ ഊരിലേയും കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധര്‍, 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പോഷക ഭക്ഷണം നല്‍കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ കൂടുതല്‍ വ്യാപകമാക്കും.

  14. ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ പരിശീലനം നല്‍കും. അവരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി അവലോകനം ചെയ്യും.

  15. ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഊരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ തീരുമാനം ത്രിതല പഞ്ചായത്തുകള്‍ അംഗീകരിക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സാമൂഹ്യ ഓഡിറ്റ് നിര്‍ബന്ധമാക്കും.

  16. ഇടുക്കിയിലും വയനാടും ഓരോ ട്രൈബല്‍ കോളേജുകള്‍ക്ക് അനുവാദം നല്‍കുന്നതാണ്.

മറ്റു സാമൂഹ്യ വിഭാഗങ്ങള്‍

പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ പണം ലഭ്യമാക്കും.

പരിവര്‍ത്തിത ക്രൈസ്തവര്‍

  1. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും തുല്യമായ അളവില്‍ നല്‍കും. യു.ഡി.എഫ് കാലത്ത് വിദ്യാഭ്യാസ ആനുകൂല്യം 189 കോടി രൂപ കുടിശിക ഈ സര്‍ക്കാരാണ് കൊടുത്തത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പുവരുത്തും.

  2. ദളിത്, പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഠനസമിതിയെ നിയമിക്കും. മതന്യൂനപക്ഷ അവകാശ സ്കോളര്‍ഷിപ്പ് ഇവര്‍ക്കും ലഭ്യമാക്കും.

  3. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുളള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാലം കുടിശികയായി കിടക്കുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.

    പിന്നോക്ക സമുദായ ക്ഷേമം

  4. പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന് വലിയ തോതില്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ സഹായിച്ചതുമൂലം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഗണ്യമായി വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

  5. വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനു യോഗം വിളിക്കും. പ്രായോഗികമായവ നടപ്പാക്കും.

  6. നാടാര്‍ സമുദായത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഹരിഹരന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.

  7. ഗണകന്‍, കണിയാന്‍, കണിശന്‍ തുടങ്ങിയ സമുദായങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തും.

  8. ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കും. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പരമ്പരാഗത ആര്‍ട്ടിസാന്‍സിന്റെ വൈദഗ്ധ്യ വികസനത്തിനും പുതിയ യന്ത്രോ പകരണങ്ങള്‍ പരിശീലിക്കുന്നതിനും സ്കീമുകള്‍ ആവിഷ്കരിക്കും.

    സംവരണഇതര വിഭാഗങ്ങളുടെ ക്ഷേമം

  9. കുമാരപിളള കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കും.

  10. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.

    ന്യൂനപക്ഷ ക്ഷേമം

  11. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് വര്‍ദ്ധിപ്പിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.

  12. കോഴിക്കോട് നിലവിലുണ്ടായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.

  13. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ച് നിയമാനുസൃതമായും ഫലപ്രദമായും വിനിയോഗിക്കും.

  14. അലീഗഡ് സര്‍വ്വകലാശാലയുടെ മലപ്പുറം സെന്റര്‍ പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കും.

  15. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്നതിനു നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.

മറ്റു സാമൂഹ്യ വിഭാഗങ്ങള്‍

പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ പണം ലഭ്യമാക്കും.

പരിവര്‍ത്തിത ക്രൈസ്തവര്‍

  1. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും തുല്യമായ അളവില്‍ നല്‍കും. യു.ഡി.എഫ് കാലത്ത് വിദ്യാഭ്യാസ ആനുകൂല്യം 189 കോടി രൂപ കുടിശിക ഈ സര്‍ക്കാരാണ് കൊടുത്തത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പുവരുത്തും.

  2. ദളിത്, പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഠനസമിതിയെ നിയമിക്കും. മതന്യൂനപക്ഷ അവകാശ സ്കോളര്‍ഷിപ്പ് ഇവര്‍ക്കും ലഭ്യമാക്കും.

  3. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുളള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാലം കുടിശികയായി കിടക്കുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.

    പിന്നോക്ക സമുദായ ക്ഷേമം

  4. പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന് വലിയ തോതില്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ സഹായിച്ചതുമൂലം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഗണ്യമായി വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

  5. വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനു യോഗം വിളിക്കും. പ്രായോഗികമായവ നടപ്പാക്കും.

  6. നാടാര്‍ സമുദായത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഹരിഹരന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.

  7. ഗണകന്‍, കണിയാന്‍, കണിശന്‍ തുടങ്ങിയ സമുദായങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തും.

  8. ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കും. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പരമ്പരാഗത ആര്‍ട്ടിസാന്‍സിന്റെ വൈദഗ്ധ്യ വികസനത്തിനും പുതിയ യന്ത്രോ പകരണങ്ങള്‍ പരിശീലിക്കുന്നതിനും സ്കീമുകള്‍ ആവിഷ്കരിക്കും.

    സംവരണഇതര വിഭാഗങ്ങളുടെ ക്ഷേമം

  9. കുമാരപിളള കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കും.

  10. മുന്നോക്ക വികസന കോര്‍പ്പറേഷനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.

    ന്യൂനപക്ഷ ക്ഷേമം

  11. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് വര്‍ദ്ധിപ്പിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.

  12. കോഴിക്കോട് നിലവിലുണ്ടായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.

  13. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ച് നിയമാനുസൃതമായും ഫലപ്രദമായും വിനിയോഗിക്കും.

  14. അലീഗഡ് സര്‍വ്വകലാശാലയുടെ മലപ്പുറം സെന്റര്‍ പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കും.

  15. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്നതിനു നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.

വയോജനക്ഷേമം

വിപുലമായ വയോജന സര്‍വ്വേ നടത്തും. സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നല്‍കും. എല്ലാ വാര്‍ഡുകളിലും വയോക്ലബ്ബുകള്‍ സ്ഥാപിക്കും. വയോജന അയല്‍ക്കൂട്ടങ്ങള്‍ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഒ.പികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങള്‍ക്കു മരുന്ന് വാതില്‍പ്പടിയില്‍ എന്നിവ ആരോഗ്യ മേഖലയില്‍ ഉറപ്പുവരുത്തും. സംസ്ഥാന – ജില്ല – പ്രാദേശികതലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ രൂപീകരിക്കും. വയോജന നിയമം കര്‍ശനമായി നടപ്പാക്കും. (അനുബന്ധം ഇനം 315-324, 494-496)

വയോജനങ്ങൾ

  1. വിപുലമായ വയോജന സര്‍വ്വേ നടത്തും. അവരുടെ പ്രത്യേകതകളും സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കണക്കുകള്‍ സെന്‍സസ് അടിസ്ഥാനത്തില്‍ തയ്യാറാക്കും. പ്രായം, ജെന്‍ഡര്‍, ഭിന്നശേഷി, പാര്‍ശ്വവല്‍ക്കരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവരെ തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തും ഓരോ വിഭാഗത്തിനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. വിവിധ മേഖലകളില്‍ വിദഗ്ധ അനുഭവങ്ങളുള്ള വയോജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  2. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നാണ് മരുന്ന് എത്തിച്ചു കൊടുക്കുക.

  3. എല്ലാ വാര്‍ഡുകളിലും വയോക്ലബുകള്‍ ആരംഭിക്കും. മേല്‍നോട്ടം കുടുംബശ്രീയ്ക്കായിരിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വയോജന അയല്‍ക്കൂട്ടങ്ങള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ ഇതിനായി ഒരു കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ ഉണ്ടാകും.

  4. സ്വകാര്യവൃദ്ധസദനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും.

  5. വയോജന ക്ലിനിക്കുകളും പ്രത്യേക ഒ.പികളും ആശുപത്രികളില്‍ തുടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തിപ്പെടുത്തും. മുതിര്‍ന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങള്‍, കൃത്രിമ ശ്രവണ സഹായികള്‍ വിതരണം ചെയ്യും.

  6. സാന്ത്വനപരിപാലന ശൃംഖലയുടെ പ്രധാന വലയം വയോജനങ്ങളാണ്. ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്ക് ഡിമന്‍ഷ്യ ആല്‍സ്ഹൈമേഴ്സ് തുടങ്ങിയവ ബാധിച്ച വൃദ്ധജനങ്ങള്‍ക്ക് പരിചരണം നല്‍കുന്നതിന് സാന്ത്വന പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കും.

  7. കൂടുതല്‍ ഫിസിയോ തെറാപ്പിസ്റ്റുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കും.

  8. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമത്തിന്റെ (ങണജടഇ അരേ) നടത്തിപ്പിനായുള്ള സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി മെയിന്റനസ് ട്രിബ്യൂണലിനെയും മെയിന്റനന്‍സ് ഓഫീസറെയും മുഴുവന്‍ സമയ ഉദ്യോഗസ്ഥരാക്കും.

  9. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കും. ഇതിനായി കേന്ദ്ര പി.ഡബ്ല്യ.ുഡി ഭിന്നശേഷിക്കാര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെക്കൂടി ഉള്‍പ്പെടുത്തും.

  10. സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ വയോജന കൗണ്‍സിലു കള്‍ക്കു രൂപം നല്‍കും.

  1. വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജീറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണ്. പ്രായമായ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കും.

  2. വയോജനങ്ങള്‍ക്കുള്ള ഫ്ളൂ, ന്യൂമോകോക്കല്‍ വാക്സിന്‍ പദ്ധതി നടപ്പാക്കുന്നതാണ്.

  3. പൊതു ആശുപത്രികളില്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കും. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ചികിത്സ ഉറപ്പുവരുത്തും.

സ്കൂൾ വിദ്യാഭ്യാസം

നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പുതിയ ഫര്‍ണ്ണിച്ചര്‍, ലാബ്, ലൈബ്രറി, കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പരിഹാരബോധനത്തിനും പ്രത്യേക വിഷയങ്ങള്‍ക്കുള്ള പോഷണത്തിനും അധ്യയന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്കീമുകളെ ശക്തിപ്പെടുത്തും. സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കും. മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡില്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ അഞ്ചു വര്‍ഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും.

പൊതു സേവനങ്ങൾ ലോകോത്തരമാക്കും

  1. കേരളത്തിന്റെ പെരുമ പൊതു വിദ്യാഭ്യാസവും പൊതു ആരോഗ്യ സംവിധാനവുമാണ്. എന്നാല്‍ ഇവയുടെ ഗുണനിലവാരം പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയരാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഈ സേവനങ്ങളെ വീണ്ടും ആധുനികകാലത്തിന് അനുയോജ്യമായ തരത്തില്‍ മികവുറ്റതാക്കി എന്നുള്ളതാണ്. ഇനി അവയെ ലോകോത്തരമാക്കും.

സ്കൂൾ വിദ്യാഭ്യാസം

  1. പൊതുവിദ്യാലയങ്ങളില്‍ വന്ന ഗുണപരമായ മാറ്റത്തെ കേരളത്തിലെ രക്ഷിതാക്കള്‍ അംഗീകരിക്കുന്നു എന്നുള്ളതിന് തെളിവാണ് പൊതു വിദ്യാലയങ്ങളിലേയ്ക്ക് 6.8 ലക്ഷം കുട്ടികള്‍ പുതിയതായി കടന്നുവന്നത്. ഈ പ്രവണത ശക്തിപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

  1. 100 ലക്ഷം ചതുരശ്രയടി സ്കൂള്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയും. സ്കൂള്‍ വിദ്യാഭ്യാസ ഡിജിറ്റലൈസേഷന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.

  2. പുതിയ കെട്ടിടങ്ങളില്‍ പുതിയ ഫര്‍ണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നല്‍കും. പഴയ ഫര്‍ണിച്ചറുകള്‍ പുതുക്കി പുനരുപയോഗിക്കും. മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ലാബുകള്‍ നവീകരിക്കും.

  3. വര്‍ദ്ധിപ്പിക്കുന്നതിനും സ്കീമുണ്ടാകും. കളിസ്ഥലങ്ങള്‍ മെച്ചപ്പെടുത്തും.

  4. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും.

  • ഐറ്റി അധിഷ്ഠിത അധ്യയനത്തില്‍ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം,

  • ജില്ലാ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രം പോലെ പ്രത്യേക വിഷയങ്ങള്‍ ക്കുള്ള പരിപാടികള്‍,

  • പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും മേഖലകള്‍ക്കും വേണ്ടിയുള്ള ശ്രദ്ധ പോലുള്ള പരിപാടികള്‍,

  • ശ്രുതിപാഠം, ഇന്ത്യന്‍ ആംഗ്യഭാഷയില്‍ പരിശീലനം, തേന്‍കൂട് പോലുള്ള ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്കീമുകള്‍,

  • അധ്യയനത്തില്‍ മികവു പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍,

  • സെല്‍ഫ് റിഫ്ളക്ഷന്‍ കിയോസ്കൂള്‍, തിങ്ക് ആന്റ് ലേണ്‍ പ്രോജക്ട്, വിവിധതരം സ്കൂള്‍ ക്ലബ്ബുകള്‍ തുടങ്ങിയ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,

  • കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെ-ഡാറ്റ് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ,

  • കലാകായിക വികസനത്തിനായുള്ള പരിപാടി.

  1. അടുത്തൊരു വര്‍ഷത്തിനുള്ളില്‍ ഓരോ ക്ലാസ്സിലും ആര്‍ജ്ജിക്കേണ്ട

  1. ഭാഷാപരവും ഗണിതപരവുമായ ശേഷി കുട്ടിയുടെ കഴിവിനനുസരിച്ച് പരമാവധി നേടിയെന്ന് ഉറപ്പുവരുത്തും. ഓരോ ഘട്ടത്തിലും നേടേണ്ട പ്രാഥമികശേഷി കുട്ടി കൈവരിച്ചു എന്ന് ഉറപ്പുവരുത്തുന്നതിന് നിരന്തരമായ വിലയിരുത്തലായിരിക്കും പരീക്ഷകള്‍.

  2. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ മാതൃഭാഷാ പഠനത്തിന് മലയാള ഭാഷ നിയമം കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതോടൊപ്പം ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതല്‍ മെച്ചപ്പെടുത്തും. മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, ഇക്യൂബ്ഡ് പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കും.

  3. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പിലാക്കുന്ന നടപടി തുടരും. കുട്ടികളുടെ പഠന സമയം (അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയ സമയം) 200 പ്രവൃത്തി ദിവസം (1000 മണിക്കൂര്‍) ഉറപ്പുവരുത്തും.

  4. പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി കളിപ്പാട്ടം എന്ന പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.റ്റി തയ്യാറാക്കിയിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പ്രീപ്രൈമറി ക്ലാസ് മുറികള്‍ ആകര്‍ഷകവും ശിശുസൗഹൃദവുമാക്കും. പ്രീപ്രൈമറി സേവനവേതന നിരക്കുകള്‍ ഇനിയും മെച്ചപ്പെടുത്തും.

  5. ഓരോ വിദ്യാര്‍ത്ഥിയുടെയും സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി അവയെ പോഷിപ്പിക്കുന്നതിനുള്ള ടാലന്റ് ലാബ്, സര്‍ഗ്ഗവിദ്യാലയ, സഹിതം തുടങ്ങിയ സ്കീമുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇവ കൂടുതല്‍ മെച്ചപ്പെടുത്തും. എല്ലാ കുട്ടികള്‍ക്കും കലാ-കായിക, പ്രവൃത്തി പരിചയ വിദ്യാഭ്യാസം കിട്ടത്തക്ക രീതിയില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും. സ്കൂള്‍ ക്ലസറ്ററുകളുടെ അടിസ്ഥാനത്തില്‍ ഒഴിവു ദിവസങ്ങളില്‍ ഓരോ ഇനത്തിലും വിവിധ കേന്ദ്രങ്ങളില്‍ വച്ച് പരിശീലനം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കും.

  6. അക്കാദമിക്ക് മോണിറ്ററിംഗ് ശക്തിപ്പെടുത്തുന്നതിന് സമഗ്ര ഡിജിറ്റല്‍ വിഭവ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും. അധ്യാപക പരിശീലനം കൂടുതല്‍ ഫലപ്രദമാക്കും. ഓണ്‍ലൈന്‍ രീതികള്‍ കൂടുതല്‍ സ്വീകരിക്കും.

  7. ഹൈടെക് ക്ലാസ് മുറികള്‍ ഉപയോഗിച്ചുള്ള പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പദ്ധതികള്‍, പഠന വിഭവങ്ങള്‍ തയ്യാറാക്കല്‍ ഇവയുടെ ക്ലാസ് റൂം വിനിയോഗത്തിന് അധ്യാപകരെ പ്രാപ്തമാക്കല്‍ എന്നിവ ലക്ഷ്യമാക്കി അധ്യാപക ശാക്തീകരണ പരിപാടി ആവിഷ്കരിക്കും.

  8. പുതിയ ആവശ്യങ്ങള്‍ക്കു അനുയോജ്യമായ തരത്തില്‍ ഐ.ടി.ഐ, പോളിടെക്നിക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങളുടെ പൊതു ചട്ടക്കൂട് മൊത്തത്തില്‍ അഴിച്ചു പണിയും. സാങ്കേതിക വിദ്യാഭ്യാസം ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംവിധാനം ചെയ്യും.

  9. എല്ലാ ജില്ലകളിലെയും അഡീഷണല്‍ സ്കില്‍സ് അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളെ പോളിടെക്നിക്കു കളും ഐ.ടി.ഐകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുമായി ഹബ്ബ് ആന്റ് സ്പോക് മാതൃകയില്‍ ബന്ധിപ്പിക്കും.

  10. 10 സര്‍ക്കാര്‍ ഐ.റ്റി.ഐകളെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ ഐ.റ്റി.ഐ കളുടെയും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

  11. വി.എച്ച്.എസ്.ഇയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കും. എല്ലാ വി.എച്ച്.എസ്.ഇ കളിലേയ്ക്കും എന്‍.എസ.്ക്യു.എഫ് വ്യാപിപ്പിക്കും. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സ്കൂള്‍ വര്‍ക്ക്ഷോപ്പുകള്‍ സാര്‍വ്വത്രികമാക്കും. ഉന്നത വിദ്യാഭ്യാസത്തിനു പോകാത്ത കുട്ടികള്‍ക്ക് നാട്ടിലുള്ള വിവിധ തൊഴിലുകള്‍ ചെയ്യാന്‍ ആവശ്യമായ പരിശീലനം നല്‍കും.

  12. അക്കാദമികതലത്തില്‍ അധ്യാപകരില്‍, പ്രത്യേകിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപകരില്‍, ഗവേഷണതല്‍പ്പരത വളര്‍ത്തുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ശക്തിപ്പെടുത്തും. എന്‍.സി.ഇ.ആര്‍.റ്റി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതോടൊപ്പം സമീപത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗവേഷണബന്ധം വളര്‍ത്തിയെടുക്കും.

  13. അധ്യാപക നിയമനം, തസ്തിക നിര്‍ണയം, സ്ഥലംമാറ്റം, പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ 2021 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കും.

  14. നിലവിലുള്ള പി.ടി.എ, എസ്.എം.സി, എസ്.എം.ഡി.സി സംവിധാനങ്ങളുടെ കൂടുതല്‍ ഏകോപനം ഉറപ്പുവരുത്തും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ അംഗീകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാക്കും.

  15. എല്ലാ സ്കൂളുകള്‍ക്കും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ ഭൗതികസൗകര്യ ഭാഗം വലിയൊരളവില്‍ പൂര്‍ത്തിയായിട്ടുണ്ട്. അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ സമഗ്രമായി പരിഷ്കരിക്കും. ഓരോ സ്കൂളും മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന് ആവശ്യമായ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപംകൊടുക്കും.

  16. ഭിന്നശേഷി കുട്ടികളുടെ അക്കാദമികവും ശാരീരികവുമായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ബി.ആര്‍.സി കളില്‍ ആരംഭിച്ചിട്ടുള്ള ഓട്ടിസം സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കാഴ്ച പരിമിതിയുളള കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റ് വികസിപ്പിക്കും. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കായി പ്രത്യേക പരിപാടി തയ്യാറാക്കും. ഇത്തരം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനു വിവിധ വകുപ്പുകളുടെ കീഴിലുള്ള ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

  17. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുമായി ഉദ്ഗ്രഥിക്കും.

  18. സ്കൂള്‍ മാസ്റ്റര്‍ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉന്നമനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശഭരണ വകുപ്പ്, എം.പി, എം.എല്‍.എ തുടങ്ങിയ ഫണ്ടുകളുടെ വിനിയോഗം കഴിവതും ഈ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

  19. എയ്ഡഡ് സ്കൂളുകളിലെ പാചകപ്പുര മെച്ചപ്പെടുത്തുന്നതിന് പൊതുഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്‍കും. പ്രാദേശിക പിന്തുണയോടെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും.

  20. മുഴുവന്‍ കുട്ടികളുടെയും കായികക്ഷമത ഉറപ്പുവരുത്തുന്ന രീതിയില്‍ ആരോഗ്യ-കായിക വിദ്യാഭ്യാസത്തെ മാറ്റും.

  21. പഠന സാമഗ്രികള്‍, പാഠപുസ്തകം, കൈപ്പുസ്തകം എന്നിവയുടെ അച്ചടി, വിതരണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞൂ വെന്നുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളിലൊന്ന്. ഇത് തുടര്‍ന്നും ഉറപ്പുവരുത്തും.

  22. സ്കൂള്‍ അന്തരീക്ഷം ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കണം. ജൈവ വൈവിദ്യോന പദ്ധതി വിപുലപ്പെടുത്തും. ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കല്‍, മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കല്‍ എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടെയും സാമൂഹിക പിന്തുണയോടെയും നടപ്പിലാക്കും. എല്ലാ സ്കൂളുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.

  23. ഒന്‍പതാം ക്ലാസു മുതല്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി മനസ്സിലാക്കി ഹയര്‍ സെക്കണ്ടറിക്കും അതിനുശേഷമുള്ള ഉന്നത പഠനത്തിനുമുള്ള ഗൈഡന്‍സ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

  24. പൊതുവിദ്യാഭ്യാസ മേഖലയിലെ അനുബന്ധ സ്ഥാപനങ്ങളായ എസ്.സി.ഇ.ആര്‍.ടി, സീമാറ്റ്, എസ്.ഇെ.ഇ.ടി, ഐടി@സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനം വിദഗ്ധരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ മെച്ചപ്പെടുത്തും.

  25. ഐടി@സ്കൂളിനെ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ അഥവാ കൈറ്റ് എന്നാക്കി സമൂലമായി പുനഃസംഘടിപ്പിച്ചു. അതിന്റെ വലിയ മാറ്റവും ഉണ്ടായിട്ടുണ്ട്. സ്കൂള്‍ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി സൃഷ്ടിച്ചിട്ടുള്ള പുതിയ സൗകര്യങ്ങളുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൈറ്റ് നേതൃത്വം നല്‍കും.

  26. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്നവിധം സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകും. അധ്യാപകരുടെയും അനധ്യാപകരുടെയും സേവന-വേതന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

  27. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നേടിയെടുക്കാന്‍ കഴിയുന്ന സവിശേഷ പദ്ധതികള്‍ ആവിഷ്കരിക്കും.

  28. സാക്ഷരതാ മിഷന്‍ പ്രേരക്മാരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കുന്നതാണ്. വര്‍ദ്ധിപ്പിച്ച അലവന്‍സ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഇവരുടെ അലവന്‍സ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അധികമായി ലഭ്യമാക്കും.

  29. എല്ലാ സ്കൂളുകളിലും കണ്‍സിലിംഗ് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇത്തരം കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പാചകത്തൊഴിലാളികള്‍, പ്രീപ്രൈമറി അധ്യാപകര്‍/ആയമാര്‍ എന്നിവരുടെ വേതനം ഉയര്‍ത്തും.

ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി

ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്തും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കു ന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും.

ഉന്നത വിദ്യാഭ്യാസം

  1. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എന്റോള്‍മെന്റ് റേഷ്യോ 75 ശതമാനമായെങ്കിലും ഉയര്‍ത്തണം. അഖിലേന്ത്യാ ശരാശരി 26 ശതമാനമാണ്. ഇപ്പോള്‍ കേരളത്തിലെ എന്റോള്‍മെന്റ് 37 ശതമാനമാണ്. പക്ഷെ ഇതില്‍ പുറത്തു പഠിക്കുന്ന കുട്ടികളുടെ എണ്ണം ഉള്‍പ്പെടില്ല. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടത്തും. ഇവരെക്കൂടി പരിഗണിക്കുകയാണെങ്കില്‍ ഒരു പക്ഷെ ഏതാണ്ട് 16-17 ലക്ഷം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ട്. ഇത് 20-22 ലക്ഷമായി ഉയര്‍ത്തും. ഇതിനായി 2021 ല്‍ കോളേജുകള്‍ തുറക്കുമ്പോള്‍ 20000 പേര്‍ക്ക് അധിക പഠനസൗകര്യം ഉണ്ടാകും. 10 ശതമാനം സീറ്റ് വര്‍ദ്ധന, പുതിയ കോഴ്സുകള്‍, ഗവേഷണ സൗകര്യ വര്‍ദ്ധന. 2021-22ല്‍ തെരഞ്ഞെടുത്ത കോളേജുകളില്‍ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളി ലൂടെയും പരീക്ഷണാടിസ്ഥാനത്തില്‍ പഠനസൗകര്യം ഒരുക്കും.

  2. സര്‍വ്വകലാശാലകള്‍ക്കുള്ളില്‍, കേരളത്തിലെ ശാസ്ത്ര പ്രതിഭകളുടെ പേരില്‍ 30 ഓട്ടോണമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതാണ്. ഏറ്റവും പ്രഗത്ഭരായ വിദഗ്ദ്ധരെയോ പണ്ഡിതന്മാരെയോ സേര്‍ച്ച് കമ്മിറ്റി വഴി ദേശീയതലത്തില്‍ നിന്ന് തെരഞ്ഞെടുത്തതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാപനങ്ങളിലേയ് ക്കുള്ള നിയമനങ്ങള്‍ നടത്തുക. ഈ പ്രഗത്ഭ മേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്കൂളുകള്‍ രൂപാന്തരപ്പെടുക. ഇവയില്‍ നല്ല പങ്കും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളോ ഇന്റര്‍ ഡിസിപ്ലിനറി സെന്ററുകളോ ആയിരിക്കും.

  3. നിലവിലുള്ള യൂണിവേഴ്സിറ്റി സ്കൂളുകള്‍/ഡിപ്പാര്‍ട്ട്മെന്റുകള്‍/ സെന്ററുകള്‍ എന്നിവയുടെ മികവ് പരിശോധിച്ച് അവയെ പുതിയ മികവിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തും. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസന ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കെ-ഡിസ്ക് തുടങ്ങിയ സ്ഥാപനങ്ങളു മായി ചര്‍ച്ച ചെയ്താണ് സെന്ററുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.

  4. പ്രതിമാസം 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. അധികമായി ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് 50000 രൂപ വരെ ആവശ്യമെങ്കില്‍ ലഭ്യമാക്കും. രണ്ടു വര്‍ഷത്തേയ്ക്കായിരിക്കും ഫെലോഷിപ്പ്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിദഗ്ധര്‍ക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ദേശീയ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും പ്രത്യേകം പരസ്യം ചെയ്തായിരിക്കും ആളെ തെരഞ്ഞെടുക്കുക. ഫെലോഷിപ്പുകളുടെ വിഷയങ്ങള്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് തീരുമാനിക്കുക.

  5. കിഫ്ബി ധനസഹായത്തോടെ സര്‍വ്വകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ്. മേജര്‍ സര്‍വ്വകലാശാലകള്‍ക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതം അനുവദിക്കും. ലാബുകള്‍, ക്ലാസ് മുറികള്‍, സ്റ്റുഡന്റ്/ ഫാക്കല്‍റ്റി ഹോസ്റ്റല്‍, ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ എന്നിവയ്ക്കാണ് പണം അനുവദിക്കുക.

  6. കേരള സാങ്കേതിക സര്‍വകലാശാലയ്ക്കും മെഡിക്കല്‍ സര്‍വ്വകലാശാല യ്ക്കും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കും പുതിയ ആസ്ഥാന മന്ദിരങ്ങള്‍ പണിയും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് പുതിയ ആസ്ഥാന മന്ദിരം ലഭ്യമാക്കും.

  7. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പദ്ധതി അടങ്കല്‍ ഗണ്യമായി ഉയര്‍ത്തും.

  8. ഐ.ഐ.ഐ.ടി.എം.കെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇന്നവേറ്റീവ് ഗവേഷണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍ണ്ണായക പങ്ക് വഹിക്കാനാവും വിധം വികസിപ്പിക്കും.

  9. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചര്‍ സ്റ്റഡീസ് സ്ഥാപിക്കും, അത് എല്ലാത്തരം ഭാവി സാങ്കേതികവിദ്യകളിലും സാങ്കേതങ്ങളിലും ഊന്നല്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാവി സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് പുതിയ കോഴ്സ് ഉള്ളടക്കം നിര്‍ദ്ദേശിക്കും.

  10. സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ അടുത്തു മനസ്സിലാക്കാനും പ്രധാന വിദേശ ഭാഷകളില്‍ നമ്മുടെ ബിരുദ – ബിരുദാനന്തര വിദ്യാര്‍ത്ഥികളെ സജ്ജമാക്കാന്‍ സര്‍വ്വകലാശാലകളില്‍ സംവിധാനം ഒരുക്കും.

  11. ഓണ്‍ലൈനായുള്ള MOOC മാതൃകയിലുള്ള കോഴ്സുകളുടെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തും. പരമ്പരാഗതമായ കോഴ്സുകള്‍ MOOC കോഴ്സുകളും മിശ്രമാക്കാവുന്നതാണ്.

  12. കേരളത്തിലെ സര്‍വ്വകലാശാലകളും വിദേശ സര്‍വ്വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമായുള്ള സമ്പര്‍ക്കവും അക്കാദമിക് സഹകരണങ്ങളും പ്രോത്സാഹിപ്പിക്കും.

  13. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ സ്പോക്കണ്‍ അറബി കോഴ്സുകള്‍ക്കു പ്രാധാന്യം നല്‍കി ഒരു പഠനകേന്ദ്രം ആരംഭിക്കും.

  14. ഉന്നത വിദ്യാഭ്യാസ വ്യവസായ വികസന സഹകരണം ശക്തിപ്പെടുത്തും. ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഉന്നതവിദ്യാപീഠങ്ങള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, നൂതനവിദ്യാ പ്രോത്സാഹന പദ്ധതികള്‍ എന്നിവയൊക്കെയായിരിക്കും ഈ സഹകരണത്തിന്റെ മുഖ്യചാലുകള്‍.

  15. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികള്‍ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യും. അസാപ്പിനായിരിക്കും ഇതിന്റെ ചുമതല.

  16. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ 512 കോടി രൂപ വീതം മുടക്കി വിപുലീകരിക്കും. നാക് അക്രെഡിറ്റേഷനുവേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിനു പ്രത്യേക ധനസഹായം നല്‍കും.

  17. ‘ബി+’നു മുകളില്‍ ഗ്രേഡുള്ള എല്ലാ കോളജുകള്‍ക്കും പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇനിയും അനുവദിക്കും.

  18. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബിരുദ-ബിരുദാനന്തര പഠനത്തിനുള്ള കരിക്കുലം പരിഷ്കരിക്കും. വ്യത്യസ്ത വിഷയങ്ങളിലുള്ള നിപുണത വികസിപ്പിക്കുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കും.

  19. ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ പരിവര്‍ത്തനത്തില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സി.ഡബ്ല്യൂ.ഡി.ആര്‍.എം, കെ.എഫ്.ആര്‍െ.എ, നാറ്റ്പാക്ക് തുടങ്ങിയ സ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സ്റ്റെക്കിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കു പൂര്‍ണ ഓട്ടോണമി നല്‍കുകയും കൗണ്‍സിലിന്റെ ചുമതല ഏകോപനം, അവലോകനം, പൊതുദിശ നിര്‍ണയിക്കല്‍ എന്നിവയില്‍ ഒതുക്കുകയും ചെയ്യും. ഇന്‍സ്റ്റിിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലോകോത്തര സ്ഥാപനമാക്കും.

  20. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന് ഓട്ടോണമി നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്ര പാഠശാലയാക്കി മാറ്റും.

  21. പഠനത്തിനൊപ്പം വരുമാനം കൂടി ഉറപ്പാക്കാന്‍ സാധിക്കുംവിധം ഏണ്‍ ബൈ ലേണ്‍ പദ്ധതി വിപുലീകരിക്കും.

  22. പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്തുതന്നെ പ്രായോഗിക പരിശീലനം ഉറപ്പാക്കാന്‍ തെരഞ്ഞെടു ക്കപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കും.

  23. വിവിധ സര്‍വ്വകലാശാല ലൈബ്രറികളിലെ ഇ-റിസോഴ്സ് മറ്റിതര സര്‍വ്വകലാശാലകളിലടക്കമുള്ള സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥിക ള്‍ക്കും ലഭ്യമാക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇ-ജേര്‍ണല്‍ കണ്‍സോര്‍ഷ്യം നടപ്പാക്കും. സര്‍വ്വകലാശാലകളിലെയും അഫിലേറ്റഡ് കോളേജുകളിലെയും ഡിപ്പാര്‍ട്ട്മെന്റുകളെ ഗ്രേഡ് ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്കരിക്കും. മികച്ച ഗ്രേഡ് ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

  24. ജ്ഞാനസമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ ബഹുവിഷയ സ്പര്‍ശിയായ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. കല, സാംസ്ക്കാരിക മേഖലയില്‍ ഇത്തരത്തിലുള്ള സ്ഥാപനമായിരിക്കും സ്കോപ്. (Skope-School of Knowledge, Performance and Aesthetics). ഇത് കേരളത്തിലും ഇന്ത്യയിലും അന്യരാജ്യങ്ങളിലുമുള്ള വിവിധ ശാസ്ത്ര-കലാ-സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പ്രഗത്ഭര്‍ക്ക് ഒത്തുകൂടി പ്രവര്‍ത്തിക്കാനുള്ള സംവിധാനമൊരുക്കും.

  25. സ്വാശ്രയ സ്ഥാപനങ്ങളിലെ അക്കാദമിക ഗുണമേന്മ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള അക്രെഡിറ്റേഷന്‍ സംവിധാനം ആരംഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുക. ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. അവ ഫലപ്രദമാക്കും.

  26. സര്‍വകലാശാലകളിലെ സിലബസ് കാലോചിതമായി പരിഷ്കരിക്കും. പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി ഓരോ സര്‍വ്വകലാശാലയും അവരവരുടെ സിലബസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  27. കൂടുതല്‍ ഡോക്ടറല്‍ സീറ്റുകളും സ്കോളര്‍ഷിപ്പുകളും അനുവദിക്കും. ജ്ഞാനോല്‍പ്പാദനത്തിന് ശേഷിയും യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനു ബിരുദ-ബിരുദാനന്തര കാലത്ത് വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ക്ക് ഊന്നല്‍ കൊടുക്കും. ഗവേഷണ മെത്തഡോളജിയില്‍ പാര്‍ടൈം കോഴ്സുകള്‍ ആരംഭിക്കും.

  28. കേരളത്തിലെ അക്കാദമിക ജേര്‍ണലുകള്‍ക്ക് ഉദാരമായ സാമ്പത്തിക പിന്തുണ നല്‍കും. ഈ ജേര്‍ണലുകള്‍ റഫറീയിഡ് പ്രസിദ്ധീകരണങ്ങളാ ണെന്ന് ഉറപ്പുവരുത്തും.

  29. അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുളള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനു ചലഞ്ച് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കും. ഉദാരമായ സാമ്പത്തിക പിന്തുണയോടെ വിവിധ മേഖലകളില്‍ ഗവേഷണ പ്രോജക്ടുകളെടുക്കാന്‍ ഈ സ്ഥാപനങ്ങളെ പ്രേരിപ്പിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ അല്ലാതെയോ കോഴ്സുകള്‍ നടത്തുന്നതിന് കോളേജുകളുടെ ഗ്രേഡ് കണക്കിലെടുത്തുകൊണ്ടായിരിക്കും.

  30. എല്ലാ കോളേജ് അധ്യാപകര്‍ക്കും സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്‍ഡക്ഷന്‍ കോഴ്സുകള്‍ സംഘടിപ്പിക്കും. അധ്യാപകര്‍ക്ക് ഇന്‍സര്‍വ്വീസ് കോഴ്സുകള്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വിപലുപ്പെടുത്തും. മാനദണ്ഡങ്ങള്‍ക്ക നുസരിച്ച് പൂര്‍ണ്ണമായ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

  31. സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പൂര്‍ണമായും നികത്തും. പുതിയ വകുപ്പുകളും അതിന് ആവശ്യമായ പിന്തുണാസംവിധാനങ്ങളും സൃഷ്ടിക്കും.

  32. സര്‍വകലാശാല ഗ്രന്ഥാലയങ്ങളെ അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങളായി മാറ്റും. പഴയ പുസ്തകങ്ങളും രേഖകളുമെല്ലാം ഡിജിറ്റലൈസ് ചെയ്യും. ലൈബ്രറി, പുസ്തകമെടുക്കുന്നതിനു മാത്രമല്ല, കുട്ടികള്‍ക്കുളള ഒരു പഠനകേന്ദ്രം കൂടിയാക്കി മാറ്റും. നൂറുകണക്കിന് കുട്ടികള്‍ക്ക് ഒരുമിച്ചിരിക്കുന്നതിന് ആവശ്യമായ വിശാലമായ ഹാളുകള്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലൈബ്രറികളില്‍ ലഭ്യമാക്കും. സര്‍വ്വകലാശാല, കോളേജ് ലൈബ്രറികളെ ഓണ്‍ലൈനായി ബന്ധിപ്പിക്കും.

  33. സ്കോളര്‍ഷിപ്പ് ഫണ്ടിലേയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റിന് പുറമേ സംഭാവനകളും എന്‍ഡോവ്മെന്റുകളും ചേര്‍ത്ത് വിപുലീകരിക്കും. സ്കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കും.

  34. സര്‍വ്വകലാശാല നിയമങ്ങള്‍ പുനരവലോകനം ചെയ്യുകയും അക്കാദമിക മികവിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

  35. പ്രവേശന പരീക്ഷ കമ്മീഷണര്‍ ഓഫീസിനെ ആധുനീകരിച്ചുകൊണ്ട് അലോട്ട്മെന്റ് പ്രക്രിയ ലളിതമാക്കും. ഇതുപോലെ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, പ്രത്യേകിച്ച് എസ്.സി/എസ്.ടി വിഭാഗത്തിലുള്ള വരുടെയും മിശ്രവിവാഹത്തിലുള്ളവരുടെയും നടപടി ക്രമങ്ങള്‍ ലളിതമാക്കും.

  36. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പ് വരുത്തും. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പ് വരുത്തും.

  37. കോളേജ് ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കും. അവയ്ക്കു പ്രത്യേക ധനസഹായം അനുവദിക്കും.

  38. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്വാശ്രയ കോളേജുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

  39. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കെല്ലാം അക്രെഡിറ്റേഷന്‍ ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. തെരഞ്ഞെടുത്ത കോളേജുകളെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആയി ഉയര്‍ത്തും.

  40. ഇന്ത്യയില്‍ ആദ്യമായി വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പരിഹരിക്കുന്നതിനു സ്കീം ആരംഭിച്ചത് കേരളത്തിലാണ്. അനുഭവം പുനരവലോകനം ചെയ്ത് ഇതു പരിഷ്കരിക്കും. ജോലി ലഭിക്കുന്നതുവരെ തിരിച്ചടവ് നിര്‍ബന്ധിക്കാന്‍ പാടില്ല. ജോലി ലഭിച്ചാലും വരുമാനത്തിലെ നിശ്ചിത ശതമാനത്തിലധികം തിരിച്ചടവ് വരാന്‍ പാടില്ല. ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

ആരോഗ്യ സംരക്ഷണം ലോകോത്തരം

താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും, ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യനില നിരന്തരമായി മോണിറ്റര്‍ ചെയ്യുന്നതിനു വികേന്ദ്രീകൃത ജനപങ്കാളിത്ത സംവിധാനം ഏര്‍പ്പെടുത്തും. തുടക്കത്തില്‍ത്തന്നെ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിച്ച് പ്രതിരോധിക്കും. കാന്‍സര്‍, ഹൃദ് രോഗം, വൃക്കരോഗം തുടങ്ങിയവ ജീവിതശൈലീ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ജില്ലാ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും. പബ്ലിക് ഹെല്‍ത്ത് കേഡര്‍ നടപ്പാക്കും. ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലും ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും.

പൊതുജനാരോഗ്യം

  1. പകര്‍ച്ചവ്യാധികളും പകര്‍ച്ചേതര രോഗങ്ങളും മാനസിക രോഗങ്ങളും അപകടംമൂലമുണ്ടാകുന്ന മരണവും ആരോഗ്യ പ്രത്യാഘാതങ്ങളും രോഗാതുരത കുറയ്ക്കുന്നതിനായുള്ള പദ്ധതി മിഷന്‍ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. രോഗാതുരത കുറയ്ക്കുന്നതിലൂടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ ചെലവ് കുറച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

  1. ഓരോ പ്രദേശത്തെയും പൗരന്‍മാരുടെ മുഴുവന്‍ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുകയും, പ്രതിരോധിക്കുകയും ചെയ്യും. രോഗികള്‍ക്ക് കൃത്യമായി സബ്സെന്ററുകള്‍ വഴി മരുന്ന് ലഭ്യമാക്കും. തുടര്‍ച്ചയായ ജനകീയ മെഡിക്കല്‍ സര്‍വ്വയലന്‍സും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ഉറപ്പുവരുത്തിക്കൊണ്ട് രോഗാതുരത കുറയ്ക്കാനാവും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുന്‍കൈയില്‍ വിപുലമായൊരു ജനകീയ ആരോഗ്യ ക്യാമ്പയിനായി ഇതു വളര്‍ത്തിയെടുക്കും. സമ്പൂര്‍ണ്ണ സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടി എല്ലാ ജില്ലകളിലും കൃത്യതയോടെ നടപ്പിലാക്കും.

  2. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാക്കും. എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒ.പിയും ലാബും ഫാര്‍മസിയുമുണ്ടാകുമെന്ന് ഉറപ്പുവരുത്തും. ബഹുഭൂരിപക്ഷം സ്ഥാപനങ്ങളെയും ദേശീയ അക്രഡിറ്റേഷന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും.

  3. ആരോഗ്യ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് കേഡര്‍ നടപ്പിലാക്കും. ആരോഗ്യ വകുപ്പിനെ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. മോഡേണ്‍ മെഡിസിന് പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വ്വീസസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ എന്നിങ്ങനെ മൂന്നു ഉപ വിഭാഗങ്ങളുണ്ടാവും. പ്രാഥമിക, സാമൂഹിക, ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ഭരണപരമായ തസ്തികകളായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, വിവിധ പൊതുജനാരോഗ്യ പരിപാടികളുടെ ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന ഡോക്ടര്‍മാരും പബ്ലിക് ഹെല്‍ത്ത് കേഡറില്‍പ്പെടും. ക്ലിനിക്കല്‍ സര്‍വ്വീസില്‍ സ്പെഷ്യലിസ്റ്റുകളും സൂപ്രണ്ട് പോലുള്ള ഭരണനിര്‍വ്വഹണ തസ്തികകളും പെടും. മെഡിക്കല്‍ കോളേജുകളിലുള്ളവരാവും മെഡിക്കല്‍ എഡ്യുക്കേഷന്‍ കേഡറിലുണ്ടാവുക.

  4. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (ടഒഅ) വഴിയായിരിക്കും ഇത് നടപ്പാക്കുന്നത്.

  5. ഈ സ്കീമില്‍ റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടുത്തും. ഡാറ്റാ ബെയ്സില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തി സ്കീം വിപുലീകരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്കു വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി തുടരും.

  6. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടത്തിപ്പ് കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. ആക്ടുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട, ഇടത്തരം ആശുപത്രികളുടെയും ലബോറട്ടറികളുടെയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കും. വിവിധ ചികിത്സയ്ക്കായി ചുമത്താവുന്ന ഫീസുകൂടി ഉള്‍പ്പെടുത്തും.

  7. സ്കൂള്‍ ആരോഗ്യ പദ്ധതി കൂടതുല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്ന താണ്.

  8. വൃദ്ധരുടെ ആരോഗ്യ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് സമഗ്രമായ ഒരു സമഗ്ര വൃദ്ധാരോഗ്യ സംരക്ഷണ പരിപാടി ആസൂത്രണം ചെയ്യുന്നതാണ്. വയോജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വയോജന കമ്മീഷന്‍ രൂപീകരിക്കും. കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

  9. വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജീറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണ്. പ്രായമായ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കും.

  10. വയോജനങ്ങള്‍ക്കുള്ള ഫ്ളൂ, ന്യൂമോകോക്കല്‍ വാക്സിന്‍ പദ്ധതി നടപ്പാക്കുന്നതാണ്.

  11. പൊതു ആശുപത്രികളില്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കും. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ചികിത്സ ഉറപ്പുവരുത്തും.

  12. പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കും. സ്തനാര്‍ബുദവും തൈറോയ്ഡ് ക്യാന്‍സറും കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ രണ്ട് ക്യാന്‍സറുകളെ സംബന്ധിച്ചും വിശദമായ ഗവേഷണം നടത്തുന്നതാണ്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ തടയുന്നതിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ നല്‍കുന്നതാണ്.

  13. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

  14. കേരളത്തില്‍ കാണുന്ന രോഗങ്ങള്‍ക്കു വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദ്ദേശക തത്വങ്ങളും തയ്യാറാക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ സംഘടനകളുമായി ആലോചിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെന്റ് ഗൈഡ് ലൈന്‍സ് തയ്യാറാക്കി നടപ്പാക്കുന്നതാണ്.

  15. കുടുംബ ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക്, ജില്ലാ, സംസ്ഥാനതല കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെലിമെഡിസിന്‍ സംവിധാനം ഒരുക്കും. ഡോക്ടര്‍മാര്‍ക്ക് കെ-ഹെല്‍ത്ത് ആപ്ലിക്കേഷനിലൂടെ നിസാര രോഗങ്ങള്‍ക്ക് വീഡിയോ കോളിലൂടെ കണ്‍സല്‍ട്ടേഷന്‍ നല്‍കാനും എല്ലാ രേഖകളും വൈദ്യനിര്‍ദ്ദേശങ്ങളും സ്വയമേവ രേഖപ്പെടുത്താനും വേണ്ട സംവിധാനം ഒരുക്കും.

  16. ഇ-ഹെല്‍ത്തിനെ ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ ഐ.റ്റി അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്ന ഏജന്‍സിയായി ഉയര്‍ത്തും.

  17. കൊവിഡ് വാക്സിനും അതുപോലെ തന്നെ സൗജന്യമായിരിക്കും.

  18. മെഡിക്കല്‍ ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റായ പാലക്കാട്ടെ ഇമേജിന്റെ മാതൃകയില്‍ ആവശ്യാനുസൃതം കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. അതിനു പുറമേ മെഡിക്കല്‍ കോളേജുകളിലും വലിയ സര്‍ക്കാര്‍ ആശുപത്രികളിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

  19. പുതിയ കേരള പൊതുജനാരോഗ്യ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നിയമ നിര്‍മ്മാണ നടപടി സ്വീകരിക്കുന്നതാണ്. ഇന്നു നിലവിലിരിക്കുന്ന രണ്ടു പൊതുജനാരോഗ്യ നിയമങ്ങളിലെ (തിരുവിതാംകൂര്‍ കൊച്ചിയും മലബാറും) പ്രസക്തമായ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ നിയമം വരുന്നതോടെ പഴയ രണ്ട് നിയമങ്ങളും ഇല്ലാതാകും.

  20. കേരളത്തില്‍ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1953 ഉം മലബാര്‍ പ്രദേശത്തുള്ളവരുടേത് മദ്രാസ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1914 ഉം പ്രകാരമാണ് നടത്തുന്നത്. തിരുവിതാംകൂര്‍ കൊച്ചി ആക്ട് എല്ലാ വൈദ്യ വിഭാഗങ്ങളുടെയും രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ മദ്രാസ് ആക്ട് ആധുനിക ചികിത്സകരുടേത് മാത്രമാണ് നടത്തുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഒരു ഏകീകൃത മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് തയ്യാറാക്കി നടപ്പിലാക്കുന്നത്.

  21. ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനം തയ്യാറാക്കിയിട്ടുള്ള ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

  22. ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാലിയേറ്റീവ് നെറ്റുവര്‍ക്ക്. ഇവയുടെ ഏകോപന ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വിദഗ്ധ ചികിത്സാ പിന്തുണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ്. ഇപ്പോള്‍ സെക്കണ്ടറിതല പരിചരണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ട്. പാലിയേറ്റീവ് മേഖലയില്‍ കൂടുതല്‍ നേഴ്സുമാരെയും ഫിസിയോ തെറാപ്പിസ്റ്റു മാരെയും നിയോഗിക്കും. കിടപ്പുരോഗികള്‍ക്ക് പരിചരണവും മരുന്നും ആവശ്യമുള്ളിടങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും ഉറപ്പുവരുത്തും.

  23. ഇ.എസ്.ഐ ആശുപത്രികളുമായി സഹകരിച്ച് തൊഴില്‍ജന്യ രോഗങ്ങളെ സംബന്ധിച്ച് പഠനം നടത്തി ഉചിതമായ പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പരമ്പരാഗത മേഖലയിലെ തൊഴില്‍ജന്യ രോഗങ്ങള്‍ നിര്‍ണ്ണയിച്ച് അതിന് ആവശ്യമായ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക പ്രാധാന്യം നല്‍കും.

  24. എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് പ്രത്യേക സ്കീം ഉണ്ടാക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള രോഗികളുടെ പുനരധി വാസത്തിന് പ്രത്യേക സഹായം നല്‍കും.

  25. താലൂക്ക് ആശുപത്രി വരെ സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനം ഒരുക്കും. കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യം ഇരട്ടിയാക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വിഭാഗമുണ്ടാവും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനമുണ്ടാക്കും. ഇപ്രകാരം ഓരോ തലത്തിലും വേണ്ടുന്ന മിനിമം സൗകര്യങ്ങള്‍ എന്തെന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ആ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

  26. സ്വകാര്യമേഖലയിലെ എല്ലാ നേഴ്സുമാര്‍ക്കും ന്യായമായ മിനിമം വേതനവും മറ്റ് സേവന വ്യവസ്ഥകളും നടപ്പിലാക്കും. തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

  27. കേരളത്തിലെ മൂവായിരത്തോളം വരുന്ന ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും നേരിടുന്ന സവിശേഷമായ പ്രശ്നങ്ങളെ പഠിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.

    മെഡിക്കല്‍ കോളേജ്

  28. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാതാലൂക്ക് ആശുപത്രികളുടെ നവീകരണം പൂര്‍ത്തിയാക്കും. പുതിയ മെഡിക്കല്‍ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സര്‍വ്വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും.

  29. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവര്‍ത്തന സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി നടപ്പാക്കും. ആരോഗ്യ ഗവേഷണത്തെയും അതുമായി ബന്ധപ്പെട്ട അക്കാദമിക് പ്രസിദ്ധീകരണങ്ങളെയും പ്രോത്സാഹിപ്പിക്കും.

  30. എല്ലാ മെഡിക്കല്‍ കോളേജുകളും മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ എന്നിങ്ങനെ അഞ്ചു സ്ഥാപനങ്ങളുള്ള സമുച്ചയങ്ങളാക്കി മാറ്റുന്നതാണ്.

  31. പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നേഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും. നേഴ്സിംഗ് പാസ്സായവര്‍ക്ക് വിദേശഭാഷാ നൈപുണിയിലടക്കം ഫിനിഷിംഗ് കോഴ്സുകള്‍ വിപുലപ്പെടുത്തും. വിദേശ ആശുപത്രികളുമായി ഇക്കാര്യത്തില്‍ സഹകരിക്കും.

  32. മെഡിക്കല്‍ കോളേജുകളില്‍ ജെറിയാട്രിക്, ഫാമിലി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, സ്പോര്‍ട്ട്സ് മെഡിസിന്‍, ക്ലിനിക്കല്‍ എംബ്രോയോളജി, റേഡിയേഷന്‍ ഫിസിക്സ്, ജെനറ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിസിട്രേഷന്‍ എന്നിവയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതാണ്. ഫാര്‍മസി കോളേജുകളില്‍ ഡി.ഫാം, എം.ഫാം എന്നിവയും പി.എച്ച.്ഡി പ്രോഗ്രാമും ആരംഭിക്കും.

  33. ക്യാന്‍സര്‍ സെന്ററുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് നടപ്പാക്കും.

  34. മെഡിക്കല്‍ കോളേജുകളും അവ സേവിക്കുന്ന ജില്ലകളും ഒരു യൂണിറ്റായി പരിഗണിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതി രൂപീകരിക്കും.

  35. മെഡിക്കല്‍ കോളേജുകളിലെ സാമൂഹ്യാരോഗ്യ വിഭാഗങ്ങള്‍ (കമ്മ്യൂണിറ്റി മെഡിസിന്‍) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിലും ആരോഗ്യ പഠനങ്ങള്‍ നടത്തുന്നതിനും സഹായിക്കുന്ന തിനുമുള്ള നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കും.

  36. പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതാണ്. പത്തോളജി, മൈക്രോ ബയോളജി, ഇമ്മ്യൂണോളജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യം ഈ ലാബുകളില്‍ ഉണ്ടായിരിക്കും.

  37. ലബോറട്ടറി, ഇമേജിംഗ് ഫിസിഷ്യന്‍മാരും സാങ്കേതിക വിദഗ്ധരുമുള്‍പ്പെട്ട ഒരു ക്ലിനിക്കല്‍ ഡയഗ്നോസ്റ്റിക് ടെക്നോളജി കൗണ്‍സില്‍ രൂപീകരിക്കുന്നതാണ്. രോഗനിര്‍ണ്ണയ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെയും നിലവാര സൂചകങ്ങളുടെയും പാലനം ഈ കൗണ്‍സില്‍ കാലാകാലങ്ങളില്‍ വിലയിരുത്തും.

  38. കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ഡ്രഗ് ഫോര്‍മുലറി സമിതിയെ നിയോഗിക്കുന്നതാണ്. സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് കോളേജുകളെ ഫോര്‍മുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തുന്നതാണ്. ഇതിനു പുറമേ ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ന്യൂസ് ലെറ്റുകളും പ്രസിദ്ധീകരിക്കും.

  39. ആരോഗ്യ ബോധവല്‍ക്കരണം, ജനകീയ ആരോഗ്യ ഇടപെടലുകള്‍, സൈക്കിളിംഗ് പോലുള്ള ആരോഗ്യ കായിക പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

ആയുഷ് പ്രോത്സാഹനം

കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിക്കും. ആയൂര്‍വ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും. ആയൂര്‍വ്വേദ ഔഷധ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കും. ആയൂര്‍വ്വേദ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും ഡിസ്പെന്‍സറികള്‍ ആരംഭിക്കും.

ആയുഷ്

  1. രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും ആരോഗ്യ സംരക്ഷണത്തിലും ആയുഷ് സമ്പ്രദായങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി രോഗാതുരത കുറയ്ക്കാന്‍ ശ്രമിക്കും. ആയുര്‍വേദ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സി.സി.ഐ.എം നിബന്ധനകള്‍ അനുസരിച്ച് മെച്ചപ്പെടുത്തും.

  1. കണ്ണൂരിലെ ആയുര്‍വേദ ഗവേഷണ ഇന്‍സിസ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആയുര്‍വേദത്തെ തെളിവധിഷ്ഠിതമായും (ഋ്ശറലിരല ആമലെറ ങലറശരശില) ശാസ്ത്രീയമായും വികസിപ്പിക്കും.

  2. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ആയുര്‍വേദ ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് അയല്‍ക്കൂട്ട കൃഷി ആരംഭിക്കും. കാടുകളില്‍ നിന്നും മറ്റും ഔഷധങ്ങള്‍ ശേഖരിക്കു ന്നവരുടെ സ്വയംസഹായ സംഘങ്ങള്‍ക്കു രൂപം നല്‍കും. സമാനമായ രീതിയില്‍ ഹോമിയോപതി ഔഷധികള്‍ക്ക് ആവശ്യമായ ഔഷധ കൃഷിയും പ്രോത്സാഹിപ്പിക്കും.

  3. ആയുര്‍വേദ ഔഷധനിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും. മരുന്നുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് രാസചേരുവ കൃത്യമായി രേഖപ്പെടുത്തി വിപണനം ചെയ്യാന്‍ നടപടിയെടുക്കും. അശാസ്ത്രീയ ഔഷധ ഉപയോഗം തടയും.

  4. ഔഷധ നിര്‍മ്മാണ ടെക്നീഷ്യന്‍ കോഴ്സ്, ഔഷധം സംഭരണ പരിശീലനം, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ ടെക്നീഷ്യന്‍, എന്നിവയില്‍ സ്ഥിരമായ കോഴ്സുകള്‍ നടത്തി ഈ മേഖലയിലെ മനുഷ്യ വിഭവശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ പരമ്പരാഗത വൈദ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

  5. എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ ഉറപ്പുവരുത്തും.

  6. ഹോമിയോപ്പതിയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും.

  7. സിദ്ധയുനാനി സമ്പ്രദായങ്ങള്‍ക്ക് പ്രചാരമുള്ള സ്ഥലങ്ങളില്‍ അവയുടെ സേവനം ആയുഷ് മിഷന്‍ വഴി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

എല്ലാവർക്കും കുടിവെള്ളം

5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂര്‍ത്തീകരിക്കും.

കുടിവെള്ളം

  1. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും. ജല്‍ജീവന്‍ മിഷന്‍ വഴി 21 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കും. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമതലത്തില്‍ പൂര്‍ണ്ണമായും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

  2. ജലവിതരണ പദ്ധതികളുടെ സമ്പൂര്‍ണ്ണ കണക്കെടുപ്പ് ജലനിധി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കും. സ്രോതസിന്റെ ശേഷി, ലഭ്യത, യഥാര്‍ത്ഥ്യത്തില്‍ നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം, നിലവിലുള്ള ജലവിതരണക്ഷമത, പൈപ്പ്, ടാങ്ക്, ടാപ്പുകള്‍ തുടങ്ങിയവയുടെ യഥാര്‍ത്ഥ സ്ഥിതി, ജലഗുണനിലവാരം, ശുദ്ധീകരണ സംവിധാനത്തിന്റെ കാര്യക്ഷമത, നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിന് സംസ്ഥാനവ്യാപകമായി സോഷ്യല്‍ ഓഡിറ്റ് നടത്തും.

  3. നഗരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബ്രഹത് പദ്ധതികള്‍ അനിവാര്യമാണ്. പഴയ പദ്ധതികള്‍ പലതും കിഫ്ബി വഴി പുനരുദ്ധരിക്കുന്നുണ്ട്. ജലജീവന്‍ മിഷന്‍ സ്കീമും ഇതിനായി ഉപയോഗപ്പെടുത്തും.

  4. കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം വിതരണനഷ്ടം കുറയ്ക്കുന്നതിനും നടപടികള്‍ ഉണ്ടാവും. സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കും.

  5. ജലനിധി പദ്ധതികളില്‍ ഒരു ഭാഗം പല കാരണങ്ങള്‍കൊണ്ടും നിര്‍ജ്ജീവമായിട്ടുണ്ട്. അവ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കും.

  6. കേരളത്തിലെ 60 ശതമാനത്തിലേറെ ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സ്രോതസെന്ന നിലയ്ക്ക് കിണറുകളുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. നാല് മാസത്തിലൊരിക്കല്‍ കിണറുകള്‍ ശുദ്ധീകരിക്കുകയും ഗുണനിലവാരത്തെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. മഴക്കാലത്ത് റീചാര്‍ജ്ജ് ചെയ്യുന്നതിനു നടപടിയെടുക്കും.

  7. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിനുവേണ്ടി വാട്ടര്‍ അതോറിറ്റി യുടെ പാക്കേജ്ഡ് കുടിവെള്ളം വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കും.

  8. പകുതി വഴിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന പ്രധാന നഗരങ്ങളിലെ സ്വീവേജ് പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. വികേന്ദ്രീകൃതമായ സ്വീവേജ് സംസ്കരണ പദ്ധതികള്‍ ആവിഷ്കരിക്കും. മലിനജലം ഓടകള്‍ വഴി ജലാശയങ്ങളിലേയ്ക്ക് ഒഴുക്കുന്നത് ഇതുവഴി തടയാനാകും.

എല്ലാവർക്കും വീട്

അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.

പാർപ്പിടം

  1. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. ലൈഫ് മിഷന്‍ 2021-22ല്‍ 1.5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായിരിക്കും. പുതിയതായി ലൈഫ് മിഷന്‍ വീടിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പരിശോധിച്ച് അനുബന്ധ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അവര്‍ക്കും വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

  2. ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തിലെ പ്രത്യേകത ഭൂരഹിതര്‍ക്കു വീട് നല്‍കലാണ്. അവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. അതോടൊപ്പം സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ തയ്യാറുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും.

  3. ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.

    ഋണബാധ്യതകള്‍ക്കു സമാശ്വാസം

  4. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍ നിരവധി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. കേരളത്തില്‍, ‘കിടപ്പാടം അവകാശം’ എന്ന നിയമം നടപ്പാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളില്ലാതെ ആരെയും വീടുകളില്‍നിന്ന് പുറത്താക്കാനാവില്ല.

പുതിയ കായിക സംസ്കാരം

എല്ലാ ജില്ലകളിലെയും സ്പോര്‍ട്സ് സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് പരിശീലനം നല്‍കും. എല്ലാ ജില്ലകളിലും റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും. സ്പോര്‍ട്സ് കൗണ്‍സിലിനു കൂടുതല്‍ പണവും അധികാരവും നല്‍കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വിശ്രമത്തിനും വിനോദത്തിനും കായികാഭ്യാസത്തിനും പൊതുയിടങ്ങള്‍ സൃഷ്ടിക്കും. സൈക്കിംഗിളിംഗിനെ പ്രോത്സാഹിപ്പിക്കും.

കായികരംഗം

  1. കിഫ്ബി പിന്തുണയോടുകൂടി എല്ലാ ജില്ലകളിലും 4050 കോടി ചെലവില്‍ ബഹു ഉദ്ദേശ്യ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. അവയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിനു പുറമെ, എണ്‍പതോളം ചെറുകിട സ്റ്റേഡിയങ്ങളും കിഫ്ബി വഴി നിര്‍മ്മിക്കുന്നുണ്ട്. കേരളത്തിന്റെ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇതുവഴി വലിയൊരു കുതിപ്പുണ്ടാകും. ഇടുക്കിയിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററും സ്റ്റേഡിയവും പൂര്‍ത്തീകരിക്കും. മൂന്നാറിലെ സാഹസിക അക്കാദമി വികസിപ്പിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ഉള്ളതുപോലെ കോഴിക്കോട്ട് ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും.

  2. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും ലഘുവ്യായാമം ചെയ്യുന്നതിനും പാര്‍ക്ക് പോലുള്ള പൊതുയിടങ്ങള്‍ ഉണ്ടാക്കും. എവിടെയെല്ലാം സ്കൂളുകളിലോ മറ്റു പൊതു ഇടങ്ങളിലോ കളിക്കളത്തിനുള്ള സ്ഥലം ലഭ്യമാണോ, അവ നവീകരിച്ച് മത്സരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

  3. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള 108 വിവിധതരം സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

  4. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും കായികക്ഷമതയും നല്ല ആരോഗ്യവും കൈവരിക്കുന്നതിന് കേരള കായികക്ഷമതാ മിഷന്‍ വിദ്യാഭ്യാസ തദ്ദേശ സ്വയംഭരണ ആരോഗ്യവകുപ്പുകളുടെ സഹകരണ ത്തോടെ ആരംഭിക്കും.

  5. സ്പോര്‍ട്സ് ശാസ്ത്രശാഖകളിലെ കണ്ടുപിടിത്തങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് യൂണിവേഴ്സിറ്റികളുമായി സ്പോര്‍ട്സ് കൗണ്‍സില്‍ സഹകരിക്കും. സ്പോര്‍ട്സ് മെഡിസിന്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സംവിധാനം സൃഷ്ടിക്കും.

  6. എല്ലാ പ്രധാന കളികളിലും ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. സംയുക്ത സര്‍വകലാശാലാ ടീമിനെ തെരഞ്ഞെടുക്കുകയും അവരെ ഇതില്‍ പങ്കാളിയാക്കുകയും ചെയ്യും. ഫുട്ബോളില്‍ അന്തര്‍ദേശീയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും.

  7. കായിക പ്രതിഭകളെ കുട്ടിക്കാലത്തേ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തും. കുട്ടികളുടെ കായികാഭിരുചി വളര്‍ത്തിയെടുക്കുന്ന തിനുള്ള പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി, ഫുട്ബാള്‍ ടാലന്റുകളെ കണ്ടെത്താനുള്ള കിക്കോഫ്, നീന്തലിനുള്ള സ്പ്ലാഷ്, ടെന്നീസിനുള്ള എയ്സ് തുടങ്ങിയ സ്കീമുകള്‍ ശക്തിപ്പെടുത്തും.

  8. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കും. തദ്ദേശ ഭരണസ്ഥാപനതലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഘടകങ്ങള്‍ രൂപീകരിക്കും.

  9. കേരളത്തിലെ പൊതുമേഖലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പോര്‍ട്സ് ടീമുകള്‍ രൂപീകരിക്കും.

  10. കേരളത്തിലെ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് രജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പിലാക്കും. ഗ്രേഡ് തിരിച്ച് ലൈബ്രറികള്‍ക്ക് എന്നപോലെ ധനസഹായം നല്‍കും.

  11. കളരിപ്പയറ്റ്, വുഷു, തായ്ക്കോണ്ട, കരാട്ടെ എന്നീ ആയോധന കലകള്‍ക്ക് പോലുള്ള ആയോധനകലകള്‍ പ്രോത്സാഹിപ്പിക്കും.

  12. സ്പോര്‍ട്സ് ഡയറക്ടറേറ്റിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇവയെയും വിവിധ അസോസിയേഷ നുകളെയും ഒരു കുടക്കീഴിലാക്കാന്‍ കായിക ഭവന്‍ സ്ഥാപിക്കും.

  13. നിലവിലുള്ള കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി (ആജഋറ, ങജഋറ, ചകട ഇീമരവശിഴ ഉശുഹീാമ) പുനഃക്രമീകരിക്കുകയും പഠനനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും ചെയ്യും.

  14. ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, അയ്യന്‍കാളി സ്പോര്‍ട്സ് സ്കൂള്‍ എന്നിവ അന്തര്‍ദേശീയ നിലവാരത്തി ലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ മാതൃകയില്‍ രണ്ട് സ്പോര്‍ട്സ് ഡിവിഷനുകള്‍കൂടി ആരംഭിക്കും.

  15. സ്പോര്‍ട്സ് ക്വാട്ടയിലെ 2010 മുതല്‍ 2014 വരെയുള്ള നിയമനങ്ങള്‍ ഇപ്പോഴാണ് കുടിശിക തീര്‍ത്ത് നിയമനം നടത്തിയത്. അതുപോലെ തന്നെ ദേശീയ ഗെയിംസില്‍ വിജയികളായിട്ടുള്ളവര്‍ക്ക് നിയമനം നല്‍കി. സ്പോര്‍ട്സ് ക്വാട്ട വര്‍ദ്ധിപ്പിക്കുന്നതാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമിതരായ സ്പോര്‍ട്സ് താരങ്ങളുടെ പരിശീലന മികവും സേവനവും ബഹുജനങ്ങള്‍ക്കു കൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ജോലി സമയം ക്രമീകരിക്കുന്നതിന് സബോര്‍ഡിനേറ്റ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കും.

  16. സ്പോര്‍ട്സ് ക്വാട്ടയില്‍ വിവിധ തസ്തികകളില്‍ നിയമിതരായ സ്പോര്‍ട്സ് താരങ്ങളുടെ പരിശീലനമികവും സേവനവും ബഹുജനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ജോലി സമയം ക്രമീകരിക്കുന്നതിന് സബോര്‍ഡിനേറ്റ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കും.

  1. സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും. ഒഴിവു ദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ്വ് ചെയ്യും. സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ ഒരുദിവസം സൈക്കിളിംഗ് ദിനമായി ആചരിക്കുകയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിപുലമായ റിലേ സൈക്കിളംഗ് സംഘടിപ്പിക്കുകയും ചെയ്യും.

ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും

ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതാണ്. ചരിത്ര സ്മാരകങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സമ്പത്തായ നാടന്‍ കലകളെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടല്‍ ഉണ്ടാകും. സാഹിത്യ സമാജങ്ങള്‍, കലാസമിതികള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, നാടന്‍പാട്ട് സംഘങ്ങള്‍, നാടക സംഘങ്ങള്‍, തുടങ്ങിയ സാംസ്കാരിക കൂട്ടായ്മകള്‍ക്ക് അക്കാദമികള്‍ വഴി ധനസഹായം നല്‍കും. ലൈബ്രറികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കലാ പരിശീലനത്തിന് സൗകര്യമൊരുക്കും. ബിനാലെ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍, അന്തര്‍ദേശീയ നാടകോത്സവം, അന്തര്‍ദേശീയ നാടന്‍ കലോത്സവം എന്നിവ കൂടുതല്‍ മികവുറ്റതാക്കും. ജില്ലാ സാംസ്കാരിക സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും.

കല, സംസ്കാരം, മാധ്യമം

  1. എല്ലാ ജില്ലകളിലും കിഫ്ബി സഹായത്തോടെ സാംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും. ഇവിടെ ഗാലറി, സംഗീതശാല, നാടകശാല എന്നിവ നിര്‍ബന്ധമായും ഉണ്ടാവും. കലാകാരന്‍മാര്‍ക്ക് ഒത്തുചേരുന്നതിനും റിഹേഴ്സലുകള്‍ നടത്തുന്നതിനും മറ്റും ഇടമുണ്ടാവണം. ഓരോ ജില്ലയിലെയും സവിശേഷതകള്‍ കണക്കിലെടു ത്തായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യത്തില്‍ കലാകാരന്മാരുടെ അഭിപ്രായം കൂടി ആരായും. അവര്‍ക്ക് സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിലും പങ്കാളിത്തമുണ്ടായിരിക്കും.

  2. നവ വനിതാ സംവിധായകരുടെയും പട്ടികവിഭാഗ സംവിധായകരുടെയും പ്രോത്സാഹനത്തിനുള്ള ധനസഹായം തുടരും. അമച്വര്‍ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കീം തുടരും. ഓരോ വര്‍ഷാരംഭത്തിലും അപേക്ഷ ക്ഷണിക്കുകയും, കലാസംഘത്തിന്റെ മുന്‍പരിചയത്തിന്റെയും സ്ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ധനസഹായം നല്‍കുക. യുവ കലാകാരന്മാര്‍ക്കുള്ള 1000 ഫെലോഷിപ്പ് തുടരും.

  3. കലാകാരന്മാരുടെ വാസനയും നൈപുണിയും പ്രോത്സാഹിപ്പിക്കു ന്നതിനും അന്തര്‍ദേശീയ കലാകമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറല്‍ ആര്‍ട് ഹബുകള്‍ തുടങ്ങും. സാംസ്കാരികത്തെരുവ്/പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്കീം ആരംഭിക്കും.

  4. സ്കൂള്‍ ലൈബ്രറികളെല്ലാം വിപുലീകരിക്കും. ഇതോടൊപ്പം ക്ലാസ് റൂം ലൈബ്രറികളും സൃഷ്ടിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മലയാള വായനാഭിരുചി ഉണ്ടാക്കാന്‍ ഇതു സഹായിക്കും. ഇതിനായുള്ള വായനയുടെ വസന്തം ക്യാമ്പയിന്‍ ശക്തിപ്പെടുത്തും.

  5. വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗ്രന്ഥശാലകള്‍ നവീകരിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് ഇരട്ടിയാക്കും. ലൈബ്രേറിയന്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കും. അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ജില്ലയില്‍ ഏതെങ്കിലും ഒരു ലൈബ്രറിയില്‍ കേന്ദ്രീകരിക്കുന്നതിന് ഒരു സ്കീം ആരംഭിക്കും.

  6. സര്‍ഗ്ഗവാസന പോഷിപ്പിക്കുന്നതിന് സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി ശക്തിപ്പെടുത്തും. സര്‍ക്കാര്‍ സ്കൂളുകളില്‍ കലാധ്യാപകരെ നിയമിക്കും. കലാമേളകളുടെ ചെലവു കുറയ്ക്കും. പക്ഷെ, കൂടുതല്‍ പങ്കാളിത്തവും ആകര്‍ഷണീയതയും കൊണ്ടുവരും.

  7. സാഹിത്യ അക്കാദമി വഴി പ്രാദേശിക സാഹിത്യസമിതികള്‍, കലാ- സാംസ്കാരിക സംഘടനകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനുള്ള മാനദണ്ഡങ്ങള്‍ക്ക് അടിയന്തരമായി രൂപം നല്‍കും. സാമ്പ്രദായ രീതികളില്‍ നിന്ന് വ്യത്യസ്തമായി ലിറ്റററി ഫെസ്റ്റിവെലുകള്‍ കേരളത്തില്‍ സംഘടിപ്പിക്കും. മലയാള ഭാഷയിലെ ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ലോകഭാഷകളിലേയ്ക്കും തര്‍ജ്ജിമ ചെയ്യാന്‍ പരിപാടി തയ്യാറാക്കും.

  8. ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ നാടന്‍ കലകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. തെരഞ്ഞെടുത്ത നാടന്‍പാട്ടു സംഘങ്ങള്‍ക്കും നാടന്‍കലാ സംഘങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കും.

  9. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവെലിനു സ്ഥിരം വേദിയുണ്ടാക്കും. ഫിലിം സൊസൈറ്റികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും, പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.

  10. ചിത്രകാരന്മാര്‍ക്ക് പെയിന്റിംഗ് എക്സിബിഷനുളള ധനസഹായം ലഭ്യമാക്കും. കൊച്ചി ബിനാലേയ്ക്കുള്ള ധനസഹായം തുടരും. ആലപ്പുഴയില്‍ ലോകമേ തറവാട് ചിത്രോത്സവം സംഘടിപ്പിക്കും.

  11. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും, അനുബന്ധ ക്യാമ്പസ് ആരംഭിക്കും.

  12. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിനിടയില്‍ ഒട്ടേറെ മ്യൂസിയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നിരവധി എണ്ണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇവയെ അവലോകനം ചെയ്യുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും മ്യൂസിയം കമ്മീഷനെ നിയോഗിക്കും.

  13. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സാംസ്കാരിക ക്ഷേമനിധിയില്‍ അംഗത്വം നല്‍കും.

  14. യൂണിവേഴ്സിറ്റികളില്‍ മാധ്യമ പഠനത്തിനു പുറമേ പ്രസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും മാധ്യമ കോഴ്സുകള്‍ നടത്തും. മീഡിയ അക്കാദമി ഇവയാകെ അവലോകനം ചെയ്ത് ഒരു പൊതുചട്ടക്കൂടിനു രൂപം നല്‍കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാധ്യമ സാരക്ഷരത ഉള്‍പ്പെടുത്തും.

  15. കെ-ഫോണ്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഫൈബര്‍ ശൃംഖലയെ പ്രാദേശിക വിവര വിനിമയ പദ്ധതികള്‍ക്കു ഉപയോഗപ്പെടുത്തും.

  16. മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ട്. അവയെ ഏകോപിപ്പിക്കുന്നതിനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും വേണ്ടി മാധ്യമ പ്രവര്‍ത്തക വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കും.

  17. ജനപങ്കാളിത്തത്തോടുകൂടി പുരാവസ്തുരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംരക്ഷിക്കുകയും ചെയ്യും.

  18. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് മലയാളം പഠിക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ മലയാളം മിഷന്‍ വഴി ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതി ഊര്‍ജ്ജിതമാക്കും.

  19. പി.എസ്.സിയുടേത് ഉള്‍പ്പെടെയുള്ള തൊഴില്‍ പരീക്ഷകളില്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമായി പരിശോധിക്കുന്നതിന് സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കും. സാധ്യമാകുന്ന എല്ലാ മേഖലകളിലും പ്രവേശന പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കാനുമുള്ള ഇടപെടല്‍ നടത്തും. പ്ലസ്ടു തലത്തില്‍ മലയാളത്തില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.

  20. ഏതുതലം വരെയും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും സഹായകരമാകുന്ന തരത്തില്‍ എല്ലാ വിജ്ഞാന ശാഖകള്‍ക്കും വിജ്ഞാന നിഘണ്ടു പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

  21. കേരളത്തിലെ ആദിവാസി പശ്ചാത്തലമുള്ള സ്കൂളുകളില്‍ പ്രീപ്രൈമറി തലത്തിലും പ്രൈമറി തലത്തിലും ഗോത്ര ഭാഷകളെ പഠനവിഷയമെന്ന നിലയിലും പഠന മാധ്യമം എന്ന നിലയിലും വികസിപ്പിക്കാന്‍ ശ്രമിക്കും. കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാ അവകാശം സംരക്ഷിക്കും.

  22. ഭാഷാ സാങ്കേതിക മേഖലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭാഷാ സാങ്കേതികതയുടെ മേഖലയില്‍ ഒരോ വര്‍ഷവും മലയാളം കൈവരിച്ച നേട്ടങ്ങള്‍ അവലോകനം ചെയ്യാനും ഭാവി ആസൂത്രണം ചെയ്യാനും ഈ മേഖലയിലെ എല്ലാവരെയും ചേര്‍ത്തുകൊണ്ട് വിപുലമായ സമ്മേളനങ്ങള്‍ നടത്തും. ഭരണഭാഷാ ഉത്തരവുകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇ-ഗവര്‍ണന്‍സ് പൂര്‍ണമായി മലയാളത്തിലാക്കും. എല്ലാ വകുപ്പുകളുടെയും വെബ്സൈറ്റുകളിലെ മുഖ്യഭാഷ മലയാളമായിരിക്കും.

  23. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന സ്ഥാപനമെന്ന നിലയില്‍ മലയാള സര്‍വ്വകലാശാലയെ വികസിപ്പിക്കുന്നതിന് ശ്രമിക്കും. ഇതിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ്വ വിജ്ഞാനകോശം എന്നിവയുമായി ചേര്‍ന്നു കൊണ്ടുള്ള പ്രസിദ്ധീകരണ സംവിധാനം ഏര്‍പ്പെടുത്തും.

60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ

60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ട്രാന്‍സ്ഗ്രിഡ്, കെ-ഫോണ്‍, ജലപാത, തീരദേശ – മലയോര ഹൈവേകള്‍, വ്യവസായ പാര്‍ക്കുകള്‍, ആശുപത്രി-കോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. എന്തുവില കൊടുത്തും കിഫ്ബിയെ സംരക്ഷിക്കും.

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തലസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളത്തെ ഉയർത്തും

  1. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അവലോകനം ചെയ്യുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായ വഴിമാറ്റം ഉണ്ടായിട്ടുള്ളത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലാണെന്നു കാണാം. ഈ അഭൂതപൂര്‍വ്വമായ വര്‍ദ്ധന ബജറ്റിലെ വകയിരുത്തലിനേക്കാള്‍ ബജറ്റിനു പുറത്താണ് ഉണ്ടായിട്ടുള്ളത്. കിഫ്ബിയാണ് ഇതിനു സഹായിച്ചത്. യു.ഡി.എഫും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് കിഫ്ബിയെ അട്ടിമറിക്കുന്നതിനു ശ്രമിക്കുകയാണ്. കിഫ്ബിയെ സംരക്ഷിക്കും. കിഫ്ബി മുന്നോട്ടു വച്ചിട്ടുള്ള 63000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ തുടരണമെന്നുണ്ടെങ്കില്‍ ഇടതുപക്ഷം വിജയിച്ചേതീരൂ.

  2. ഇത്രയേറെ തുകയ്ക്കുള്ള ഭീമന്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുള്ള അനുഭവം നമുക്ക് ഇല്ലാത്തതുകൊണ്ട് ചില പ്രോജക്ടുകളില്‍ കാലതാമസം വരുന്നുണ്ട്. ഇതുപരിഹരിക്കാനായി പ്രോജക്ടുകള്‍ നടത്തിപ്പിനായുള്ള എസ്.പി.വികളെ ശക്തിപ്പെടുത്തും. വിശദവും കൃത്യവുമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് അവയെ പ്രാപ്തമാക്കും.

  3. ഭാവിയിലെ രണ്ടു ദശാബ്ദത്തെയെങ്കിലും വര്‍ഷംതോറുമുള്ള വരുമാനവും (സര്‍ക്കാരിന്റെ നികുതി വിഹിതവും ആദായദാന പ്രോജക്ടുകളുടെ തിരിച്ചടവും) ബാധ്യതകളും (വായ്പകളുടെ തിരിച്ചടവും കരാറുകാരുടെ ബില്ലുകള്‍ക്കു നല്‍കാനുള്ള തുകയും) നിരന്തരം താരതമ്യപ്പെടുത്തി കൊണ്ടാണ് കിഫ്ബി പ്രോജക്ടുകള്‍ അനുവദിക്കുന്നത്. ഒരുവര്‍ഷം പോലും ബാധ്യതകള്‍ വരുമാനത്തേക്കാള്‍ അധികരിക്കില്ലായെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ട് പലരും ഭയപ്പെടുന്നതുപോലെ കിഫ്ബിയുടെ ബാധ്യതകള്‍ സര്‍ക്കാരിനുമേല്‍ വന്നു പതിക്കില്ല. ഈ നിതാന്തജാഗ്രത തുടരും.

  4. ഡയറക്ടര്‍ ബോര്‍ഡിന്റെയും ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിറ്റിയുടെയും അവലോകനത്തിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പ്രധാന കിഫ്ബി പദ്ധതികൾ

  1. കിഫ്ബി 43250 കോടി രൂപയുടെ 889 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ വ്യവസായ പാര്‍ക്കുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് 20601 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയില്‍ 21081 കോടി രൂപയുടെ 484 പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. 18994 കോടി രൂപയുടെ 435 പ്രോജക്ടുകള്‍ പണി തുടങ്ങുകയോ അവാര്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ പ്രോജക്ടുകള്‍ മുഴുവന്‍ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഭൂമിയും ഏറ്റെടുക്കും. ഇത് കേരളത്തിലെ പശ്ചാത്തലസൗകര്യങ്ങളെ ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കി മാറ്റും.

  2. ഇവയില്‍ ഏറ്റവും പ്രധാനം പൊതുമരാമത്ത് മേഖലയിലെ 389 റോഡ്, പാലം, ഓവര്‍ ബ്രിഡ്ജുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ 18043 കോടി രൂപയുടെ പ്രോജക്ടുകളാണ്. 67 റെയില്‍ ഓവര്‍ ബ്രിഡ്ജുകളുണ്ട്. ഇവ വേഗത്തില്‍ തീര്‍ക്കാന്‍ 1215 പാലങ്ങള്‍ പാക്കേജായിട്ടാണ് ടെണ്ടര്‍ വിളിക്കുന്നത്. പ്രീഫാബ്രിക്കേറ്റഡ് വിദ്യകള്‍ ഉപയോഗിച്ച് വേഗത്തില്‍ പണി തീര്‍ക്കുന്നതിന് ഇത് സഹായിക്കും. റോഡുകള്‍ നവീന നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ചുകൊണ്ടുള്ളവയാണ്. അതുപോലെ പാലങ്ങള്‍, വാസ്തുശില്‍പ്പ ചാതുരിയോടു കൂടിയുള്ളവയാണ്. റോഡുകളില്‍ ഏറ്റവും പ്രധാനം മലയോര ഹൈവേയും തീരദേശ ഹൈവേയുമാണ്.

  3. ആരോഗ്യ മേഖലയില്‍ 4240 കോടി രൂപയുടെ 57 പ്രോജക്ടുകളുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജില്ലാ-താലൂക്ക് ആശുപത്രികള്‍ എന്നിവയാണ് ഇതില്‍ മുഖ്യപങ്ക്. 44 ഡയാലിസിസ് യൂണിറ്റുകളും 5 കാത്ത് ലാബുകളും പൂര്‍ത്തിയായിട്ടുണ്ട്.

  4. പൊതു വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനു 2350 കോടി രൂപയും, ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷനു 793.5 കോടി രൂപയും കിഫ്ബിയില്‍ നിന്നു ചെലവഴിക്കുന്നു. മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്കൂളുകളും മറ്റും വേണ്ടി 182 കോടി രൂപയുടെ 10 പ്രോജക്ടുകളും അംഗീകരിച്ചിട്ടുണ്ട്.

  5. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 1906 കോടി രൂപയുടെ 50 പ്രോജക്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. 51 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും, 6 എഞ്ചിനീയറിംഗ് കോളേജുകളും, 8 പോളിടെക്നിക്കുകളും, 5 ഹെറിറ്റേജ് കോളേജുകളും, 5 യൂണിവേഴ്സിറ്റികളുടെയും നവീകരണം ഇതില്‍ ഉള്‍പ്പെടുന്നു.

  6. വിവര-വിനിമയ മേഖലയില്‍ 5.5 ലക്ഷം ചതുരശ്രയടി പാര്‍ക്കുകളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മൊത്തം 351 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട് 1061 കോടി രൂപയുടെ കെ-ഫോണ്‍ ആണ്.

  7. വൈദ്യുതി മേഖലയില്‍ ട്രാന്‍സ്ഗ്രിഡ്-2.0യുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുന്നത്.

  8. സ്പോര്‍ട്സ് മേഖലയില്‍ 773 കോടി രൂപയുടെ 38 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 44 സ്റ്റേഡിയങ്ങളും 2 സ്പോര്‍ട്സ് അക്കാദമികളും ഒരു നീന്തല്‍ കോംപ്ലക്സ് സമുച്ചയവും ഉള്‍പ്പെടും.

  9. കുടിവെള്ള പദ്ധതികള്‍ക്കും മറ്റു ജലവിഭവ പ്രോജക്ടുകള്‍ക്കുമാണ് വലിയ തുക വകയിരുത്തിയിട്ടുള്ള മറ്റൊരു മേഖല. 87 പ്രോജക്ടുകളിലായി 5222 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ചെലവഴിക്കുന്നത്.

  10. ബജറ്റില്‍ പ്രഖ്യാപിച്ചതും ഇപ്പോള്‍ പ്രോജക്ട് അപ്രൈസല്‍ ഘട്ടങ്ങളിലോ ഇരിക്കുന്നതുമായ പ്രോജക്ടുകള്‍ ആകെ എടുത്താല്‍ 6000-7000 കോടി രൂപകൂടി വരും. കൂടുതല്‍ പ്രോജക്ടുകള്‍ കിഫ്ബിയില്‍ ഏറ്റെടുക്കുന്നത് ഗൗരവമായ ധനവിശകലനത്തിന്റെ അടിസ്ഥാനത്തിലേ നടത്തൂ. ഒരു ഘട്ടത്തിലും കിഫ്ബിയുടെ ആസ്തികളേക്കാള്‍ ബാധ്യതകള്‍ അധികരിക്കില്ലായെന്ന് ഉറപ്പുവരുത്തും. ബി.ജെ.പി കേന്ദ്രസര്‍ക്കാരും യു.ഡി.എഫും ഒരുപോലെ കിഫ്ബിയെ എതിര്‍ത്തുകൊണ്ടിരി ക്കുകയാണ്. അതുകൊണ്ട് ഭരണത്തുടര്‍ച്ച ഉണ്ടെങ്കില്‍ മാത്രമേ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകൂ. കിഫ്ബിയെ സംരക്ഷിക്കുമെന്നും വിപുലപ്പെടുത്തുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു

ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ

കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കു-വടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും. ഇതോടെ കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇന്ത്യയിലേറ്റവും മികച്ചതാകും. കൊച്ചിയെ ആഗോള നഗരമായി വികസിപ്പിക്കും.

റെയിൽവേ

  1. 60000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.

ഇടനാഴികളും ഹബ്ബുകളും

  1. കൊച്ചി-പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പൂര്‍ത്തീകരിക്കും. ചെന്നൈ ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10000 കോടി നിക്ഷേപവും 22000 പേര്‍ക്ക് നേരിട്ട് ജോലിയും ലഭ്യമാകും. കിഫ്ബി സഹായത്തോടെ പാലക്കാടും കൊച്ചിയിലും 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) എന്ന ഹൈടെക് സര്‍വ്വീസുകളുടെയും ഫിനാന്‍സിന്റെയും ഹബ്ബ് അയ്യമ്പുഴയില്‍ 220 ഹെക്ടറില്‍ സ്ഥാപിക്കും.

  2. മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നമ്മുടെ മുന്‍കൈയില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴിയാണ്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 12000 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

  3. ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടപ്പാക്കും. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10000 ഏക്കറില്‍ നോളഡജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ ഒരു വമ്പന്‍ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിര്‍ദ്ദിഷ്ട മേഖലയില്‍ ആര് ഭൂമി വില്‍ക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാന്‍ കമ്പനി സന്നദ്ധമാകും. വില ലാന്റ് ബോണ്ടായി നല്‍കാം. റെഡി ക്യാഷ് വേണ്ടവര്‍ക്ക് അതും നല്‍കും. ഭൂമി വില്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ലാന്റ് പൂളിംഗ് പദ്ധതിയില്‍ പങ്കാളികളാവാം. കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വര്‍ഷംകൊണ്ട് നാലിരട്ടി വില വര്‍ദ്ധന ഉറപ്പുനല്‍കും. അല്ലെങ്കില്‍ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാന്‍ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തലസൗകര്യങ്ങള്‍ ഉറപ്പുവരുത്തി ഇന്‍വെസ്റ്റേഴ്സിനു കൈമാറും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

  4. കൊച്ചിയെ ഒരു സൈബര്‍വാലി ആക്കും. വായു, കടല്‍, ഉള്‍നാടന്‍ ജല, റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങളുള്ള ഇന്ത്യയുടെ സൂപ്പര്‍ ഐ.ടി നഗരമായി കൊച്ചി മാറും. ജി.സി.ഡി.എ, ജി.ഐ.ഡി.എ, കാക്കനാട് പ്രദേശം എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കൊച്ചിയെ വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവും സുസ്ഥിര വികസനവുമുള്ള നഗരമാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൃഷി, മെഷീന്‍ ലേണിംഗ്, സ്പേസ് തുടങ്ങിയ ഭാവി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കും.

  5. ഉള്‍നാടന്‍ ജല ഗതാഗത സംവിധാനം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍, റോഡ്, അതിവേഗ റെയില്‍ എന്നിവയ്ക്കു പുറമെ, റോറോ സേവനങ്ങള്‍കൂടി ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക് പോയിന്റുകളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തും. കസ്റ്റം ബോണ്ടിങ്, റീപാക്കിംഗ് എന്നിവയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക് പാര്‍ക്കുകള്‍ യഥാര്‍ത്ഥ്യമാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച റീ എക്സ്പോര്‍ട്ടിംഗ് കേന്ദ്രമാക്കാന്‍ ലക്ഷ്യമിടുന്നു

വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം

2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂര്‍ത്തീകരിക്കും. 3000 കോടി രൂപയുടെ ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുക്കും. സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കും.

വൈദ്യുതി

  1. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് എ റേറ്റിങ്ങ് ലഭിച്ച ഒരു വൈദ്യുതി യൂട്ടിലിറ്റിയായി മാറാന്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഇന്ത്യയിലെ ഏറ്റവും മികച്ച വൈദ്യുതി യൂട്ടിലിറ്റി ആക്കി മാറ്റും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും ചെലവ് ചുരുക്കിയും മാനവവിഭവ ശേഷി പരമാവധി കാര്യക്ഷമമാക്കിയും എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ തുടര്‍ച്ച നില നിര്‍ത്തും.

  2. അഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കും. വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. 3000 കോടി രൂപയാണ് ഇതിനു ചെലവു വരിക. നിര്‍മ്മാണത്തിലിരിക്കുന്ന 156 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ ഉടനടി പൂര്‍ത്തിയാക്കും.

  3. 2040 വരെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. 2000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കുള്ള വൈദ്യുതി കൊച്ചി-ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാനാകും. എന്നാല്‍ ഇത് കേരളത്തിലുടനീളം എത്തിക്കണമെങ്കില്‍ 400 കെവിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ പൂര്‍ത്തീകരിക്കണം. ഇതാണ് 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി 400കെ.വി പവര്‍ഹൈവേ കോഴിക്കോട് വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വയനാട്, കാസര്‍കോഡ് 400 കെ.വി സബ് സ്റ്റേഷനുകള്‍കൂടി സ്ഥാപിച്ച് പവര്‍ ഹൈവേ കര്‍ണാടകയിലെ ഉഡുപ്പിയിലേയ്ക്ക് ദീര്‍ഘിപ്പിക്കും. സംസ്ഥാനത്തു പുതുതായി ഏഴ് 400 കെ.വി സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കും. 220 കെ.വി ശൃംഖല ശക്തിപ്പെടുത്തും. ഘട്ടംഘട്ടമായി സബ് സ്റ്റേഷനുകള്‍ ഓട്ടോമേറ്റ് ചെയ്തു നവീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. ഇത്തരം നടപടികളിലൂടെ പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയര്‍ത്തും. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതോടെ പവര്‍കട്ട് പഴങ്കഥയാകും.

  4. സൗരോര്‍ജ്ജത്തില്‍ നിന്നും 1000 മെഗാവാട്ട് ലഭ്യമാക്കാനുള്ള പദ്ധതി ലക്ഷ്യത്തിലേക്കെത്തുകയാണ്. അടുത്ത ഘട്ടമായി പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളായ ജലവൈദ്യുത പദ്ധതികള്‍, സൗരോര്‍ജ്ജം, കാറ്റ് മുതലായവയില്‍? നിന്നുമായി 3000 മെഗാവാട്ട് അധികമായി ലഭ്യമാക്കും. ഒരു ലക്ഷം പുറപ്പുറങ്ങളില്‍ സൗരോജ്ജ ഉല്പാദനം സാധ്യമാക്കും. 2025 ആകുമ്പോഴേയ്ക്കും കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് ലഭ്യമാക്കും.+

  5. വൈദ്യുതി വിതരണ മേഖല ആധുനികവല്‍ക്കരിക്കുന്ന ദ്യുതി പദ്ധതിയിലൂടെ വൈദ്യുതി തടസ്സങ്ങള്‍ ഗണ്യമായി കുറക്കാനും വിതരണ നഷ്ടം 8 ശതമാനത്തിലേയ്ക്ക് താഴ്ത്താനുമായി. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വിതരണ നഷ്ടം അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് കുറയ്ക്കാനും വൈദ്യുതി തടസ്സങ്ങള്‍ അളക്കുന്ന ടഅകഉക/ടഅകഎക അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും 10000 കോടി രൂപ മുതല്‍ മുടക്കില്‍ ദ്യുതി രണ്ടാം ഘട്ടം ആരംഭിക്കും. വിതരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമങ്ങളില്‍ അടക്കം റിംഗ് സംവിധാനം നടപ്പാക്കും. സ്കാഡ, റിംഗ് മെയിന്‍ യൂണിറ്റുകള്‍, കേബിളുകള്‍ എന്നിവ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കെ-ഫോണ്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് ഗ്രിഡ് പദ്ധതി നടപ്പാക്കും. ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറും.

  6. വൈദ്യുതി അപകടങ്ങള്‍ കുറക്കുന്നതിന് നടപടി സ്വീകരിക്കും. പുതുതായി നിര്‍മ്മിക്കുന്ന വൈദ്യുതി ലൈനുകള്‍ക്ക് കവചിത കമ്പികള്‍ ഉപയോഗിക്കും.

  7. ഊര്‍ജ്ജ സംരക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിന്‍ നടത്തും. ഫിലമെന്റ്രഹിത കേരളം പദ്ധതിയുടെ തുടര്‍ച്ചയായി ഊര്‍ജ്ജ ക്ഷമതയുള്ള പമ്പുകള്‍, ട്യൂബ് ലൈറ്റുകള്‍, ബി.എല്‍.ഡി.സി ഫാനുകള്‍ മുതലായവ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. സ്ഥാപനങ്ങളില്‍ ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കും.

  8. വൈദ്യുതി സംബന്ധിച്ച വിവിധ സേവനങ്ങള്‍ ഒരു ഫോണ്‍ വിളിയില്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന പദ്ധതി നടപ്പിലായി. ഇതിന്റെ തുടര്‍ച്ചയായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും ഉപയോക്താക്കളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും.

  9. കെ.എസ്.ഇ.ബിയുടെ ഡാമുകളുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിപുലവും ആകര്‍ഷകവുമായ പദ്ധതികള്‍ ആരംഭിക്കും.

  10. കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം വ്യാപകമാക്കും. ഇ-ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മൈക്രോ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നടപ്പാക്കും.

  11. അക്ഷയ ഊര്‍ജ്ജ വികസനത്തിന് അക്ഷയ ഊര്‍ജ്ജക്കമ്പനി രൂപീകരിക്കും. ഈ കമ്പനിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൂട്ടിയിണക്കി അക്ഷയ ഊര്‍ജ്ജ വികസനത്തിന് കൂട്ടായ സംരംഭങ്ങള്‍ സംരംഭങ്ങള്‍ ആരംഭിക്കും.

  12. ഊര്‍ജ്ജ ഓഡിറ്റിംഗ് വ്യാപകമാക്കി ഊര്‍ജ്ജ ഉപഭോഗം കാര്യക്ഷമമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഒരു കമ്പനി രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.

  13. പ്രസരണ നഷ്ടം 3.7 ശതമാനമായും വിതരണ നഷ്ടം 8.7 ശതമാനമായും ഇതിനകം താഴ്ന്നു കഴിഞ്ഞു. ഇത് ഇനിയും കുറയ്ക്കും. രാജ്യത്തെ ഏറ്റവും കുറവ് വിതരണ-പ്രസരണ നഷ്ടമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും.

  14. തെരുവു വിളക്കുകളെല്ലാം എല്‍.ഇ.ഡി യിലേയ്ക്കു മാറ്റുന്നതിനുള്ള നിലാവ് പദ്ധതി രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കും. ഫിലമന്റ് ഫ്രീ പദ്ധതി പൂര്‍ത്തീകരിക്കും.

റോഡ് നവീകരണം

15000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും. ആധുനികവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ സാങ്കേതികവിദ്യകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തും.

പൊതുമരാമത്ത്

  1. പൊതുമരാമത്തില്‍ കിഫ്ബി, റീബില്‍ഡ്, കെ.എസ്.റ്റി.പി, ആന്വിറ്റി സ്കീമുകള്‍ അടക്കം ഏതാണ്ട് 25000 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം മറ്റൊരു 20000 കോടി രൂപയുടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഭരണാനുമതി നല്‍കും.

  2. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016-21 കാലഘട്ടത്തില്‍ 7700 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡുകള്‍ ബി.എം.&ബി.സി നിലവാരത്തില്‍ നവീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15000 കിലോമീറ്റര്‍ റോഡുകൂടി ബി.എം.&ബി.സി നിലവാരത്തില്‍ നവീകരിക്കും.

  3. മലയോര ഹൈവേ മുഴുവന്‍ ജില്ലകളിലൂടെയുള്ള കണക്ടിവിറ്റി പൂര്‍ത്തിയാക്കും. മലയോര മേഖലയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലയോര ഹൈവേ പദ്ധതി പൂര്‍ത്തീകരിക്കുന്നതാണ്. കാസര്‍ഗോഡ്, കൊല്ലം ജില്ലകളിലെ രണ്ട് റീച്ചുകള്‍ 71.10 കിലോമീറ്റര്‍ 256.43 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. 805.33 കോടിയുടെ 212.37 കിലോമീറ്റര്‍ വരുന്ന 13 റീച്ചുകള്‍ മറ്റു ജില്ലകളില്‍ നടന്നുകൊണ്ടിരിക്കുന്നു. ബാക്കി പ്രവൃത്തികള്‍കൂടി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും.

  4. റോഡു പ്രവൃത്തികളില്‍ പ്ലാസ്റ്റിക്, സ്വാഭാവിക റബ്ബര്‍, കയര്‍ ജിയോ ടെക്സ്റ്റയില്‍സ് എന്നിവ ഉപയോഗിക്കുന്നതു ഇരട്ടിയാക്കും. 503 കിലോമീറ്റര്‍ റോഡില്‍ പ്ലാസ്റ്റിക് മാലിന്യവും 2646 കിലോമീറ്റര്‍ റോഡില്‍ സ്വാഭാവിക റബ്ബര്‍ ചേര്‍ത്ത ബിറ്റുമെനും 50.400 കിലോമീറ്റര്‍ റോഡില്‍ ജിയോ ടെക്സ്റ്റയിലും ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കും.

  5. ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യകളായ കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്കിളിംഗ് (മില്ലിംഗ്), സോയില്‍ സ്റ്റെബിലൈസേഷന്‍ രീതികളിലുള്ള നിര്‍മ്മാണം 107.70 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് റോഡുകള്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പരീക്ഷണാടിസ്ഥനത്തില്‍ ചെയ്യുകയാണ്. ഇത്തരം ആധുനിക സാങ്കേതികവിദ്യകള്‍ എല്ലാ ജില്ലകളിലും ചെയ്യും.

  6. ദേശീയപാത 66 ന്റെ വികസനം ആറുവരിപ്പാത വികസനം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും 2016-21 കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ക്രിയാത്മക ഇടപെടലുകള്‍ വഴി ഇപ്പോള്‍ യാഥാര്‍ത്ഥ്യ മാകുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം സംസ്ഥാനം നല്‍കാമെന്നു സമ്മതിച്ചതുകൊണ്ടാണ് ഇപ്പോള്‍ ദേശീയപാത വികസനം നടക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, കഴക്കൂട്ടം മേല്‍പ്പാലം, പാലൊളി-മൂരാട് പാലങ്ങള്‍ എന്നിവ പ്രവൃത്തി നടക്കുന്നത്. കോഴിക്കോട് ബൈപ്പാസ്, തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം, പേരോള്‍-തളിപ്പറമ്പ്, തളിപ്പറമ്പ് -മുഴപ്പിലങ്ങാട്, അഴിയൂര്‍-വെങ്ങളം, രാമനാട്ടുകര-കുറ്റിപ്പുറം, കുറ്റിപ്പുറം-കാപ്പിരിക്കാട്, കൊറ്റന്‍കുളങ്ങര – കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം എന്നിവ ടെണ്ടര്‍ നടപടി അന്തിമഘട്ടത്തിലാണ്. ബാക്കി മൂന്നു ഭാഗങ്ങള്‍കൂടി ഭൂമിയെടുപ്പ് പൂര്‍ത്തിയാക്കി തുടര്‍ നടപടിയുണ്ടാകും. പ്രസ്തുത പ്രോജക്ട് പൂര്‍ത്തീകരണത്തിനുള്ള ഇടപെടലുകള്‍ നടത്തും.

  7. തേനി-മൂന്നാര്‍-കൊച്ചി (എന്‍.എച്ച്-85), വാളയാര്‍-വടക്കഞ്ചേരി (എന്‍.എച്ച് -54), തൃശ്ശൂര്‍-ഇടപ്പള്ളി (എന്‍.എച്ച്-544), കോഴിക്കോട്-മലപ്പുറം- പാലക്കാട് (എന്‍.എച്ച് 966), തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം – അങ്കമാലി, കൊല്ലം-ചെങ്കോട്ട (എന്‍.എച്ച് 744), എന്നിവ നാലുവരിപ്പാത ആക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

  8. ദേശീയപാത പ്രവൃത്തികളെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത പദ്ധതിയില്‍ ഉള്ളതാണ്. പക്ഷെ, ഇവയുടെ സ്ഥലമെടുപ്പിനു വേണ്ടിവരുന്ന ചെലവില്‍ 25 ശതമാനം സംസ്ഥാന വഹിക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത്തരമൊരു ദുര്‍വ്വഹമായ ഭാരം വഹിക്കേണ്ടി വന്നാലും ദേശീയപാത വികസനം മുന്നോട്ട് കൊണ്ടുപോകും.

  9. കിഫ്ബി വഴി 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ആര്‍.ബി.ഡി.സി.കെ യെ എസ്.പി.വി ആയി തീരുമാനിച്ചിട്ടുണ്ട്. 10 എണ്ണം ടെണ്ടര്‍ കഴിഞ്ഞു. കരാര്‍ വച്ചു. 27 എണ്ണം കേരള റെയില്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷനേയും എല്‍പ്പിച്ചിരിക്കുന്നു. പ്രധാന വീഥികളില്‍ ലെവല്‍ ക്രോസുകളില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും.

  10. ഗ്രീന്‍ പ്രോട്ടോക്കോള്‍ രീതി സര്‍ക്കാരിന്റെ കെട്ടിട നിര്‍മ്മാണത്തില്‍ വ്യാപകമാക്കും.

  11. പൊതുമരാമത്തു വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു എന്‍.എബി.എല്‍ അക്രെഡിറ്റേഷന്‍ 2021 ഫെബ്രുവരിയില്‍ ലഭിച്ചു. ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ആദ്യമായാണ് ഈ അംഗീകാരം. പ്രസ്തുത കെ.എച്ച്.ആര്‍.ഐയെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കുന്നതിനു നടപടി സ്വീകരിക്കും. ഇന്ത്യയിലെ ഉന്നത സാങ്കേതിക/അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍വ്വീസിലുള്ള വര്‍ക്കും പുറത്തുള്ളവര്‍ക്കും പരിശീലന പരിപാടികള്‍ നടപ്പാക്കും.

ജലഗതാഗതം – ബദൽപാത

തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കും. ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കും. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കും. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാകും. അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കും.

തുറമുഖം

  1. ഒരു പുതിയ വന്‍കിട ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കല്‍ ഒരു നദീമുഖ ഹാര്‍ബറാണ്. ഇതിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

  2. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  3. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയെ ഉപയോഗപ്പെടുത്തി കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും.

ഉൾനാടൻ ജലഗതാഗതം

  1. സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന് പുതിയ ബോട്ടുകള്‍ വാങ്ങുകയും പഴയവ നവീകരിക്കുകയും ചെയ്യും.

  2. പശ്ചിമ കനാല്‍ ശൃംഖലയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. മാഹിയ്ക്കും വളപട്ടണത്തിനും ഇടയ്ക്കുള്ള 26 കിലോമീറ്റര്‍ കനാലുകള്‍ പുതുതായി കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഇവയും കനാലുകളുടെ വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങളും 2022ല്‍ പൂര്‍ത്തീകരിക്കും.

  3. മെയിന്‍ കനാലിനു പുറമെ ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകളുടെ നവീകരണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

  4. കൊച്ചിയിലെ വാട്ടര്‍ മെട്രോയുടെ 19 ബോട്ട് ജെട്ടികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടമായി 19 എണ്ണം 2022ല്‍ പൂര്‍ത്തീകരിക്കും.

റെയിൽവേ-വ്യോമ ഗതാഗതം

കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും. ശബരി എയര്‍പോര്‍ട്ടിനുള്ള അനുവാദത്തിനും ശബരിറെയില്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും.

റെയിൽവേ

  1. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള എക്സ്റ്റന്‍ഷനും കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐ.ടി സിറ്റി വരെയുള്ള റെയില്‍പ്പാതയുടെ നിര്‍മ്മാണവും 2022ല്‍ തീരും. കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തീകരിക്കും.

  2. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡി.പി.ആര്‍ കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കും.

  3. ശബരിമല എയര്‍പോര്‍ട്ടിന്റെയും ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ എയര്‍ സ്ട്രിപ്പുകളുടെയും ഡി.പി.ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇവ ഏറ്റെടുക്കും.

  4. 60000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.

  5. കെ.ആര്‍.ഡി.സി മുന്‍കൈയില്‍ തലശേരി-മൈസൂര്‍, നിലമ്പൂര്‍- നാഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും.

  6. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയില്‍വേയുടെ ചെലവില്‍ ശബരിപാത നിര്‍മ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവികൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഈ പശ്ചാത്തലത്തില്‍ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ഏതാണ്ട് 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കും.

  7. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ 7192 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 3909 കോടി രൂപയുടെ പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ലോക ബാങ്കിന്റെയും ജര്‍മ്മന്‍ ബാങ്കുകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.

വ്യോമഗതാഗതം

  1. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിദേശരാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. ശബരി എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തും.

  2. നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം നിശ്ചലമാണ്. വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനെ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും

തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്

ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14-ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീര്‍ത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കും. ജനപങ്കാളിത്തവും സുതാര്യതയും വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കും. ഇ-ഗവേണന്‍സ് പൂര്‍ത്തീകരിക്കും. നഗര വികസനത്തിന് പ്രത്യേക സ്കീമുകള്‍ ആവിഷ്കരിക്കും.

തദ്ദേശഭരണംപുതിയ വിതാനത്തിലേയ്ക്ക് ഉയർത്തും

 

  • ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പുതിയൊരു വിതാനത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതി മുന്നോട്ടു വയ്ക്കുകയാണ്. തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം ഒറ്റക്കുടക്കീഴില്‍ കൊണ്ടു വരുന്നതിനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയ അനുഭവമാണുള്ളത്. ഇതിനു വിരാമമിട്ടുകൊണ്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുക മാത്രമല്ല ജീവനക്കാര്‍ക്ക് ഏകീകൃത കേഡര്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിവര്‍ത്തനം പൂര്‍ത്തിയാക്കും, സ്ഥായിയാക്കും.

 

പതിനാലാം പഞ്ചവത്സര പദ്ധതി

  1. പതിനാലാം പഞ്ചവത്സര പദ്ധതി രേഖ തയ്യാറാക്കുന്നതിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ്. എന്നാല്‍ ഇതിനു പ്രാരംഭമായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കഴിഞ്ഞ കാല്‍നൂറ്റാണ്ടി നിടയില്‍ തങ്ങളുടെ പ്രദേശത്ത് ഉണ്ടായ മാറ്റങ്ങളെയും വികസന നേട്ടങ്ങളെയും പരിഹരിക്കേണ്ട പ്രശ്നങ്ങളെയും കുറിച്ച് സമഗ്രമായ ഒരു അവലോകനം തയ്യാറാക്കേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത പഞ്ചവത്സര പദ്ധതിക്കു രൂപം നല്‍കുക.

  2. ഏറ്റവും മികച്ച പ്രകടനവും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പങ്കാളിത്ത പഠനപരമ്പരയ്ക്ക് രൂപം നല്‍കുന്നതാണ്.

  3. ഡി.പി.സി ശക്തിപ്പെടുത്തുകയും പദ്ധതികളുടെ മോണിറ്ററിംഗിന് അധികാരപ്പെടുത്തുകയും ചെയ്യും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭമായി ജില്ലാ പദ്ധതികള്‍ പരിഷ്കരിക്കും. മാര്‍ച്ച് മാസം ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് വാര്‍ഷിക പദ്ധതികള്‍ തയ്യാറാകുമെന്ന് ഉറപ്പുവരുത്തും.

  4. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനും ഗ്രാമസഭയും വികസന സെമിനാറും നടത്തുന്നതിനും നൂതന ഐ.റ്റി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ വിന്യാസം

  1. ആറാം ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന ഡെവലപ്പ്മെന്റ് ഗ്രാന്റിലും മെയിന്റനന്‍സ് ഗ്രാന്റിലും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലുമുള്ള വര്‍ദ്ധന സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. ഇനി തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകളില്‍ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളും ക്രിയാത്മകമായി നടപ്പാക്കും.

  2. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജി.എസ്.ടി നടപ്പാക്കിയതിന്റെ ഫലമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായ വിനോദ നികുതി നഷ്ടം സര്‍ക്കാര്‍ നികത്തും.

  3. എല്ലാ പഞ്ചായത്തുകളിലും എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓവര്‍സിയര്‍മാരുടെ തസ്തികകളും സൃഷ്ടിച്ചു. പുനര്‍വിന്യാസത്തി ലൂടെയോ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിലൂടെയോ രണ്ട് തസ്തികകള്‍ വീതം അധികമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതാണ്.

  4. യു.ഡി.എഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച മൈനര്‍ ഇറിഗേഷന്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കും.

 

ജനകീയതയും സുതാര്യതയും

  1. ഗ്രാമസഭയിലെ ജനപങ്കാളിത്തവും സംവാദാത്മകതയും ഉറപ്പു വരുത്തുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കും. അയല്‍ക്കൂട്ടങ്ങളെയും റെസിഡന്റ്സ് അസോസിയേഷനുകളെയും അതുപോലെ കീഴ്ത്തല സാമൂഹ്യ കൂട്ടായ്മകളെ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തുകയാണ് ഇതിനുള്ള മാര്‍ഗ്ഗം.

  2. വാര്‍ഡിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനത്തെ ഗ്രാമസേവാ കേന്ദ്രമായി പ്രവര്‍ത്തിപ്പിക്കും.

  3. പി.റ്റി.എ, എസ്.എം.സി, ആശുപത്രി വികസന സമിതി തുടങ്ങിയ ജനകീയ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. വാര്‍ഡ് വികസനസമിതികള്‍ ശക്തിപ്പെടുത്തും.

  4. ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും സന്നദ്ധാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടാകും.+

  5. എല്ലാ സേവനങ്ങളും പൗരന്റെ അവകാശമെന്നത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൗരവകാശരേഖ പ്രസിദ്ധീകരിക്കുക മാത്രമല്ല അതു നടപ്പാക്കിയതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ സമര്‍പ്പിക്കുമെന്ന് ഉറപ്പുവരുത്തും.

  6. സമഗ്ര അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വ) നിയമം പാസ്സാക്കും.

ഭരണനിർവ്വഹണം

  1. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാണോ എന്നതു സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും.

  2. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സ്കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ സൗകര്യങ്ങളും വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ഓരോ മേഖലയ്ക്കും ഗുണമേന്മാ സൂചികകള്‍ നിജപ്പെടുത്തുകയും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവ നേടുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

  3. കൈമാറിക്കിട്ടിയ കീഴ്ത്തട്ട് സ്ഥാപനങ്ങളും തദ്ദേശഭരണവും തമ്മിലുള്ള ഇതുവരെയുള്ള അനുഭവങ്ങളെ ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ പരിശോധിച്ച് കൂടുതല്‍ ഏകോപനവും പ്രാദേശിക മുന്‍കൈയ്യും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

  4. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റോഡ് അടക്കമുള്ള ആസ്തി രജിസ്റ്റര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കും. മുനിസിപ്പിലാറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും നിക്ഷിപ്തമായിട്ടുള്ള ആറ്, തോട്, റോഡ് പുറംപോക്കുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഭൂ രജിസ്റ്റര്‍ തയ്യാറാക്കും. തരിശു നിലത്തിന്റെ രജിസ്റ്റര്‍ കൃഷി ഭവന്റെ സഹായത്തോടെ തയ്യാറാക്കും.

ഇ-ഗവേണൻസ്

  1. ഇ-ഗവേണന്‍സില്‍ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി വഴി എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള വിവിധ സേവനങ്ങളുടെ സോഫ്ടുവെയറുകളെല്ലാം ഏകോപിപ്പിച്ച് ഒറ്റവിവരവ്യൂഹമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമുണ്ടാക്കും.

നീർത്തടാധിഷ്ഠിത ആസൂത്രണം

  1. ജനകീയാസൂത്രണകാലം മുതല്‍ പറഞ്ഞുവരുന്നതാണെങ്കിലും നീര്‍ത്തടാധിഷ്ഠിത ആസൂത്രണം ഇതുവരെ നടപ്പാക്കാനായിട്ടില്ല. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഈ അലംഭാവത്തിനു നല്‍കേണ്ടി വരുന്ന വിലയെക്കുറിച്ച് സദാ ഓര്‍മ്മിപ്പിക്കുന്നു. കാട്ടാക്കട തളിപ്പറമ്പ് മാതൃകയില്‍ നീര്‍ത്തട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കും.

  2. നിലവില്‍ നല്ലൊരുപങ്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലും വ്യത്യസ്ത ഏജന്‍സികള്‍ തയ്യാറാക്കിയ നീര്‍ത്തട വികസന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. അവയെ ഈ കാമ്പയിനു പൂര്‍ണ്ണമായും ഉപയോഗ പ്പെടുത്തണം. കില, ലാന്‍ഡ് യൂസ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ്ഡിസാസ്റ്റര്‍ മാനേജ്മെന്റ്, മണ്ണ് ജലസംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെയെല്ലാം ഏകോപനമുണ്ടാകണം.

  3. വിവിധവ കുപ്പുകളുടെയും ഏജന്‍സികളുടെയും നീര്‍ത്തട സ്കീമുകള്‍ ഭാവിയില്‍ ഈ അടിസ്ഥാനരേഖയെ ആസ്പദമാക്കിവേണം. ഇതിന് ഉതകുന്ന രീതിയില്‍ എല്ലാവരും പങ്കാളികളായിക്കൊണ്ടുവേണം ഈ നീര്‍ത്തട രേഖകള്‍ തയ്യാറാക്കാന്‍.

  4. കൊവിഡ് കടന്നുവന്നതുമൂലം പ്രാദേശിക ദുരന്തനിവാരണ റിപ്പോര്‍ട്ടുകള്‍ പല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നീര്‍ത്തട വികസന രേഖയ്ക്കു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമാക്കുന്നതിന് ഒരു കര്‍മ്മസമിതിയെ നിയോഗി ക്കേണ്ടതാണ്.

  5. 50000 കിലോമീറ്റര്‍ തോടുകളും 2000 കിലോമീറ്റര്‍ പുഴകളും പുതുതായി വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. ഇതിനായി തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തും.

  6. പച്ചത്തുരുത്തുകളുടെ വിസ്തൃതി 529 ഏക്കറില്‍ നിന്നും 5000 ഏക്കറിലേയ്ക്ക് വ്യാപിപ്പിക്കും.

  7. 5000 ഹരിത സമൃദ്ധി വാര്‍ഡുകള്‍ സൃഷ്ടിക്കും,

  8. എല്ലാ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ജല ഗുണനിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിക്കും,

  9. മാതൃകാ ബ്ലോക്കുകളില്‍ ജല ബജറ്റിനു രൂപം നല്‍കും. എല്ലാ വലിയ കുളങ്ങളും മാതൃകാപരമായി വെട്ടി വൃത്തിയാക്കി പുനരുജ്ജീവിപ്പിക്കും

ശുചിത്വ കേരളം

  1. 2021-22 ല്‍ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ശുചിത്വ പദവിയിലേയ്ക്കു നീങ്ങാന്‍ കഴിയണം.

  2. 501 പഞ്ചായത്തുകളും 55 നഗരസഭകളും ഖരമാലിന്യ സംസ്ക്കരണത്തില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മാനദണ്ഡ പദവിയില്‍ എത്തിക്കും.

  3. വടകര-കുന്നംകുളം-തളിപ്പറമ്പ് മാതൃകയില്‍ സംരംഭകത്വ അടിസ്ഥാനത്തില്‍ മാലിന്യസംഭരണവും വേര്‍തിരിക്കലും സംസ്ക്കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യം. അപ് സൈക്കിള്‍, റീ സൈക്കിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 50 ശതമാനം ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഉറപ്പുവരുത്തും.

  4. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി വലിച്ചെറിയല്‍ മുക്ത കേരളം (ഉശുീമെെയഹല ളൃലല ഗലൃമഹമ) നടപ്പാക്കും.

  5. 2025 ഓടെ സെപ്റ്റെജ് മാലിന്യം ഉള്‍പ്പടെ ദ്രവമാലിന്യം സംസ്ക്കരണം എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടപ്പാക്കും.

  6. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടര്‍ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും.

  7. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഗ്രീന്‍ ഗ്രേഡിംഗും സര്‍ട്ടിഫിക്കേഷനും കൊണ്ടുവരും.

  8. ദേശീയ, സംസ്ഥാന പാതയ്ക്ക് അരികിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകള്‍ പോലുള്ള കേന്ദ്രങ്ങളുടെ സ്ഥലങ്ങളില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വഴിയോര വിശ്രമ കേന്ദ്രങ്ങളായ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ പ്രധാന പാതകളില്‍ 2022 ഓടെ സമ്പൂര്‍ണമാക്കും. ഇവ സ്ത്രീ സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമാണെന്ന് ഉറപ്പു വരുത്തും.

  9. ഹരിതകര്‍മ്മ സേനകള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് തുടര്‍ന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകം. ജൈവവളം ഹരിതമിത്രം ബ്രാന്‍ഡില്‍ വിപണിയിലിറക്കും.

  10. റീജിയണല്‍ ലാന്റ് ഫില്ലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മെഡിക്കല്‍ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രികളിലെ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  11. മോഡല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിംഷ് വേസ്റ്റ് റിക്കവറീ സെന്ററുകള്‍ സ്ഥാപിക്കും.

  12. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനം ഉറപ്പാക്കും.

  13. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തുകള്‍ 2000 ഏക്കറിലേക്ക് വ്യാപിപ്പിക്കും

നഗരവികസനം

  1. അതിവേഗത്തില്‍ നഗരവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ അതനുസരിച്ചുള്ള ആസൂത്രിതമായ പരിഗണന നഗരവികസന മേഖലയ്ക്ക് ലഭിച്ചിട്ടില്ല. അമൃത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നഗരങ്ങള്‍ക്കുള്ള ലോകബാങ്കിന്റെ ശുചിത്വപരിപാടി, ഫിനാന്‍സ് കമ്മിഷന്റെ പ്രത്യേക ധനസഹായം എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തും. മുന്‍സിപ്പിലാറ്റിയുടെ പെന്‍ഷന്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണും. എല്ലാ നഗരങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കും.

പരിസ്ഥിതി സൗഹൃദം

കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നീര്‍ത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ ആവിഷ്കരിക്കും. ഇ-വാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും. ഊര്‍ജ്ജ മിതവ്യയത്തിനും ബദല്‍ ഊര്‍ജ്ജ നിര്‍മ്മാണത്തിനും സ്കീമുകള്‍ ആവിഷ്കരിക്കും. ശാസ്ത്രീയമായ പരിസ്ഥിതി അവബോധം സമൂഹത്തില്‍ വ്യാപകമാക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യും.

കേരളത്തിലെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും

  1. നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികള്‍ ജനകീയ ക്യാമ്പയിന്റെ അടിസ്ഥനത്തില്‍ രൂപം നല്‍കലാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 13-ാം പഞ്ചവത്സര പദ്ധതി തയ്യാറെടുപ്പിന്റെ മുഖ്യ പ്രവര്‍ത്തനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങള്‍ സംരക്ഷിക്കു ന്നതിനും വൃഷ്ടി പ്രദേശത്തെ ഖരജല മാലിന്യ സംസ്കരണത്തിനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കും.

  2. പ്രാദേശിക ജൈവ വൈവിധ്യ രജിസ്റ്ററുകള്‍ പരിഷ്കരിക്കുകയും അടുത്ത അഞ്ച് വര്‍ഷംകൊണ്ടു നേടേണ്ട വൈവിധ്യ പോഷണത്തിനുള്ള പ്രാദേശിക പരിപാടി തയ്യാറാക്കുകയും ചെയ്യും.

  3. നഗരങ്ങളിലെ കനാലുകളും പുഴകളും മാലിന്യ വാഹിനികളായി മാറിയിരിക്കുകയാണ്. നഗരസാഹചര്യത്തില്‍ ജനപങ്കാളിത്തത്തോടൊപ്പം നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തും. കോര്‍പ്പറേഷനു കളിലെ പ്രധാന കനാലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനായി പ്രത്യേക സ്കീമിനു രൂപം നല്‍കും.

  4. സംസ്ഥാന നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ ഡേറ്റാ ബാങ്കുകള്‍ 250 കൃഷി ഭവനുകള്‍ ഇനിയും പൂര്‍ത്തിയാക്കണം. ഇവകൂടി പൂര്‍ത്തീകരിച്ച് ആറുമാസത്തിനകം പ്രസിദ്ധീകരിക്കുകയും ജനകീയ പരിശോധനയ്ക്കു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമരൂപം നല്‍കുകയും ചെയ്യും.

  5. നിയമവിരുദ്ധ നിലം നികത്തലുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കും. ഭൂപരിധി നിയമം ബിനാമി ഇടപാടുകളിലൂടെ ലംഘിക്കുന്നതിന് തടയിടും.

  6. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിനു സുപ്രധാന സ്ഥാനമുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും. ഇതിനൊരു മാതൃകയാവും ഇടുക്കി, വയനാട് പാക്കേജുകള്‍.

  7. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

ഇ-വാഹന നയം

  1. കേരളമാണ് രാജ്യത്ത് ആദ്യമായി ഇ-വാഹന നയം രൂപീകരിച്ച സംസ്ഥാനം. ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം 50 ശതമാനം മോട്ടര്‍ വാഹന നികുതിയില്‍ ഇളവു നല്‍കും.

  2. കേരള ഓട്ടോമൊബൈല്‍സ് ഇ-ഓട്ടോറിക്ഷകള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു തുടങ്ങി. ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി അനുവദിക്കും.

  3. വൈദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കേരളത്തിലുടനീളം കെ.എസ്.ഇ.ബി സ്ഥാപിക്കും.

  4. സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി.യിലേയ്ക്ക് പൂര്‍ണ്ണമായി കിഫ്ബി ധനസഹായത്തോടെ മാറ്റും. വൈദ്യുതി ചെലവില്‍ വരുന്ന ലാഭത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തുക കിഫ്ബിക്ക് തിരിച്ചടയ്ക്കും.

  5. ഇതേ മാതൃകയില്‍ പുരപ്പുറം ചെറുകിട സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബി സഹായത്തെ ആസ്പദമാക്കി സ്കീമിനു രൂപം നല്‍കും.

  6. ഇലക്ട്രിക് കാറുകള്‍, വാങ്ങുന്നതിനും ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി/ സി.എന്‍.ജിയിലേയ്ക്ക് മാറ്റുന്നതിനും പ്രത്യേക വായ്പാ പദ്ധതി ആവിഷ്കരിക്കും.

  7. നിലവിലുള്ള ഓട്ടോറിക്ഷകള്‍, ടാക്സികള്‍ ഗ്യാസിലേയ്ക്കു മാറ്റുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പമ്പുകളില്‍ ഗ്യാസ് ലഭ്യമാക്കും.

  8. സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും. ഒഴിവു ദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ്വ് ചെയ്യും. സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ ഒരുദിവസം സൈക്കിളിംഗ് ദിനമായി ആചരിക്കുകയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിപുലമായ റിലേ സൈക്കിളംഗ് സംഘടിപ്പിക്കുകയും ചെയ്യും.

നിർമ്മാണ പ്രവൃത്തികൾ

  1. സംസ്ഥാനത്തെ എല്ലാ നിര്‍മ്മാണ വസ്തുക്കളുടെയും ആവശ്യവും ലഭ്യതയും കണക്കിലെടുക്കുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. നിര്‍മ്മാണ വസ്തുക്കള്‍ കഴിയുന്നിടത്തോളം പുനരുപയോഗിക്കുന്ന രീതിയും പ്രോത്സാഹിപ്പിക്കും.

  2. പരിസ്ഥിതി സൗഹൃദമായ കെട്ടിടനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള നയം രൂപീകരിക്കും. ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണരീതികള്‍ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും.

  3. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് നികുതിയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും പ്രാദേശിക കെട്ടിട നികുതിയിലും വൈദ്യുതി താരിഫിലും ഇളവുകള്‍ നല്‍കും.

  4. പാറ ഖനനമടക്കം കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാ ക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും.

  5. ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, പൊതുമേഖലയുടെ മുന്‍കൈയില്‍ മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനു വേണ്ടി കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

വനസംരക്ഷണം

കൈയേറ്റം പൂര്‍ണമായും തടയും. വനം അതിര്‍ത്തികള്‍ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. വനാതിര്‍ത്തിക്കു ചുറ്റും ബഫര്‍ സോണ്‍ നിജപ്പെടുത്തു മ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കും.

<h3″>വനം

  1. വനം കൈയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിനും സ്ഥിരം ജണ്ടകള്‍ കെട്ടി വേര്‍തിരിക്കുന്ന പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കി. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മുഴുവന്‍ ജണ്ടകളും കെട്ടിത്തീര്‍ക്കും. ഇതോടെ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സ്വകാര്യ ഭൂമിക്ക് എന്‍.ഒ.സി നല്‍കാനും കഴിയും. വനാതിര്‍ത്തികള്‍ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്തും.

  2. വനമേഖലയിലെ കാമ്പ് മേഖലകള്‍ അസ്പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തും.

  3. തടി ആവശ്യം നിറേവറ്റാന്‍ കാടിനു പുറത്ത് കാര്‍ഷിക വനവല്‍ക്കരണം നടപ്പിലാക്കും. വനാവകാശ നിയമം നടപ്പാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുകയും തടിയേതര വനവിഭവങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുള്ള അവകാശം ആദിവാസികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും.

  4. വനങ്ങള്‍ക്ക് പുറമേ കണ്ടല്‍കാടുകള്‍, കാവുകള്‍, നദീതീര സ്വാഭാവിക സസ്യജാലങ്ങള്‍, ജലാശയങ്ങളുടെ വാഹകപ്രദേശങ്ങള്‍ തുടങ്ങിയവയു മൊക്കെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

  5. മൃഗങ്ങളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കുന്നതിന് അലര്‍ട്ട് സിസ്റ്റം വ്യാപമാക്കും. ഫയര്‍ മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമ മാക്കും. കൂടുതല്‍ ഫോറസ്റ്റ് മിനി ടെണ്ടര്‍ വാഹനങ്ങള്‍ ലഭ്യമാക്കും.

  6. വന്യജീവി ആക്രമണങ്ങള്‍ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീഷണിയായിട്ടുണ്ട്. ഈ സംഘര്‍ഷം ലഘൂകരിക്കുന്നതിനു യുദ്ധകാലാടി സ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

  7. മതില്‍, കിടങ്ങ്, ഇലക്ട്രിക് ഫെന്‍സിംഗ് തുടങ്ങിയവയോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനീച്ച കൂടുകളുടെ ശൃംഖലയും കാട്ടാനയുടെ ശല്യം കുറയ്ക്കാനായി ഉപയോഗിക്കും. ഇത് കൃഷിക്കാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കും.

  8. വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, ഗ്രാന്റീസ് തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളകള്‍ ഇല്ലാതാക്കും. ഉള്‍ക്കാട്ടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ അവരെ പുനരധിവസിപ്പിക്കും.

പ്രത്യേക വികസന പാക്കേജുകൾ

7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേകമായി ഇതിന്റെ പുരോഗതി അവലോകനം ചെയ്യും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നല്‍കും.

<h3″>കുട്ടനാട് പരിസ്ഥിതി പുനസ്ഥാപന പാക്കേജ്

  1. പരിസ്ഥിതി പുനഃസ്ഥാപനത്തിനും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള 2500 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് കുട്ടനാട്ടില്‍ നടപ്പാക്കും.

  2. ജനകീയ ക്യാമ്പയിനിലൂടെ കായല്‍ ശുചീകരിക്കും. യന്ത്രസഹായ ത്തോടെ കായല്‍ ചതുപ്പുകളിലെ ചെളി കട്ടകുത്തി ഉപയോഗപ്പെടുത്തി പുറം ബണ്ടുകള്‍ക്ക് വീതികൂട്ടി സംരക്ഷിക്കുന്നതിനുള്ള ബൃഹത് പദ്ധതി ആവിഷ്കരിക്കും. തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണ ത്തിനു തൊഴിലുറപ്പു പദ്ധതിയും വലിയ തോതില്‍ ഉപയോഗപ്പെടുത്തും.

  3. കായലിന്റെയും തോടുകളുടെയും ആവാഹശേഷി വര്‍ദ്ധിക്കുന്നതു വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും അരൂര്‍ പോലുള്ള പ്രദേശങ്ങളിലെ വേലിയേറ്റ സമയത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സഹായിക്കും.

  4. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും ലീഡിംഗ് ചാനലിന് ആഴം കൂട്ടും. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഏസി കനാലിന്റെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കും.

  5. കുട്ടനാട് ശുചിയായി തുടരണമെങ്കില്‍ ചുറ്റുമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കണം. സെപ്ടേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം. സ്വീവേജ് സംസ്കരിക്കാതെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കുന്നതു തടയണം. തദ്ദേശഭരണ സ്ഥാപനങ്ങ ളുടെ നേതൃത്വത്തില്‍ ഇതിനൊരു ബൃഹത് പദ്ധതി തയ്യാറാക്കണം.

  6. കുട്ടനാട് കുടിവെള്ള പദ്ധതിയും താലൂക്ക് ആശുപത്രി വികസനവും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണവുമെല്ലാം ഈ പാക്കേജിന്റെ ഭാഗമാണ്. കുട്ടനാട് താറാവ് ഹാച്ചറി ആരംഭിക്കും. താറാവ് കൃഷിക്കാര്‍ക്ക് പകര്‍ച്ചവ്യാധി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും.

  7. പുതിയൊരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി തണ്ണീര്‍മുക്കം ഷട്ടറുകള്‍ അടച്ചിടുന്നത് പരമാവധി കുറയ്ക്കും. കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചശേഷം ഒരു വര്‍ഷമെങ്കിലും തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണ്ണമായും തുറന്നുവച്ച് കുട്ടനാടിനെ ശുദ്ധീകരിക്കും. കൃഷിക്കാര്‍ക്ക് ഉണ്ടാകുന്ന വിളനഷ്ടത്തിനു നഷ്ടപരിഹാരം നല്‍കും.

വയനാട് കാർബൺ ന്യൂട്രൽ കോഫി

  1. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനു മുഖ്യവിളയായ കാപ്പി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിന് വിപുലമായൊരു പദ്ധതി ആവിഷ്കരിക്കും. ഇതിനായി കോഫി പാര്‍ക്ക് സ്ഥാപിക്കും. ഇത്തരത്തില്‍ സംസ്കരണത്തിനായി സംഭരിക്കുന്ന കാപ്പി 90 രൂപ വിലയ്ക്കു സംഭരിക്കും. ജൈവ സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തി ഈ മേഖലയിലെ സാധ്യതകളെ വിപുലപ്പെടുത്തും.

  2. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിംഗ് നടപ്പിലാക്കും. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന അടിസ്ഥാനത്തില്‍ ആന്വിറ്റി വായ്പയായി നല്‍കുന്നതാണ് പദ്ധതി.

  3. ഇതുപോലെ മറ്റു പഴവര്‍ഗ്ഗങ്ങളും സുഗന്ധദ്രവ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റും. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം ജില്ലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഭൗതിക-സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് സമഗ്ര വികസന പാക്കേജ് നടപ്പിലാക്കും.

ഹൈറേഞ്ച്

  1. ഇടുക്കി നേരിടുന്ന പാരിസ്ഥിതിക തകര്‍ച്ച തടയാനൊരു അജണ്ട നമുക്ക് കീഴ്ത്തട്ടില്‍ നിന്നുതന്നെ രൂപം നല്‍കും. ഓരോ പഞ്ചായത്തും നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികള്‍ ജനകീയ കാമ്പയിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കും. ജലസേചന വകുപ്പും മണ്ണുജലസംരക്ഷണ വകുപ്പും ഇതിനു പൂര്‍ണ്ണ പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി കൂട്ടായിത്തന്നെ തീരുമാനിക്കുന്ന ബൃഹത്തായ ഒരു പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിനായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍.

  2. തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും ചക്ക പോലുള്ള പഴവര്‍ഗ്ഗങ്ങളുടെയും മൃഗപരിപാലനത്തിന്റെയും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, ഇവയുടെ അടിസ്ഥാനത്തിലുള്ള കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുക, ഇവ രണ്ടും ചെയ്യുമ്പോള്‍ പ്രകൃതി സന്തുലനാവസ്ഥ സംരക്ഷിക്കുക എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയുടെ പശ്ചാത്തലസാമൂഹ്യ സൗകര്യങ്ങളടക്കമുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ സമഗ്ര പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കും. മുട്ടത്ത് സ്പൈസസ് പാര്‍ക്കും, ഹൈറേഞ്ചില്‍ മെഗാഫുഡ് പാര്‍ക്കും സ്ഥാപിക്കും. പ്രകൃതിസൗഹൃദമായ രീതിയില്‍ ഉത്തരവാദിത്വ ടൂറിസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര മേഖല വിപുലപ്പെടുത്തുന്നതിനും ഈ പാക്കേജ് ലക്ഷ്യമിടുന്നുണ്ട്. സ്ഥായിയായ വികസനത്തിന് പുതിയൊരു മാതൃക ഇടുക്കിയില്‍ സൃഷ്ടിക്കും.

  3. ഇടുക്കിയിലെ കൃഷിക്കാരുടെ ഉപാധിരഹിതമെന്ന പട്ടയമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് 1964 ലെ ഭൂമി പതിവുചട്ടങ്ങള്‍ ഭേദഗതി ചെയ്തു. കൈവശത്തിലുള്ള ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതില്‍ കൈമാറ്റത്തിനുള്ള കാലാവധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമാക്കി കുറവു ചെയ്തു. കൈവശ ഭൂമി പതിച്ചു കിട്ടുകയാണെങ്കില്‍ ഈ ഭൂമികള്‍ എപ്പോള്‍ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. ഈ ഭൂമികള്‍ സര്‍ക്കാരിലും ധനകാര്യസ്ഥാപനങ്ങളിലും റബര്‍, ടീ ബോര്‍ഡുകളിലും ഈടുവച്ച് വായ്പ എടുക്കുന്നതിനു സൗകര്യമൊരുക്കി. പട്ടയഭൂമിയില്‍ കൃഷിക്കാര്‍ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്കു നല്‍കി. പട്ടയം ലഭിച്ച ഭൂമികള്‍ വനം വകുപ്പിന്റെ നോട്ടിഫിക്കേഷനില്‍ നിന്നും ഒഴിവാക്കി.

  4. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തി നിടയില്‍ ഇടുക്കി ജില്ലയില്‍ 37815 പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റൊരു 15000 പട്ടയങ്ങള്‍കൂടി വിതരണത്തിനു തയ്യാറായിട്ടുണ്ട്. പട്ടയം ലഭിക്കാത്ത കൈവശഭൂമിയുള്ള കൃഷിക്കാര്‍ക്ക് വായ്പയടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സഹകരണ മേഖല വഴി സ്വീകരിക്കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി ഊര്‍ജ്ജിതമാക്കും.

  5. കേരളത്തിലെ പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാന പ്രതികരണം, എസ്.ഡി.ജി ലക്ഷ്യങ്ങളുടെ സ്ഥിതി എന്നിങ്ങനെ അഞ്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇതിന് തെരഞ്ഞെടുത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുമതല നല്‍കും.

മലബാറിന്റെ പിന്നോക്കാവസ്ഥ

  1. 957 ലെ സര്‍ക്കാരിന്റെ കാലത്താണ് മലബാറിലെ വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിക്കുന്നത്. പിന്നീട് നടപ്പാക്കിയ ഭൂപരിഷ്കരണം മലബാറിലെ സാമൂഹ്യ ജീവിതത്തെ മുന്നോട്ടുനയിക്കുന്നതിന് ഇടയാക്കി. വര്‍ത്തമാനകാലത്ത് കിഫ്ബി വഴിയുള്ള നിര്‍മ്മാണ പ്രവൃത്തികളിലൂടെ മലബാര്‍ മേഖലയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ തുടരും. ടൂറിസം വികസനത്തില്‍ മലബാറിനു പ്രത്യേകം പ്രാമുഖ്യം നല്‍കും.

  2. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന വിധം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുന്നതാണ്.

ശുചിത്വം

കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളില്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളും സ്ഥാപിക്കും. മുഴുവന്‍ കക്കൂസ് മാലിന്യവും സംസ്ക്കരിക്കാന്‍ ഉതകുന്ന സെപ്റ്റേജുകള്‍ പ്രാദേശികമായി സ്ഥാപിക്കും. വഴിയോര ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തീകരിക്കും.

ശുചിത്വ കേരളം

  1. 2021-22 ല്‍ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ശുചിത്വ പദവിയിലേയ്ക്കു നീങ്ങാന്‍ കഴിയണം.

  2. 501 പഞ്ചായത്തുകളും 55 നഗരസഭകളും ഖരമാലിന്യ സംസ്ക്കരണത്തില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മാനദണ്ഡ പദവിയില്‍ എത്തിക്കും.

  3. 689. വടകര-കുന്നംകുളം-തളിപ്പറമ്പ് മാതൃകയില്‍ സംരംഭകത്വ അടിസ്ഥാനത്തില്‍ മാലിന്യസംഭരണവും വേര്‍തിരിക്കലും സംസ്ക്കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യം. അപ് സൈക്കിള്‍, റീ സൈക്കിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 50 ശതമാനം ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഉറപ്പുവരുത്തും.

  4. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി വലിച്ചെറിയല്‍ മുക്ത കേരളം (ഉശുീമെെയഹല ളൃലല ഗലൃമഹമ) നടപ്പാക്കും.

  5. 2025 ഓടെ സെപ്റ്റെജ് മാലിന്യം ഉള്‍പ്പടെ ദ്രവമാലിന്യം സംസ്ക്കരണം എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടപ്പാക്കും.

  6. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടര്‍ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും.

  7. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഗ്രീന്‍ ഗ്രേഡിംഗും സര്‍ട്ടിഫിക്കേഷനും കൊണ്ടുവരും.

  8. ദേശീയ, സംസ്ഥാന പാതയ്ക്ക് അരികിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകള്‍ പോലുള്ള കേന്ദ്രങ്ങളുടെ സ്ഥലങ്ങളില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വഴിയോര വിശ്രമ കേന്ദ്രങ്ങളായ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ പ്രധാന പാതകളില്‍ 2022 ഓടെ സമ്പൂര്‍ണമാക്കും. ഇവ സ്ത്രീ സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമാണെന്ന് ഉറപ്പു വരുത്തും.

  9. ഹരിതകര്‍മ്മ സേനകള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് തുടര്‍ന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകം. ജൈവവളം ഹരിതമിത്രം ബ്രാന്‍ഡില്‍ വിപണിയിലിറക്കും.

  10. റീജിയണല്‍ ലാന്റ് ഫില്ലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മെഡിക്കല്‍ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രികളിലെ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  11. മോഡല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിംഷ് വേസ്റ്റ് റിക്കവറീ സെന്ററുകള്‍ സ്ഥാപിക്കും.

  12. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനം ഉറപ്പാക്കും.

  13. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തുകള്‍ 2000 ഏക്കറിലേക്ക് വ്യാപിപ്പിക്കും.

 

കേരളം സ്ത്രീ സൗഹൃദമാക്കും

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ നാലിലൊന്നെങ്കിലും ഉയര്‍ത്തും. സ്ത്രീകള്‍ക്കുള്ള പദ്ധതി അടങ്കല്‍ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കും. ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.

കേരളത്തെ സ്ത്രീ സൗഹൃദമാക്കും

  1. 2016 ലെ പ്രകടനപത്രികയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 18 ശതമാനമായി ഉയര്‍ത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നു സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 20 ശതമാനത്തിനു മുകളിലാണ്. അഭൂതപൂര്‍വ്വമായ തൊഴിലവസര സൃഷ്ടി വാഗ്ദാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ സ്ത്രീകളായിരിക്കും. തൊഴില്‍ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന്റെ ഫലമായി സ്ത്രീകളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കുന്നതിനും തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനും സാധിക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 24 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തും.

  2. ജെന്‍ഡര്‍ ബജറ്റിംഗ് വികസന പ്രവര്‍ത്തനങ്ങളിലെ സ്ത്രീ പരിഗണന ഗണ്യമായി ഉയര്‍ത്താന്‍ സഹായിച്ചു. 2016-17ല്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ക്കുള്ള സ്കീമുകളുടെ അടങ്കല്‍ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ 4 ശതമാനവുമായിരുന്നു. 2021-22 ലെ ബജറ്റില്‍ ഈ തുക 1347 കോടി രൂപയാണ്. പദ്ധതി വിഹിതം 6.54 ശതമാനമായി ഉയര്‍ന്നു. അഞ്ചു വര്‍ഷംകൊണ്ട് വനിതാവിഹിതം 10 ശതമാനമായി ഉയര്‍ത്തും. പൊതു സ്കീമുകളില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക വിഹിതം കൂടി കണക്കി ലെടുക്കുകയാണെങ്കില്‍ സ്ത്രീകളുടെ വിഹിതം ഇപ്പോള്‍ 19 ശതമാന മായിരിക്കുന്നത് 25 ശതമാനമായെങ്കിലും ഉയര്‍ത്തും.

  3. കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലയിലും നൈപുണി വികസനത്തില്‍ ഗൗരവമായ ജെന്‍ഡര്‍ ഗ്യാപ് നിലനില്‍ക്കുന്നു. ഇത് കുറയ്ക്കാന്‍ സ്ത്രീകളുടെ നൈപുണി വികസനത്തിലൂന്നും. പരിശീലന കേന്ദ്രങ്ങള്‍ സ്ത്രീ സൗഹൃദമാക്കും. ജെന്‍ഡര്‍ വാര്‍പ്പ് മാതൃകയ്ക്ക പ്പുറമുള്ള നൈപുണി പ്രോത്സാഹിപ്പിക്കും.

  4. എല്ലാ ഹൈസ്കൂളുകളിലും റെസ്റ്റ് റൂം ഒരുക്കും. പാഠപുസ്തകങ്ങളിലെ ജെന്‍ഡര്‍ പ്രതിപാദനത്തെക്കുറിച്ച് വിലയിരുത്തും.

  5. കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അന്തര്‍ദേശീയമായി തന്നെ കെയര്‍ ഇക്കോണമിയില്‍ വിപുലമായ ജോലി സാധ്യതകള്‍ ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിനു നേഴ്സുമാര്‍, വയോജന പരിചാരകര്‍, ഭിന്നശേഷി പരിചാരകര്‍ തുടങ്ങിയ നൈപുണികളില്‍ വിപുലമായ തോതില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും.

  6. 9 കെ.എസ്.ഐ.ഡി.സി കിന്‍ഫ്രാ പാര്‍ക്കുകളിലും വിമന്‍ ഫെസിലിറ്റേഴ്സ് സെന്റര്‍ സ്ഥാപിക്കും. കെ.എസ്.ഐ.ഡി.സി യില്‍ പ്രത്യേക വിമന്‍ എന്റര്‍പ്രണര്‍ മിഷന്‍ ഉണ്ടാകും.

  7. സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും. സ്ത്രീകളുടെ വീട്ടുജോലി ഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. ഇതിനായി, എല്ലാ വീടുകളിലും ആദ്യം വാഷിംഗ് മെഷീനും പിന്നീട് ഗ്രൈന്‍ഡറും പിന്നെ റഫ്രിജറേറ്ററും ഉള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.എഫ.്ഇ സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുന്നതാണ്. യന്ത്ര ഗാര്‍ഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വര്‍ഷംകൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സര്‍ക്കാര്‍ എന്നിവര്‍ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമില്ല.

  8. വനിതാ വകുപ്പിന്റെ രൂപീകരണം ഒരു നാഴികക്കല്ലായിരുന്നു. വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഒരു ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതാണ്. വനിതാ വകുപ്പ് ജില്ലാതലത്തില്‍ വിപുലീകരിക്കും.

  9. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് ജെന്‍ഡര്‍ പാര്‍ക്ക്. ഇപ്പോള്‍ ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ജെന്‍ഡര്‍ പാര്‍ക്കിന് ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടുകൂടി ഒരു പുതിയ മാനം കൈവരിക്കുകയാണ്. ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

  10. വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭ പദ്ധതി, പൊതുയിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കാ നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കൂടുതല്‍ ശക്തമാക്കും.

  11. വനിതാ കമ്മീഷനെ ശക്തിപ്പെടുത്തും. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യും.

  12. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളും

  13. സ്ത്രീ പീഡനം, പോക്സോ കേസുകള്‍ എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പരാതിക്കാരോടുള്ള സമീപനം അനുഭാവപൂര്‍ണ്ണമാക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കും.

കുടുംബശ്രീ

  1. കുടുംബശ്രീ വഴിയുള്ള വായ്പ 12000 കോടി രൂപയില്‍ നിന്ന് 20000 കോടി രൂപയായി ഉയര്‍ത്തും.

  2. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കും. ഇതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങ ളുടെ മാപ്പിംഗ് നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെ ഉപയോഗപ്പെടുത്തി സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരശേഖരണം നടത്തും. ഇതുസംബന്ധിച്ച പൂരിപ്പിച്ച് നല്‍കുന്ന ചോദ്യാവലിയുടെ രഹസ്യസ്വഭാവം പൂര്‍ണ്ണമായും ഉറപ്പുവരുത്തും.

  3. ക്രൈം മാപ്പിന്റെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകള്‍ നിര്‍ബന്ധമായും വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊതുപ്രോജക്ടുകളിലും സ്ത്രീ പരിഗണന ഉറപ്പു വരുത്തും.

  4. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും.

  5. അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കുള്ള രണ്ട് സുപ്രധാന പിന്തുണാ സംവിധാനങ്ങളാണ് നിര്‍ഭയ ഷോര്‍ട്ട്സ്റ്റേ ഹോമുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്കും. ഇവ രണ്ടിന്റെയും പ്രവര്‍ത്തനം വിപുലീകരിക്കും.

  6. 45 ലക്ഷം അംഗങ്ങളാണ് ഇന്നു കുടുംബശ്രീയിലുള്ളത്. എന്നാല്‍ ഇവരുടെ വീടുകളിലെ യുവതികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലായെന്ന ഒരു പ്രശ്നം ഗൗരവമായി ഉയര്‍ന്നുവരുന്നുണ്ട്. യുവതികള്‍ക്കു വേണ്ടി ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കും. ഇത് കുടുംബശ്രീയുടെ അംഗത്വത്തില്‍ ഒരു കുതിച്ചുചാട്ടം 2021-22ല്‍ സൃഷ്ടിക്കും.

  7. 2015-16ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയത് 75 കോടി രൂപയാണ്. 2021-22ല്‍ അത് 260 കോടി രൂപയായി ഉയര്‍ന്നു. കുടുംബശ്രീയുടെ ബജറ്റ് വിഹിതം 500 കോടി രൂപയായി ഉയര്‍ത്തും.

  8. എ.ഡി.എസ് പ്രസിഡന്റുമാര്‍ക്കും ഹോണറേറിയം നല്‍കും.

ട്രാൻസ്ജൻഡർ

  1. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡറിന് പ്രത്യേക പരിഗണന നല്‍കാനുതകുന്ന നിലയിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ പോളിസിക്കു രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കും.

  2. ട്രാന്‍സജെന്‍ഡര്‍മാര്‍ക്കു സ്വയംതൊഴിലിന് പലിശ സബ്സിഡിയോടു കൂടിയ വായ്പകള്‍, എല്ലാ ജില്ലകളിലും ഹ്രസ്വകാല താമസത്തിനായി ട്രാന്‍സ്ജെന്‍ഡര്‍ ഹോമുകള്‍, പ്രത്യേക ഭവനവായ്പ, പഠനത്തിനു കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍ എന്നിവ അനുവദിക്കും.

  3. വിദഗ്ധ സേവനം നല്‍കാനുള്ള സൗകര്യമൊരുക്കുന്നതാണ്.

ശിശു സൗഹൃദം

ശിശുസൗഹൃദ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കും. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനു ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പൊലീസ് സംവിധാനത്തിനു കൂടുതല്‍ പരിശീലനം നല്‍കും. ബാലാവകാശങ്ങള്‍ സംരക്ഷിക്കും.

ശിശു ക്ഷേമം

  1. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സ്മാര്‍ട്ട് അങ്കണവാടികള്‍ വിപുലീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട അങ്കണ വാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി സൗകര്യമൊരുക്കും.

  2. അങ്കണവാടികള്‍ കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി വികസിപ്പിക്കും.

  3. ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകള്‍ക്കു പ്രോത്സാഹനം നല്‍കും. ഇതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കും.

  4. കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ഇല്ലായ്മ ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കും. ബോധവല്‍ക്കരണം ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും.

  5. ജനനം മുതല്‍ 18 വയസ്സുവരെ കുട്ടികള്‍ നേരിടുന്ന എല്ലാ തീവ്രരോഗങ്ങള്‍ക്കും രോഗങ്ങളുടെ തോത് അനുസരിച്ച് പ്രതിവിധി നല്‍കുന്നതിനുള്ള ഹൃദ്യം, മിഠായി, ധ്വനി തുടങ്ങിയ പദ്ധതികള്‍ ശക്തിപ്പെടുത്തും.

  6. ഒരു ഹെല്‍പ്പ് ലൈനിലൂടെ ചൈല്‍ഡ് മാനേജുമെന്റ് ശക്തിപ്പെടുത്തും. പീഡിയാട്രിക് സേവനങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങള്‍, എന്നിവയില്‍ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആരോഗ്യ വിദഗ്ധര്‍ ഹെല്‍പ്പ് ലൈനിന്റെ ഭാഗമായിരിക്കും.

  7. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹ്യവും ആയ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൂടി നേതൃത്വത്തില്‍ കുട്ടികളുടെ കേരളം പദ്ധതി ജനകീയ ക്യാമ്പയിനായി നടപ്പാക്കും.

വിശപ്പുരഹിത കേരളം

സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍കടകളെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിംഗ് ഏര്‍പ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല.

ഭക്ഷ്യസുരക്ഷ

  1. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തും.

  2. കോണ്‍ഗ്രസ് ആവിഷ്കരിച്ച ദേശീയ പൊതുവിതരണ നയം കേരളത്തിലെ ബി.പി.എല്‍ പരിധി ഗണ്യമായ ഒരു വിഭാഗം പാവപ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നു പുറത്താക്കുന്ന സ്ഥിതി സൃഷ്ടിച്ചു. യു.ഡി.എഫ് രൂപം നല്‍കിയ ലിസ്റ്റില്‍ നിന്ന് അനര്‍ഹരായ 15 ലക്ഷം പേരെ നീക്കം ചെയ്തതിന്റെ ഫലമായി തുല്യ എണ്ണം അര്‍ഹരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമം തുടരും. കേരളത്തിലെ മുന്‍ഗണനാ ലിസ്റ്റിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പ്പനശാലകള്‍ സിവില്‍ സപ്ലൈസ് ആരംഭിച്ചു. 97 വില്‍പ്പനശാലകളെ അപ്ഗ്രേഡ് ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

  4. കേരളത്തിലെ റേഷന്‍കട ശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി എന്‍.ടു.എന്‍ കമ്പ്യൂട്ടറൈസേഷന്‍, ഇപോസ് മെഷീനുകള്‍, വാതില്‍പ്പടി വിതരണം എന്നിവ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏത് കാര്‍ഡ് ഉടമയ്ക്കും ഏത് റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. പരാതി പരിഹാരം സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ റേഷന്‍കടകളെ മറ്റ് അവശ്യ ഉല്‍പ്പന്നങ്ങള്‍കൂടി നിയന്ത്രിത വിലയ്ക്ക് വില്‍ക്കുന്നതിന് അനുവാദം നല്‍കും. ഇത് റേഷന്‍കടകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വിപണന ശൃംഖലയെ നിലനിര്‍ത്തുന്നതിനും സഹായിക്കും.

  5. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ ഹോട്ടലുകള്‍, പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിംഗ് നല്‍കുന്നതിനുള്ള സ്കീം ആരംഭിക്കും.

  6. ഇന്ത്യയെ പലരും വിശപ്പിന്റെ റിപ്പബ്ലിക് എന്നാണ് വിശേഷിപ്പിക്കുക. ഇങ്ങനെയൊരു രാജ്യത്ത് കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റും. ജനകീയ ഹോട്ടലുകള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുക മാത്രമല്ല, ജനസംഖ്യാനുപാതികമായി അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കും.

സാമൂഹ്യ സുരക്ഷ

സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും. ക്ഷേമനിധികള്‍ പുനഃസംഘടിപ്പിക്കും. ഓട്ടോ-ടാക്സി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.

തൊഴിൽ നയം

  1. മിനിമം കൂലി 700 രൂപയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സ്ത്രീ-പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  2. അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, സ്കൂള്‍ പാചകത്തൊഴിലാളികള്‍ തുടങ്ങിയ സ്കീം വര്‍ക്കേഴ്സിന്റെയും പഞ്ചായത്തുകളിലെ പാലിയേറ്റീവ് നേഴ്സുമാരുടെയും കുടുംബശ്രീ ജീവനക്കാരുടെയും സ്കൂളുകളിലെയും പഞ്ചായത്തുകളിലെയും കൗണ്‍സിലേഴ്സ്, റിസോഴ്സ് പേഴ്സണ്‍സ്, പ്രീപ്രൈമറി ടീച്ചേഴ്സ് എന്നിവരുടെ ഹോണറേറിയം ഇടതുപക്ഷ സര്‍ക്കാര്‍ ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തും.

  3. അതിഥി തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. അവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആരോഗ്യ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഉറപ്പുവരുത്തും. അവരുടെ താമസ കേന്ദ്രങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കും.

  4. എന്‍.ബി.എഫ്.സികളിലെ ജീവനക്കാരുടെ തൊഴിലും മിനിമം വേതനവും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും.

  5. ലേബര്‍ കമ്മിഷണറേറ്റ് വിപുലീകരിച്ചു പുനഃസംഘടിപ്പിക്കും.

  6. ക്ഷേമനിധികളുടെ ഭരണച്ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സമാനമായ വയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരും.

  7. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വം, ചൂഷണം തടയല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സമഗ്രനിയമം പാസ്സാക്കും. നിലവിലുള്ള സാമൂഹ്യസുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തും.

  8. ആരോഗ്യപരമായ തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും. നോക്കുകൂലി തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചുമട്ടുതൊഴിലാളി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും.

  9. സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഷോപ്പിംഗ് മാളുകളുടെയും മറ്റും തൊഴിലാളികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കേരള ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ ഭേദഗതി വരുത്തി. ഇവരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശക്തമായ ഇടപെടല്‍ നടത്തും. ഓട്ടോ – ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രത്യേകം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

  10. വിവിധ വ്യവസായങ്ങളിലും തൊഴില്‍ മേഖലകളിലും തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ജന്യ രോഗങ്ങള്‍ കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും നടപടി സ്വീകരിക്കും.

  11. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരായുള്ള സമീപനമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളുക. തൊഴില്‍ വകുപ്പിനെ ശക്തിപ്പെടുത്തും. നിയമങ്ങള്‍ പരിഷ്കരിച്ച് തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തും.

സഹകരണ മേഖലയുടെ സംരക്ഷണം

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയര്‍ത്തും. കേരളത്തിന്റെ വികസനത്തിന് കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഉദാരമായ വായ്പ ലഭ്യമാക്കുന്ന കേരളത്തിന്റെ ബാങ്കാകും. അപ്പെക്സ് ബാങ്കിനോടു ബന്ധപ്പെടുത്തി മികച്ച ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലും ലഭ്യമാക്കും.

കേരള ബാങ്ക്

  1. സംസ്ഥാനത്തിന്റെ വികസനത്തിന് ബജറ്റിലൂടെയുള്ള വിഭവസമാഹരണം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ നൂതനങ്ങളായ നടപടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വികസനത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയും. ഇതിലേറ്റവും പ്രധാനം കിഫ്ബിയാണ്. കിഫ്ബി പശ്ചാത്തല സൗകര്യവികസനത്തിനുള്ള മൂലധന നിക്ഷേപത്തിനാണെങ്കില്‍ കേരള ബാങ്കാവട്ടെ, കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും ആവശ്യമുള്ള പ്രവര്‍ത്തന മൂലധനമടക്കം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ്.

  2. ബാങ്കിന്റെ എന്‍.പി.എ റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കുറയ്ക്കും.

  3. എന്‍.ആര്‍.ഐ ഡെപ്പോസിറ്റിനുള്ള അനുമതി ആര്‍.ബി.ഐയില്‍ നിന്നും വാങ്ങും.

  4. കൃഷിക്കും കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍ക്കുമുള്ള വായ്പ വര്‍ദ്ധിപ്പിക്കും

സഹകരണം

  1. പ്രാഥമിക സഹകരണ ബാങ്കുകളെ അട്ടിമറിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി ജനകീയ പ്രതിരോധം ഉയര്‍ത്തും.

  2. അപ്പെക്സ് ബാങ്കു വഴി കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ ഇടപാടുകാരെ പങ്കാളിയാക്കും. എല്ലാവിധ ആധുനിക സാങ്കേതിക സേവനങ്ങളും ജനങ്ങള്‍ക്കു ലഭ്യമാക്കും.

  3. കോര്‍ ബാങ്കിംഗിന്റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാങ്കറാക്കി ഉയര്‍ത്തും.

  4. പച്ചക്കറി തറവില നടപ്പാക്കുന്നതിനുള്ള കോ-ഓപ് മാര്‍ട്ടുകള്‍ അതിവേഗ ത്തില്‍ സാര്‍വ്വത്രികമാക്കും.

  5. നാളികേര സംഭരണ സംസ്കരണത്തിലേയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

കെ.എഫ്.സി

801. കെ.എഫ്.സി 1951ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുനഃസംഘടിപ്പിക്കും.

802. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ ഡെപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമാക്കും. ഇത് കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കുന്ന തിനും സംരംഭകര്‍ക്ക് കൂടുതല്‍ സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സഹായിക്കും.

വാണിജ്യമേഖല

വാണിജ്യമിഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളില്‍ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികള്‍ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇ മ്യൂച്ചല്‍ ഗ്യാരണ്ടിയില്‍ ചിട്ടികള്‍ ആരംഭിക്കും. കേരളബാങ്ക് ചെറുകിട വ്യാപാരികള്‍ക്കു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കും. ജി.എസ്.ടി കൂടുതല്‍ വ്യാപാരി സൗഹൃദമാക്കും. നല്ല നികുതിദായകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് നല്‍കും. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും.

വാണിജ്യമേഖല

  1. വാണിജ്യ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി വാണിജ്യമിഷന്‍ രൂപീകരിച്ചു. 2021 മുതല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 2025 നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയത്തിന് രൂപം നല്‍കും.

  2. നാട്ടിന്‍പുറങ്ങളിലേയും നഗരങ്ങളിലേയും കമ്പോളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും നാടന്‍ ചന്തയെ/ബസാറിനെ ഷോപ്പിംഗ് മാളുകള്‍ക്കു ബദലായി ഉയര്‍ത്തുകയും ചെയ്യും. ഷോപ്പിംഗ് മാളിലെന്ന പോലെ തന്നെ നിയന്ത്രിത ഗുണനിലവാരവും വിലയും ആസ്വാദ്യകരമായ അന്തരീക്ഷവും ഓരോ കമ്പോളത്തിലും ഉണ്ടാകണം. ഇത്തരം നവീകരണത്തിന് സര്‍ക്കാരിന്റെ സഹായം നല്‍കും. കോഴിക്കോട് മിഠായിത്തെരുവിലും തിരുവനന്തപുരത്ത് ചാലക്കമ്പോളത്തിലും നടത്തിയ ഇടപെടലുകള്‍ അവലോകനം ചെയ്ത് കൂടുതല്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കും.

  3. റോഡ് വീതികൂട്ടുന്ന പ്രോജക്ടുകള്‍ അവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ മേഖലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ആസൂത്രിത മേഖലാതല വിപണികള്‍ സൃഷ്ടിക്കും. അത്തരം വിപണികളില്‍ പാര്‍ക്കിംഗ് ലോട്ടുകളും കൊമേര്‍ഷ്യല്‍ ഇടങ്ങളും, ചില്ലറ വില്‍പ്പന ഇടങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കും.

  4. വ്യാപാരിക്ഷേമ നിധി ഇപ്പോള്‍ സജീവമാണ്. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  5. കെ.എസ്.എഫ്.ഇ യുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്ക് മ്യൂച്വല്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലുള്ള ചിട്ടികള്‍ ആരംഭിക്കുന്നതാണ്. വായ്പകളും ലഭ്യമാക്കും.

  6. കേരള ബാങ്കിലൂടെ ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.

  7. കേരള സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ജി.എസ്.ടി യുടെ ഘടന ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 40 ലക്ഷത്തിനു താഴെ വിറ്റു വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ഒന്നരക്കോടി രൂപ വരെ അനുമാന നികുതി കൊടുത്താല്‍ മതി. അഞ്ചുകോടി രൂപ വരെ വിറ്റു വരുമാനമുള്ളവര്‍ ത്രൈമാസ റിട്ടേണുകള്‍ നല്‍കിയാല്‍ മതി. ജി.എസ്.ടി സംബന്ധിച്ച് ഇനിയുമുള്ള പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.

  8. വാറ്റ് ആംനസ്റ്റി കൂടുതല്‍ ഉദാരമാക്കും. 2021 ഓടെ വാറ്റിന്റെ ബാക്കി നില്‍ക്കുന്ന കുടിശികകള്‍ കൂടി അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

  9. കൃത്യമായി നികുതി അടയ്ക്കുകയും നികുതി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ലൈന്‍സുള്ള വ്യാപാരികള്‍ക്ക് പ്രിവില്ലേജ് കാര്‍ഡ് നല്‍കും.

സംസ്ഥാന ഭാഗ്യക്കുറി

  1. ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഉണ്ടായിട്ടില്ല. എന്നാല്‍ ജി.എസ്.ടി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് കടന്നുവരാന്‍ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കും. ഭാഗ്യക്കുറി തൊഴിലാളികളെയും ജനങ്ങളെയും അണിനിരത്തി ലോട്ടറി മാഫിയയെ ചെറുക്കും.

  2. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുകയും കമ്മീഷന്‍ ഉയര്‍ത്തുകയും ചെയ്യും.

  4. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കുന്നതിനായി ലൈഫ് ബംബര്‍ ഭാഗ്യക്കുറി നടത്തും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  5. ഏജന്റ് മരണപ്പെടുന്ന സാഹചര്യമുണ്ടായാല്‍ നോമിനിക്ക് ടിക്കറ്റുകള്‍ സംരക്ഷിച്ചു നല്‍കും. ഇതിന് ആവശ്യമായ ചട്ടഭേദഗതികള്‍ കൊണ്ടുവരും.

സദ്ഭരണവും അഴിമതി നിർമ്മാർജനവും

ഇ-ഗവേണന്‍സ്, ഇ-ടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, കര്‍ശനമായ വിജിലന്‍സ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിര്‍മ്മാര്‍ജനം ചെയ്യും. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയറക്ടറേറ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴില്‍ കൂടുതല്‍ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും. എല്ലാ ബ്ലോക്കുകളിലും ഒറ്റ കേന്ദ്രത്തില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഭരണപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപ്പിലാക്കും. മദ്യവര്‍ജ്ജനത്തിനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ദേവസ്വങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉറപ്പുവരുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് സുഗമമായി എത്തിക്കും. സിംഗിള്‍ വിന്‍ഡോയിലൂടെ സേവനം ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കും. ഇതിനായി ആവശ്യമായ ഭേദഗതി സേവനാവകാശ നിയമങ്ങളില്‍ വരുത്തും. ചട്ടങ്ങളും രൂപീകരിക്കും.

ഭരണപരിഷ്കാരം

  1. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാക്കും.

  2. ജനസൗഹാര്‍ദ്ദപരമായ സിവില്‍ സര്‍വ്വീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ശാസ്ത്രീയമായ പ്രവൃത്തി അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ തസ്തികകളുടെ എണ്ണത്തില്‍ കുറവ് വരുത്താതെ ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍ അവലോകന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുനരവലോകനം ചെയ്യും. തീര്‍പ്പാക്കാന്‍ നിലവിലുള്ള ഫയലുകള്‍ കുറഞ്ഞത് 40 ശതമാനം ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കാനായി തീവ്രയജ്ഞ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി 2021 ല്‍ ആരംഭിച്ച് നടപ്പിലാക്കും.

  3. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കാസ്) രൂപീകരണം അവസാനഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ ഗുണകരമായ മാറ്റം ഇതു വരുത്തുമെന്നു തീര്‍ച്ചയാണ്. 2021 ല്‍ തന്നെ കാസിന്റെ ഭാഗമായുള്ള നിയമനം നടക്കും.

  4. ഭരണനിര്‍വ്വഹണ മാന്വലുകളും സര്‍വ്വീസ് ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കും. ഭരണപരിഷ്കാര കമ്മീഷന്‍ ഇതുസംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് നടപടി സ്വീകരിക്കും.

  5. എല്ലാ വകുപ്പുകളിലും ഭരണരംഗം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിന് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇന്റര്‍ ഓഫീസ്, ഇ-മെയില്‍ സംവിധാനം നടപ്പാക്കി. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കും. ഇ-ഗവേര്‍ണന്‍സ്, എംഗവേര്‍ണന്‍സ് മുന്‍നിര്‍ത്തിയുള്ള ചട്ട പരിഷ്കരണം കൊണ്ടുവരും.

  6. സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി ജനങ്ങള്‍ക്കു ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനങ്ങളുടെ സൗകര്യത്തിനായി സേവനകേന്ദ്രങ്ങളും അക്ഷയ കേന്ദ്രങ്ങളും ശക്തിപ്പെടുത്തും. എല്ലാ വീടുകളിലും ലാപ്ടോപ്പും ഇന്റര്‍നെറ്റും എത്തുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ തുമ്പിലാകും. സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിനുള്ള നടപടി ഉണ്ടാകും.

  7. പി.ടി.ഡി (പ്രൊപ്പോസല്‍ ടു ഡിസ്പോസല്‍) സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. സോഫ്ടുവെയറുകള്‍ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകുടെയും വിവിധയിനം ഫയലുകളുടെയും നീക്കത്തിനു വേണ്ടിവരുന്ന സമയം തുടര്‍ച്ചയായി അവലോകനം ചെയ്യും.

  8. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കും, മറ്റുള്ളവ പരിഷ്കരിക്കും. ഇതിനായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പരിശോധിച്ച് നയപരമായി അംഗീകരിക്കാവുന്നവയെല്ലാം സമയ ബന്ധിതമായി നടപ്പിലാക്കും. ഇതിനുള്ള ഒരു അഞ്ചുവര്‍ഷ കാര്യപരിപാടി നിയമ മന്ത്രാലയം തയ്യാറാക്കും.

  9. പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണ്ണ പൗരാവകാശം ഉറപ്പാക്കും. ഇതിനായി വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമഗ്ര പൗരാവകാശ സംരക്ഷണ നിയമം പാസ്സാക്കും.

  10. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം ഫലപ്രദമായിട്ടുണ്ട്. എല്ലാ വകുപ്പുകളിലും ഇതുപോലെ പരാതികളിന്മേല്‍ സമയ ബന്ധിതമായി തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമം രൂപപ്പെടുത്തും. കുടിശിക വരുന്ന പരാതികള്‍ അദാലത്തു വഴി തീര്‍പ്പുണ്ടാക്കും.

  11. എല്ലാ പരാതികളിലും പ്രശ്നങ്ങളിലും 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് സംവിധാനമൊരുക്കും. ഏതെങ്കിലും പരാതികളോ ആവശ്യങ്ങളോ നിരസിക്കപ്പെട്ടാല്‍ നീതിനിഷ്ഠമായ തീര്‍പ്പ് ഉറപ്പാക്കാനും വ്യക്തത വരുത്താനും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല സമിതികള്‍ രൂപീകരിക്കും. 30 ദിവസത്തെ കാലയളവിനപ്പുറത്തേക്ക് പോകുന്ന ഏത് പ്രശ്നവും പരിഹാരത്തിനായി ജനപ്രതിനിധി ഉള്‍പ്പെടുന്ന സമിതിയിലേക്ക് റഫര്‍ ചെയ്യപ്പെടും.

  12. അഴിമതി ഇല്ലാതാക്കുന്നതിന് നിയമങ്ങള്‍ ലഘൂകരിക്കുകയും ഫലപ്രദമായ പൊതു പരിഹാര സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയും കോണ്‍ടാക്റ്റ് പോയിന്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. സ്വയം ഉടമസ്ഥതയിലുള്ള 2,500 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് തദ്ദേശ സമിതി തലത്തില്‍ അംഗീകാരം ലഭിക്കും. 10 സെന്റ് വരെയുള്ള ഭൂമിയുടെ പരിവര്‍ത്തനം ആര്‍.ഡി.ഒ തലത്തില്‍ നടന്നത് വില്ലേജ് ഓഫീസ് തലത്തില്‍ നടത്താന്‍ കഴിയും. മലിനീകരണം ഇല്ലാത്ത എല്ലാ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ക്കും/ കമ്പനികള്‍ക്കും സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും

അഴിമതിവിമുക്ത കേരളം

  1. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും എല്ലാ തലത്തിലുമുള്ള അഴിമതിയും ഇല്ലാതാക്കുന്നതിനു വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. ഇ-ഗവേണന്‍സ് ഇതിനു സഹായിക്കും. അഴിമതിക്കെതിരെ ബഹുജന ക്യാമ്പയിന്‍ നടത്തും.

  2. വിജിലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

  3. മന്ത്രിമാരുടെയും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റേയും മറ്റു പൊതു പ്രവര്‍ത്തകരുടെയും സ്വത്തു വിവരങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കു സുതാര്യവും വിശ്വാസയോഗ്യവുമായ രീതിയില്‍ വിവരം നല്‍കുന്ന തിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

  4. ഇ-ടെണ്ടറും ഈ-പ്രൊക്വയര്‍മെന്റും നിര്‍ബന്ധമാക്കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജെമ്മിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ബന്ധമാക്കും.

  5. പദ്ധതി പുരോഗതി രേഖപ്പെടുത്തുന്ന പ്ലാന്‍ സ്പെയ്സ് എന്ന വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. പ്ലാന്‍ സ്പെയ്സില്‍ ജിയോ ടാഗിംങും ഫോട്ടോയും ലഭ്യമാക്കും. മോണിറ്ററിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

  6. എല്ലാ വകുപ്പുകളും പ്രാദേശികാടിസ്ഥാനത്തില്‍ പൗരവാകാശരേഖ തയ്യാറാക്കും. എല്ലാ വര്‍ഷവും ഏതാനും ചില സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കും. അഞ്ചു വര്‍ഷംകൊണ്ട് എല്ലാ വകുപ്പുകളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തീകരിക്കും.

യൂണിഫോംഡ് ഫോഴ്സസ്

  1. ഏറ്റവും നല്ല ക്രമസമാധാന നിലയുള്ള സംസ്ഥാനമായിട്ട് കേരളം വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം സ്വീകരിച്ച നടപടികളുടെ ഫലമാണിത്. പ്രളയകാലത്തും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ഉള്‍പ്പെടെ ജനകീയ സേന എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

  2. വര്‍ഗീയ പ്രചരണങ്ങളേയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാ നുമുള്ള ശ്രമങ്ങളേയും ശക്തമായി നേരിടും. ഭൂമാഫിയകള്‍, ബ്ലേഡ് മാഫിയകള്‍, ഗുണ്ടാ സംഘങ്ങള്‍, മദ്യമയക്കുമരുന്ന് വിപണന സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ മുതലായ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സ്വൈര്യജീവിതം ഉറപ്പാക്കും.

  3. ക്രമസമാധാന പാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണതയില്‍ എത്തിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടിനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകും.

  4. സോഷ്യല്‍ പോലീസിംഗ് ഡയറക്ട്രേറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ സംവിധാനങ്ങളെ ഇതിനു കീഴില്‍ കൊണ്ടുവന്ന് വിപുലപ്പെടുത്തും. ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇനി എല്ലായിടത്തും ജനമൈത്രിയുടെ ജനകീയതയും ശൈലിയും ഉറപ്പുവരുത്തും. പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കും.

  5. ക്രമസമാധാനപാലനം തങ്ങളുടെകൂടി ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കും. പോലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കില്ല എന്നും ഉറപ്പുവരുത്തും. പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ ലോക്കപ്പ് അതിക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കും.

  6. പോലീസ് സേനാംഗങ്ങളുടെ കായികപരവും കലാപരവുമായ ശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനു ഈ മേഖലയില്‍ മേളകള്‍ സംഘടിപ്പിക്കും. പോലീസ് ബാന്റ് സംവിധാനത്തിനോടൊപ്പം ഓര്‍ക്കസ്ട്രയും രൂപീകരിക്കും. പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫുട്ബോള്‍ അക്കാദമി ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.

  7. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ വ്യാപകമായി നടപ്പാക്കും. നല്ലൊരു പങ്ക് സ്കൂളുകള്‍ ഇന്ന് സ്വന്തം ചെലവിലാണ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷം ഇങ്ങനെ പ്രവര്‍ത്തിച്ച എല്ലാ സ്കൂളുകള്‍ക്കും ധനസഹായം ഉറപ്പുവരുത്തും.

  8. സംസ്ഥാനത്ത് വനിതാ ബറ്റാലിയന്‍ സ്ഥാപിച്ചു. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേയ്ക്ക് വനിതാ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി സ്വയംപ്രതിരോധ പരിശീലനം, സൈബര്‍ പ്രതിരോധത്തിന് ടച്ച് സ്ക്രീന്‍ കിയോസ്കുകള്‍, കൂടുതല്‍ പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും.

  9. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിച്ചിട്ടുണ്ട്. ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും.

  10. ട്രാഫിൿ അപകടം കുറയ്ക്കുന്നതിന് ട്രാഫിൿ പൊലിസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പരിശീലനം ശക്തിപ്പെടുത്തും. ട്രാഫിൿ ഫൈന്‍ ഈടാക്കുന്നത് ഇലക്ട്രോണിക് സംവിധാനത്തെ കൂടുതലായി ഉപയോഗപ്പെടുത്തും. ഇതുവഴി അഴിമതിക്കുള്ള സാധ്യത കുറയ്ക്കാനാകും.

  11. ഓണ്‍ലൈനായി പോലീസിന് പരാതിയും അപേക്ഷയും നല്‍കാനുള്ള സംവിധാനം വിപുലീകരിക്കും. സ്വീകരിച്ച നടപടിയും പൊലീസ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയുന്ന സംവിധാനം ഒരുക്കും.

  12. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്യാമറകള്‍, ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനങ്ങള്‍, സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പ്രത്യേക ഡിജിറ്റല്‍ പോലീസിങ് വിങ് ഉണ്ടാക്കും.

  13. എല്ലാ പഞ്ചായത്തിനോടും ചേര്‍ന്ന് ഒരു സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉണ്ടാക്കും. ചെറിയ മോഷണങ്ങള്‍, ഗാര്‍ഹിക പീഡനം, പൊതുവായ പരാതികളുടെ രജിസ്ട്രേഷന്‍ തുടങ്ങി സാധാരണ വിഷയങ്ങള്‍ എല്ലാം സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും. പോലീസ് മേഖലയിലെ സര്‍വ്വീസ് പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍വ്വീസില്‍ നിന്നു ഓള്‍ ഇന്ത്യാ സര്‍വ്വീസിലേക്കുള്ള നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കു ന്നതിനുള്ള നടപടി സ്വീകരിക്കും.

  14. ജയിലുകളുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കും. ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം സാര്‍വ്വത്രികമാക്കും.

  15. ജയിലിലെ ഭക്ഷണനിര്‍മ്മാണ യൂണിറ്റ് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വിപുലപ്പെടുത്തും. ഇതിലൂടെ നേടുന്ന അധികവരുമാനം ജയില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തും.

  16. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസിനു ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളും ഉപകരണങ്ങളും കൂടുതല്‍ ലഭ്യമാക്കും. നിലവിലുള്ള ഫയര്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യു ട്രെയിനിങ്ങിനെ വന്യജീവി ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ളവയെ കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ കുറെക്കൂടി വിപുലമാക്കും.

  17. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ സജ്ജമാക്കും. ഓരോ സ്റ്റേഷനിലും 50 പേരുടെ യൂണിറ്റാണ് രൂപീകരിക്കുന്നത്.

  18. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഹോം ഗാര്‍ഡുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടും.

  19. വ്യാജവാറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയെല്ലാം തടയാനുതകുന്ന രീതിയില്‍ എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തും.

  20. വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാഹന പരിശോധനയും ട്രാഫിൿ നിയന്ത്രണങ്ങളും അനിവാര്യമാണ്. മോട്ടോര്‍ വാഹന വകുപ്പ് ഈ ലക്ഷ്യത്തോടെ ഒരു പരിധിവരെ വിപുലീകരിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തീകരിക്കും.

മറ്റു റെഗുലേറ്ററി വകുപ്പുകൾ

  1. കോര്‍ബാങ്കിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കി ട്രഷറി ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞു. സമഗ്രമായ സെക്യൂരിറ്റി ഫംങ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിക്കും. ഐ.റ്റി വിഭാഗത്തെ ശക്തിപ്പെടുത്തും.

  2. വില്ലേജ് ഓഫീസുകളെല്ലാം സ്മാര്‍ട്ട് വില്ലേജുകളാക്കി മാറ്റും. ഭൂരേഖകളെല്ലാം അഞ്ചു വര്‍ഷംകൊണ്ട് ഡിജിറ്റലൈസ് ചെയ്യുന്നതിനു യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കും.

  3. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1.64 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. 30000ത്തോളം പട്ടയങ്ങള്‍ വിതരണത്തിനു തയ്യാറാണ്. മലയോരങ്ങളിലും കടലോരങ്ങളിലും മറ്റു പുറംപോക്കുകളിലും താമസിക്കുന്നവര്‍ക്ക് നിയമ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മുഴുവന്‍ സാധ്യമായ പട്ടയങ്ങളും വിതരണം ചെയ്യും.

  4. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ആധുനീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ദുരന്ത വിശകലനവും പ്രവചനവും സാധ്യമാക്കുന്ന രീതിയില്‍ സാങ്കേതിക കഴിവ് ഉയര്‍ത്തും.

  5. ലോക്കല്‍ ഫണ്ട് ഓഡിറ്റിനെ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് ഓഡിറ്റ് കമ്മീഷനായി പുനഃസംഘടിപ്പിക്കുന്നതാണ്.

  6. രജിസ്ട്രേഷന്‍ കെട്ടിട നവീകരണം പൂര്‍ത്തിയാക്കും. പഴയ ലെഗസി റെക്കോര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്തു സംരക്ഷിക്കും.

  7. ലീഗല്‍ മെട്രോളജി വകുപ്പിലെ ലബോറട്ടറി കാലിബറേഷന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും.

  8. സര്‍ക്കാര്‍ പ്രസ്സുകള്‍ ആധുനീകരിക്കും.

  9. കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തനക്ഷമമാക്കും.

  10. കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഒറ്റ കേന്ദ്രത്തില്‍ സേവനം ഉണ്ടായിരിക്കും. ഇത് സര്‍ക്കാര്‍ സേവനങ്ങളെ സുസംഘടിത മാക്കുന്നതിന് സഹായിക്കും. വൈദ്യുതി, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സിവില്‍ സപ്ലൈസ് ഓഫീസ്, ആര്‍.ടി.ഒ, രജിസ്ട്രേഷന്‍, നികുതി അടവ്, പോലീസും ഫൈനും എന്നിങ്ങനെ എല്ലാം ഒറ്റ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ വിവിധ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഇതുമൂലം ഒഴിവാകും.

  11. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സാധ്യമാകുന്നിടത്തെല്ലാം ഹോം ഡെലിവറി വഴി നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും വികലാംഗര്‍ക്കും ഇത് സൗജന്യമായിരിക്കും.

ഭരണഘടനാ സ്ഥാപനങ്ങൾ

  1. ജില്ലാ കോടതി വരെയുള്ള വ്യവഹാരങ്ങള്‍ മലയാളത്തിലാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. പരിഭാഷകരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗംകൂടി കണക്കിലെടുത്ത് ഇനിയും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

  2. കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ജുഡീഷ്യറിയിലുള്ള ഒഴിവ് നികത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കും.

  3. 10 കോടതി സമുച്ചയങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 20 കോടതി സമുച്ചയങ്ങള്‍കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി വര്‍ദ്ധിപ്പിക്കും.

  4. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ പരീക്ഷാ സൗകര്യം വിപുലപ്പെടുത്തും.

  5. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ യന്ത്രവത്കൃതമായ ഡൈനാമിക് ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനം സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും, മൂല്യനിര്‍ണ്ണയം നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, നിയമനം നടത്തുകയും ചെയ്യും. ചലനാത്മകമായ ഈ പി.എസ്.സി സംവിധാനം തടസ്സമില്ലാതെ കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും.

  6. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും.

  7. വിരമിച്ച സി.എ.പി.എഫുകാര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് അവസരങ്ങള്‍ കണ്ടെത്തും.

സംസ്ഥാന ഭാഗ്യക്കുറി

  1. ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഉണ്ടായിട്ടില്ല. എന്നാല്‍ ജി.എസ്.ടി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് കടന്നുവരാന്‍ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കും. ഭാഗ്യക്കുറി തൊഴിലാളികളെയും ജനങ്ങളെയും അണിനിരത്തി ലോട്ടറി മാഫിയയെ ചെറുക്കും.

  2. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുകയും കമ്മീഷന്‍ ഉയര്‍ത്തുകയും ചെയ്യും.

  4. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കുന്നതിനായി ലൈഫ് ബംബര്‍ ഭാഗ്യക്കുറി നടത്തും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  5. ഏജന്റ് മരണപ്പെടുന്ന സാഹചര്യമുണ്ടായാല്‍ നോമിനിക്ക് ടിക്കറ്റുകള്‍ സംരക്ഷിച്ചു നല്‍കും. ഇതിന് ആവശ്യമായ ചട്ടഭേദഗതികള്‍ കൊണ്ടുവരും.

ദേവസ്വം

  1. ദേവസ്വം ബോര്‍ഡുകള്‍ കോവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ്. വരുമാനം സാധാരണഗതിയില്‍ ആകുന്നതുവരെ കമ്മി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികത്തും.

  2. ശബരിമലയുമായി ബന്ധപ്പെട്ട ഇടത്താവളങ്ങള്‍, മാസ്റ്റര്‍പ്ലാന്‍ തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിന് സമയബന്ധിത പരിപാടി നടപ്പാക്കും.

  3. പൈതൃകമൂല്യമുള്ള പ്രധാനപ്പെട്ട അമ്പലങ്ങള്‍ പഴമയില്‍ സംരക്ഷിക്കു ന്നതിനു പദ്ധതി തയ്യാറാക്കി നടപ്പാക്കും.

  4. ദേവസ്വം ബോര്‍ഡുകളുടെ പരിധിയില്‍ വരാത്ത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും അവിടത്തെ ശാന്തിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മാന്യമായ വേതനം ലഭ്യമാക്കുന്നതിനുള്ള വിവരശേഖരണം നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്കീമിനു രൂപം നല്‍കും. ഇവര്‍ക്കായി പ്രത്യേക ക്ഷേമനിധിയും ഏര്‍പ്പെടുത്തും.

സംസ്ഥാന ആസൂത്രണ ബോർഡ്

  1. പഞ്ചവത്സര പദ്ധതി ആസൂത്രണം മുന്നോട്ട് കൊണ്ടുപോകുന്ന ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനതല ആസൂത്രണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

  2. പതിനാലാം പഞ്ചവത്സര പദ്ധതി ആഗോളതലത്തില്‍ വിദഗ്ധരുടെയും കേരളത്തിലെ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രൂപീകരിക്കും.

സംവരണനയം

  1. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ളതോതിൽ സംവരണം തുടരണം. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്താനും കഴിയണം. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടരും. നാലുപതിറ്റാണ്ടിലേറെയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചുവരുന്ന ഈ സംവരണനയത്തെ ഉയർത്തിപ്പിടിക്കും.

  2. പട്ടികജാതി-പട്ടികവർഗ്ഗ സംവരണം സ്വകാര്യമേഖലയിലേയ്ക്കുകൂടി വ്യാപിപ്പിക്കാൻ പരിശ്രമിക്കും.

  3. ദളിത് ക്രൈസ്തവർക്ക് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെന്നത് ന്യായമാണ്. പട്ടികജാതി വിഭാഗങ്ങൾ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും സംരക്ഷുകൊണ്ട് ഇത് നടപ്പിലാക്കാനാവണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള ഇടപെടല്‍ നടത്തും.

മദ്യനയം

  1. മദ്യാസക്തിക്കെതിരെ ശക്തമായ പ്രചാരണവും നിയന്ത്രണവും കൊണ്ടുവരും. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക.

  2. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി വിമുക്തി മിഷനു രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.

  3. 14 ജില്ലകളിലും ഡീ-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മേഖലാ കൗണ്‍സിലിംഗ് സെന്ററുകള്‍ക്കും രൂപം നല്‍കും.

  4. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കും.

ജീവനക്കാർ

  1. ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും കോവിഡുകാലത്ത് മാറ്റിവച്ച ശമ്പളവും ഡി.എ കുടിശികയും കാശായി 2021-22ല്‍ നല്‍കും. മെഡിസെപ്പ് 2021-22ല്‍ നടപ്പാക്കും.

  2. .ശമ്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനോമലി സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെല്ലാം പരിശോധിക്കുന്നതിന് അനോമലി കമ്മിറ്റിയെ നിയോഗിക്കും. ക്യാബിനറ്റു തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരാതികള്‍ക്കു പരിഹാരം കാണും.

  3. പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനെ തന്നെ പരിശോധിച്ച് ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നടപടി സ്വീകരിക്കും.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്

അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിര്‍മ്മിതിയ്ക്കായി വ്യവസായ സംരംഭകര്‍ അടക്കമുള്ളവരോട് പൂര്‍ണ സഹകരണം ഉറപ്പുവരുത്തും. സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

സ്റ്റാർട്ട് അപ്പ് പ്രോത്സാഹന നയം

  1. നൂതനവിദ്യകളെ ആസ്പദമാക്കിയുള്ള പുതിയ സംരംഭങ്ങള്‍ക്കാണ് സ്റ്റാര്‍ട്ട് അപ്പ് എന്നു പറയുന്നത്. വലിയ മുതല്‍മുടക്കിനു കഴിവൊന്നും ഇല്ലാത്തതും എന്നാല്‍ നൂതന ആശയങ്ങളും വിദ്യകളുമുള്ള യുവജനങ്ങ ളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 3900 ആയി വര്‍ദ്ധിച്ചു. 32000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും നല്ല അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭ്യമാക്കും.

  1. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കും. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പ് പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും.

  2. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന വായ്പ്പയില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

  3. സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ഈടില്ലാതെ ഫണ്ട് ലഭ്യമാക്കും.

  4. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വര്‍ക്ക് ഓര്‍ഡറിന്റെ ഈടില്‍ ഉദാരമായി വായ്പ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കും.

  5. സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പി ക്കും.

  6. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അന്തര്‍ദേശീയ വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കും.

  7. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക മിഷന്‍ നിലവിലുണ്ട്. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പതിന്മടങ്ങ് ശക്തിപ്പെടുത്തും.

  1. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സമീപകാലത്ത് വലിയ പുരോഗതി കൈവരിക്കുകയുണ്ടായി. ഇതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി. പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നവീകരിച്ചു. ഇവയെല്ലാംമൂലം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കോവിഡുകാലത്തെ അധികവായ്പ അനുവദിക്കുക യുണ്ടായി. ഏകജാലക സംവിധാനം ഉറപ്പുവരുത്തും. ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തിപ്പെടും. 2022 ല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം ഉയരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനം കൈവരിക്കും.

ആധുനിക ചെറുകിട വ്യവസായം

  1. ഈ ലക്ഷ്യപ്രാപ്തിക്കായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും.

  • ചെറുകിട വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള ഡെവലപ്പ്മെന്റ് ഏരിയകളും എസ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും

  • സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കും.

  • വായ്പാ സൗകര്യങ്ങൾ ഉദാരമാക്കും.

  • പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പരിപാടിക്കു രൂപം നൽകും.

ഭരണപരിഷ്കാരം

  1. വിജിലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

തൊഴിൽ നയം

  1. ആരോഗ്യപരമായ തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും. നോക്കുകൂലി തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചുമട്ടുതൊഴിലാളി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും.

നിയമനങ്ങൾ പി.എസ്.സി മുഖേന

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകള്‍ പൂര്‍ണ്ണമായും സമയബന്ധിതമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ ഓട്ടോമേറ്റഡുമായ   സംവിധാനം   സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ  മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും, മൂല്യനിര്‍ണ്ണയം നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, നിയമനം  നടത്തുകയും ചെയ്യും. പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും.

ഭരണഘടനാ സ്ഥാപനങ്ങൾ

  1. ജില്ലാ കോടതി വരെയുള്ള വ്യവഹാരങ്ങള്‍ മലയാളത്തിലാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. പരിഭാഷകരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗംകൂടി കണക്കിലെടുത്ത് ഇനിയും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

  2. കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ജുഡീഷ്യറിയിലുള്ള ഒഴിവ് നികത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കും.

  3. 10 കോടതി സമുച്ചയങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 20 കോടതി സമുച്ചയങ്ങള്‍കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി വര്‍ദ്ധിപ്പിക്കും.

  4. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ പരീക്ഷാ സൗകര്യം വിപുലപ്പെടുത്തും.

  5. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ യന്ത്രവത്കൃതമായ ഡൈനാമിക് ഫുള്ളി ഓട്ടോമേറ്റഡ്   സംവിധാനം   സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ  മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും, മൂല്യനിര്‍ണ്ണയം നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, നിയമനം  നടത്തുകയും ചെയ്യും. ചലനാത്മകമായ ഈ പി.എസ്.സി സംവിധാനം തടസ്സമില്ലാതെ കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും.

  6. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും.

  7. വിരമിച്ച സി.എ.പി.എഫുകാര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് അവസരങ്ങള്‍ കണ്ടെത്തും.

കടാശ്വാസം

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. സംസ്ഥാനത്തെ വിവിധ വികസന ഏജന്‍സികളില്‍ ദീര്‍ഘനാളായി കുടിശികയായി കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിക്കും. കിടപ്പാടങ്ങള്‍ ജപ്തി ചെയ്യുന്നതിനെതിരെ നിയമനിര്‍മ്മാണം ഉണ്ടാക്കും. വട്ടിപ്പലിശയ്ക്കും വ്യാജ ലേലം വിളികള്‍ക്കുമെതിരെ പ്രാദേശിക അടിസ്ഥാനത്തില്‍ സമിതികള്‍ക്കു രൂപം നല്‍കും.

ഋണബാധ്യതകള്‍ക്കു സമാശ്വാസം

  1. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍ നിരവധി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. കേരളത്തില്‍, ‘കിടപ്പാടം അവകാശം’ എന്ന നിയമം നടപ്പാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളില്ലാതെ ആരെയും വീടുകളില്‍നിന്ന് പുറത്താക്കാനാവില്ല.

  2. സാമ്പത്തിക പദ്ധതികളെക്കുറിച്ച് ആളുകളെ ഉപദേശിക്കുന്നതിനും വട്ടി പലിശക്കാരില്‍ നിന്നും വ്യാജ പദ്ധതികളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഓരോ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒരു സാമ്പത്തിക ഉപദേശക സേവന സമിതി ഉണ്ടാകും. സ്വര്‍ണം/ സ്വത്ത് എന്നിവയുടെ വ്യാജ ലേലം നടക്കുന്നു എന്നതിനാല്‍ ധനകാര്യ സേവന ദാതാക്കളുടെ മേല്‍നോട്ടത്തിനായി ഒരു സമിതി സൃഷ്ടിക്കും.

  3. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇന്ത്യാ രാജ്യത്തു വിദ്യാഭ്യാസ വായ്പകള്‍ക്കു സമാശ്വാസം പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. തുടര്‍ന്നും ഈ സ്കീം എങ്ങനെ വിപുലപ്പെടുത്താമെന്നത് ബാങ്കുകളോടു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. സംസ്ഥാനത്തെ വിവിധ വികസന ഏജന്‍സികളില്‍ ദീര്‍ഘനാളായി കുടിശികയായി കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിക്കും.

ഉപസംഹാരം

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാകുമെന്നതിന് ഉറപ്പ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവം ജനങ്ങൾക്കു നൽകുന്നുണ്ട്. വാഗ്ദാനങ്ങളുടെ നടപ്പാക്കൽ പുരോഗതി സംബന്ധിച്ച് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ടു പ്രസിദ്ധീകരിച്ചുകൊണ്ട്, മാനിഫെസ്റ്റോയുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തി ഒരു പുതുമാതൃക സൃഷ്ടിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചലിക്കുന്ന ഭരണസംവിധാനവും അതിനു പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയും കേരളത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വാക്കിനു വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ട കാലം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ലക്ഷ്യമായി മാറുക മാത്രമല്ല, അവയുടെ പൂർത്തീകരണം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രകടനപത്രികയ്ക്കു പുറമേ ഉയര്‍ന്നുവന്ന ജനകീയ ആവശ്യങ്ങള്‍ പലതും അംഗീകരിച്ചു നടപ്പാക്കാനും കഴിഞ്ഞു. ഇതായിരിക്കും നാളെയും പിന്തുടരാൻ പോകുന്ന മാതൃക.

ലോകത്തിന്റെ പ്രശംസ നേടിയ കേരള മോഡൽ പുതിയ തലത്തിലേയ്ക്ക് ഉയരുകയാണ്. ക്ഷേമാശ്വാസ പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റങ്ങൾ വരുന്നു. ആധുനിക വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നു. സാമൂഹ്യനേട്ടങ്ങളിൽ നിന്ന് പിന്നാക്കം പോകാതെ, വ്യവസായ വളർച്ചയിലും ആധുനിക തൊഴിൽത്തുറയിലും കുതിപ്പുണ്ടാക്കുന്ന വിജ്ഞാന സമൂഹ സൃഷ്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി കേരളം കാലോചിതമായി വികസിത സമൂഹങ്ങൾക്കൊപ്പം ചേരുകയാണ്.

കേന്ദ്രസർക്കാർ നവലിബറൽ-ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ ആക്രമണോത്സുകമായി നടപ്പിലാക്കുന്ന കാലമാണിത്. സംസ്ഥാനത്തിന്റെ അധികാരം നാൾക്കുനാൾ ചുരുങ്ങുകയാണ്. ഏറ്റവും കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും നവലിബറൽ നയങ്ങൾക്കൊരു ബദലായിത്തന്നെ കേരളം എന്ന തുരുത്തിനെ നിലനിർത്തേണ്ടതുണ്ട്.

കോൺഗ്രസിന്റെയും ബിജെപിയുടെയും കേന്ദ്രസർക്കാരുകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നടപ്പാക്കിയ സ്വകാര്യവത്കരണ, ഉദാരവത്കരണ നയങ്ങൾക്ക് ബദലായിരിക്കും കേരള മാതൃക. പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ മാത്രമല്ല, പൊതുമേഖലാ വ്യവസായങ്ങളെയും വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങിയ പൊതുമേഖലകളെയും  കേരളം സംരക്ഷിക്കും.

സംഘപരിവാര്‍ വർഗീയതയുടെ വിഷപ്പുക പരക്കാത്ത സമൂഹം എന്ന നേട്ടവും നമുക്കു നിലനിർത്തണം. ന്യൂനപക്ഷ വർഗീയ ശക്തികളുമായും പരസ്യമായി കൂട്ടുകൂടുമ്പോൾ തന്നെ ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയിൽ എത്താൻ മടിയില്ലാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹ്യമൈത്രിയും സംരക്ഷിക്കാൻ കഴിയില്ല. സ്വസ്ഥതയും സമാധാനവും പുലരുന്ന നാടായി കേരളം നിലനിൽക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഭരണത്തുടർച്ച കൂടിയേ തീരൂ. വർഗീയ ശക്തികൾക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവെയ്ക്കാൻ എല്‍ഡിഎഫിനു മാത്രമേ കഴിയൂ.

വർഗീയ ശക്തികൾക്ക് പങ്കാളിത്തമില്ലാത്ത ഭരണം, ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ കരുത്തു പകരും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ബദൽ ഇന്ത്യയ്ക്കു മാതൃകയായിത്തീരും. സാമൂഹ്യക്ഷേമത്തിനോടൊപ്പം സാമ്പത്തിക വളർച്ചയും ഉറപ്പുനൽകുന്ന ഒരു നവകേരളം നമുക്കു സൃഷ്ടിക്കാം. ഇത്തരം ബദലിന്‍റെ അനുഭവങ്ങള്‍ രാജ്യ വ്യാപകമായി എത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പിന്നില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്താനും കഴിയണം. മലയാളിയുടെ അന്തസ് ലോകത്തിൽ ഉയർന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. അത് അങ്ങനെ തന്നെ എന്നും നിലനിൽക്കുമെന്ന് ഉറപ്പിക്കാൻ എൽഡിഎഫ് ഭരണം തുടരണം.